ആമുഖം
നാമങ്ങള്‍
|
ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെ വേറെ സൂറകള്‍ തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവയ്ക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി ദലാഇലുന്നുബുവ്വത്തില്‍ എഴുതുന്നു: "ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.`` രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്സീറും വെവ്വേറെതന്നെ എഴുതിയിരിക്കുന്നു.
അവതരണകാലം
ഈ സൂറകള്‍ മക്കയില്‍ അവതരിച്ചതാണെന്ന് ഹസന്‍ ബസ്വരിയും ജാബിറുബ്നു സൈദും ഇക്രിമയും അത്വാഉം പ്രസ്താവിച്ചിരിക്കുന്നു. ഹ. അബ്ദുല്ലാഹിബ്നു അബ്ബാസില്‍നിന്നും അങ്ങനെയൊരു നിവേദനമുണ്ട്. പക്ഷേ, അദ്ദേഹത്തില്‍നിന്നുള്ള മറ്റൊരു നിവേദനം ഇവ മദനിയാണെന്നത്രെ. ഇതേ അഭിപ്രായമാണ് ഹ. അബ്ദുല്ലാഹിബ്നു സുബൈറിനും ഖതാദ ക്കുമുള്ളത്. ഈ രണ്ടാമത്തെ അഭിപ്രായത്തിന്നാധാരമായ നിവേദനങ്ങളിലൊന്ന് മുസ്ലിമും തിര്‍മിദിയും നസാഇയും മുസ്നദ് അഹ്മദും ഹ. ഉഖ്ബതുബ്നു ആമിറില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ള ഈ നിവേദനമാകുന്നു: "ഒരു ദിവസം റസൂല്‍ തിരുമേനി എന്നോട് പറഞ്ഞു: أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يَرَ مِثْلَهُنَّ، أَعُوذُ بِرَبِّ الْفَلَق وَ أَعُوذُ بِرَبِّ النَّاس (നിങ്ങളറിഞ്ഞില്ലേ, ഇന്നു രാത്രി എനിക്കു ചില സൂക്തങ്ങളവതരിച്ചിരിക്കുന്നു. നിസ്തുല സൂക്തങ്ങള്‍ أَعُوذُ بِرَبِّ الْفَلَق ഉം أَعُوذُ بِرَبِّ النَّاس ഉം ആണവ.`` ഉഖ്ബതുബ്നു ആമിര്‍ ഹിജ്റയ്ക്കുശേഷം മദീനയില്‍വെച്ച് വിശ്വാസം കൈക്കൊണ്ട സഹാബിയാണ് എന്നതുകൊണ്ടാകുന്നു ഈ ഹദീസ് പ്രകൃത സൂറകള്‍ മദീനയിലവതരിച്ചതാണെന്നതിനുള്ള തെളിവായിത്തീരുന്നത്. താന്‍ മദീനയില്‍വെച്ചാണ് ഇസ്ലാം സ്വീകരിച്ചതെന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചതായി അബൂദാവൂദും നസാഇയും ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന മറ്റൊന്ന് ഇബ്നുസഅ്ദ് , മുഹ്യുസ്സുന്നഃ ബഗ്വി, ഇമാം നസഫി, ഇമാം ബൈഹഖി, ഹാഫിള് ഇബ്നു ഹജര്‍ , ഹാഫിള് ബദ്റുദ്ദീന്‍ ഐനി, അബ്ദുബ്നു ഹുമൈദ് തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുള്ള ഈ നിവേദനമാകുന്നു: മദീനയില്‍ ജൂതന്മാര്‍ നബി(സ)യുടെ നേരെ ആഭിചാരപ്രയോഗം നടത്തിയ കാലത്താണ് ഈ സൂറകള്‍ അവതരിച്ചത്. ആ സംഭവം ഹി. ഏഴാം ആണ്ടിലായിരുന്നുവെന്ന് വാഖിദിയെ അവലംബിച്ചുകൊണ്ട് ഇബ്നുസഅ്ദ് പ്രസ്താവിച്ചിരിക്കുന്നു. ഇതിനെ ആസ്പദമാക്കിക്കൊണ്ട് സുഫ്യാനുബ്നു ഉയൈനയും ഈ സൂറകള്‍ മദീനയിലവതരിച്ചതാണെന്നഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, നാം സൂറ ഇഖ്ലാസ്വിന്റെ മുഖവുരയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഒരു സൂറയോ സൂക്തമോ ഇന്ന സംഭവത്തില്‍ അവതരിച്ചതാണെന്നു പറഞ്ഞാല്‍, അനിവാര്യമായും അത് ആദ്യമായി അവതരിച്ചത് ആ സന്ദര്‍ഭത്തില്‍തന്നെയാണ് എന്ന് അര്‍ഥമില്ല. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാം: ഒരു സൂറ അല്ലെങ്കില്‍ സൂക്തം നേരത്തെ അവതരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യമുണ്ടായപ്പോള്‍ രണ്ടാമതും, എന്നല്ല ചിലപ്പോള്‍ പലവട്ടം അതിലേക്കുതന്നെ അല്ലാഹു തിരുമേനിയുടെ ശ്രദ്ധതിരിച്ചു. നമ്മുടെ ദൃഷ്ടിയില്‍ മുഅവ്വിദതൈനിയുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. മക്കയിലെ ആദ്യകാലത്ത് പ്രവാചകനോടുള്ള എതിര്‍പ്പ് ശക്തിപ്പെട്ട കാലത്തവതരിച്ചതാണീ സൂറകളെന്ന് അവയുടെ ഉള്ളടക്കം സ്പഷ്ടമാക്കുന്നുണ്ട്. പില്‍ക്കാലത്ത് മദീനയില്‍ കപടവിശ്വാസികളുടെയും ജൂതന്മാരുടെയും മുശ്രിക്കുകളുടെയുമൊക്കെ എതിര്‍പ്പിന്റെ പ്രളയമുണ്ടായപ്പോള്‍ നേരത്തെ ഉദ്ധരിച്ച ഉഖ്ബതുബ്നു ആമിറിന്റെ നിവേദനത്തില്‍ പറഞ്ഞതുപോലെ, വീണ്ടും ഈ സൂറ പാരായണം ചെയ്യുവാന്‍ അല്ലാഹു റസൂല്‍(സ) തിരുമേനിയോട് ഉപദേശിക്കുകയായിരുന്നു. പിന്നീട് ജൂതന്മാര്‍ തിരുമേനിക്കെതിരെ ആഭിചാര പ്രയോഗം നടത്തി. ആ സന്ദര്‍ഭത്തിലും അല്ലാഹുവിന്റെ ആജ്ഞാനുസാരം ജിബ്രീല്‍ ആഗതനായി ഇതേ സൂറകള്‍ പാരായണം ചെയ്യാന്‍ തിരുമേനി(സ)യോട് നിര്‍ദേശിച്ചു. അതുകൊണ്ട്, ഈ സുറകള്‍ മക്കയില്‍ അവതരിച്ചതാണെന്നു പറഞ്ഞ ഖുര്‍ആന്‍വ്യാഖ്യാതാക്കളുടെ വീക്ഷണമാണ് നമ്മുടെ ദൃഷ്ടിയില്‍ കൂടുതുല്‍ പരിഗണനീയം. ആഭിചാരസംഭവത്തില്‍ ഈ സൂറകളെ പരിമിതമാക്കുന്നതിന്ന്, സൂറ അല്‍ഫലഖിലെ وَمِنْ شَرِّ النَّفَّثَاتِ فِى العُقَدِ എന്ന വാക്യം മാത്രമേ ആഭിചാരവുമായി ബന്ധപ്പെട്ടതുള്ളൂ എന്ന വസ്തുതയും ഒരു തടസ്സമാകുന്നു. സൂറ അല്‍ഫലഖിലെ മറ്റു സൂക്തങ്ങള്‍ക്കും സൂറ അന്നാസിലെ മുഴുവന്‍ സൂക്തങ്ങള്‍ക്കും ആ വിഷയവുമായി നേരിട്ടൊരു ബന്ധവുമില്ല.
ഉള്ളടക്കം
മക്കയില്‍ ഈ സൂറകള്‍ അവതീര്‍ണമായ സാഹചര്യം ഇതായിരുന്നു: ഇസ്ലാമിക പ്രബോധനം ആരംഭിച്ചതോടെതന്നെ, പ്രവാചകന്റെ അവസ്ഥ കടന്നല്‍കൂട്ടില്‍ കൈയിട്ടതുപോലെയായിത്തീര്‍ന്നു. പ്രവാചകസന്ദേശം പ്രചരിക്കും തോറും ഖുറൈശികളുടെ എതിര്‍പ്പിന് ആക്കം കൂടിക്കൊണ്ടിരുന്നു. തിരുമേനിയോട് എങ്ങനെയെങ്കിലും വിലപേശിയിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ വല്ല കെണിയിലും കുടുക്കിയിട്ടോ ഈ ദൌത്യത്തില്‍നിന്നും പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന കാലത്ത് ശത്രുതയുടെ രൂക്ഷതയ്ക്ക് അല്‍പം കുറവുണ്ടായിരുന്നു. പക്ഷേ, ദീനിന്റെ കാര്യത്തില്‍ തന്നെ ഏതെങ്കിലും സന്ധിക്കു സന്നദ്ധനാക്കാനുള്ള ശ്രമത്തില്‍ പ്രവാചകന്‍ (സ) അവരെ തീരെ നിരാശപ്പെടുത്തുകയും സൂറ അല്‍കാഫിറൂനിലൂടെ, നിങ്ങളുടെ ആരാധ്യരെ ആരാധിക്കുന്നവനല്ല ഞാന്‍, എന്റെ ആരാധ്യനെ ആരാധിക്കുന്നവരല്ല നിങ്ങള്‍, എന്റെ വഴിവേറെ, നിങ്ങളുടെ വഴി വേറെ എന്നു അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ബഹുദൈവവിശ്വാസികളുടെ ശത്രുത അതിന്റെ പരമകാഷ്ഠയിലെത്തി. ഇസ്ലാം സ്വീകരിച്ച അംഗങ്ങളുള്ള (സ്ത്രീയോ പുരുഷനോ യുവാവോ യുവതിയോ) കുടുംബങ്ങളുടെ മനസ്സില്‍ വിശേഷിച്ചും, തിരുമേനിയോടുള്ള വിരോധത്തിന്റെ അടുപ്പ് ആളിക്കത്തിക്കൊണ്ടിരുന്നു. വീടുകള്‍ തോറും തിരുമേനി ശപിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ക്കും കുറവുണ്ടായിരുന്നില്ല. ഒരു നാള്‍ നിശയുടെ അന്ധകാരത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വധിക്കണം. ആരാണ് ഘാതകനെന്ന് ഹാശിം കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയരുത്. അപ്പോള്‍ പിന്നെ അവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ലല്ലോ; ഇതായിരുന്നു പരിപാടി. അദ്ദേഹം തീര്‍ന്നുപോവുകയോ മാറാരോഗം ബാധിച്ച് മൂലയിലാവുകയോ അല്ലെങ്കില്‍ ഭ്രാന്തനായിത്തീരുകയോ ചെയ്യാന്‍വേണ്ടി ആഭിചാരക്രിയകളും മുറയ്ക്കു ചെയ്തുനോക്കി. തിരുമേനിക്കും അദ്ദേഹമവതരിപ്പിക്കുന്ന ദീനിന്നും ഖുര്‍ആനിന്നുമെതിരില്‍ ആളുകളില്‍ പലവക സന്ദേഹങ്ങളുയര്‍ത്തി തെറ്റിദ്ധരിപ്പിച്ച് അവരെ തിരുമേനിയില്‍നിന്ന് ഓടിയകലാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും നാലുപാടും വിഹരിക്കുന്നുണ്ടായിരുന്നു. പലരുടെയും മനസ്സുകളില്‍ കടുത്ത അസൂയ നിറഞ്ഞു. താനോ തന്റെ ഗോത്രക്കാരനോ അല്ലാതെ മറ്റൊരാളും ശോഭിക്കുന്നത് കണ്ടുകൂടാത്തവരായിരുന്നു അവര്‍. ഉദാഹരണമായി അബൂജഹ്ല്‍ താന്‍ മുഹമ്മദി(സ)നെ അതിരുവിട്ടെതിര്‍ക്കുന്നതിന്റെ കാരണം സ്വയം ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്: ഞങ്ങളും അബ്ദുമനാഫിന്റെ വംശവും (പ്രവാചകന്റെ വംശം) തമ്മില്‍ മത്സരിച്ചിരുന്നു. അവര്‍ അന്നദാനം ചെയ്യുമ്പോള്‍ ഞങ്ങളും ചെയ്യും. അവര്‍ ആളുകള്‍ക്ക് വാഹനങ്ങള്‍ നല്‍കുമ്പോള്‍ ഞങ്ങളും കൊടുക്കും. അവര്‍ സമ്മാനങ്ങള്‍ കൊടുക്കുമ്പോള്‍ ഞങ്ങളും കൊടുക്കും. അങ്ങനെ കുലീനതയിലും പ്രതാപത്തിലും ഞങ്ങള്‍ കിടയൊത്തവരായപ്പോള്‍ അവരിതാ പറയുന്നു, ഞങ്ങളില്‍ ഒരു പ്രവാചകനുണ്ടെന്ന്! അവന്ന് ആകാശത്തുനിന്ന് ദിവ്യവെളിപാടുകളിറങ്ങുന്നുണ്ടത്രേ. കൊള്ളാം, ഇക്കാര്യത്തിലെങ്ങനെയാണ് ഞങ്ങള്‍ക്കവരോട് മത്സരിക്കാന്‍ കഴിയുക? ദൈവത്താണ, ഞങ്ങളവനെ അംഗീകരിക്കുകയില്ല. അവനെ സത്യപ്പെടുത്തുകയുമില്ല.`` (ഇബ്നുഹിശാം വി. 1. പേ. 337, 338) ഈ സാഹചര്യത്തില്‍ റസൂല്‍ (സ) തിരുമേനിയോട് പറയുകയാണ്: അവരോട് പറഞ്ഞേക്കുക: സകല സൃഷ്ടികളുടെയും ദ്രോഹങ്ങളില്‍നിന്നും രാത്രിയുടെയും ആഭിചാരകന്മാരുടെയും ആഭിചാരകര്‍മങ്ങളുടെയും ദ്രോഹത്തില്‍നിന്നും അസൂയാലുക്കളുടെ ദ്രോഹത്തില്‍നിന്നും ഞാന്‍ പ്രഭാതോദയത്തിന്റെ നാഥനില്‍ ശരണംതേടുന്നു. അവരോട് പറയുക: മനുഷ്യരുടെ നാഥനില്‍, മനുഷ്യരുടെ രാജാവില്‍, മനുഷ്യരുടെ ആരാധ്യനില്‍ ഞാന്‍ ശരണം തേടുന്നു; മനുഷ്യമനസ്സുകളില്‍ നിരന്തരം ദുശ്ചിന്തകളുണര്‍ത്തിക്കൊണ്ടിരിക്കുന്ന പൈശാചിക ജിന്നുകളുടെയും പൈശാചിക മനുഷ്യരുടെയും ദ്രോഹങ്ങളില്‍നിന്നും. ഫറവോന്റെ രാജധാനിയില്‍ മൂസാ(അ) നടത്തിയതുപോലുള്ള ഒരു പ്രാര്‍ഥനയാണിത്. ഫറവോന്‍ മൂസാ(അ)യെ വധിക്കാനുള്ള തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം പ്രാര്‍ഥിച്ചു: إِنِّي عُذْتُ بِرَبِّي وَرَبِّكُمْ مِنْ كُلِّ مُتَكَبِّرٍ لَا يُؤْمِنُ بِيَوْمِ الْحِسَابِ (അന്ത്യനാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നും ഞാനെന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടിയിരിക്കുന്നു- അല്‍മുഅ്മിന്‍ 27). إِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَنْ تَرْجُمُونِ وَ(നിങ്ങള്‍ എന്നെ എറിഞ്ഞുകൊല്ലുന്നതില്‍നിന്ന് ഞാന്‍ എന്റെയും നിങ്ങളുടെയും നാഥനില്‍ അഭയം തേടിയിരിക്കുന്നു-അദ്ദുഖാന്‍ 20) രണ്ടു സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്റെ ഈ മഹാപ്രവാചകന്മാര്‍ നിരായുധരും നിരാലംബരുമായി നേരിട്ടത് ആളും അര്‍ഥവും ആയുധങ്ങളും സാധനസാമഗ്രികളും ശക്തിയും ശൌര്യവും എല്ലാം തികഞ്ഞവരെയായിരുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും അവര്‍ തങ്ങളുടെ ബലിഷ്ഠരായ പ്രതിയോഗികള്‍ക്കെതിരെ സ്വന്തം സത്യസന്ദേശത്തില്‍ അടിയുറച്ചുനിന്നു. അപ്പോള്‍ അവരെ നേരിടാന്‍ പര്യാപ്തമായ യാതൊരു ഭൌതിക ശക്തിയും ആ പ്രവാചകന്മാരുടെ കൈവശമുണ്ടായിരുന്നില്ല. രണ്ടു സന്ദര്‍ഭങ്ങളിലും പ്രതിയോഗികളുടെ ഭീഷണികളെയും ആപല്‍ക്കരമായ പദ്ധതികളെയും വിദ്വേഷാധിഷ്ഠിതമായ കുതന്ത്രങ്ങളെയും അവര്‍ അവഗണിച്ചത് നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ പ്രപഞ്ച നാഥനില്‍ ശരണം തേടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്. ആ റബ്ബിന്റെ ശക്തി സര്‍വാതിശയിയാണെന്നും അതിനെ അപേക്ഷിച്ച് ഭൌതികശക്തികളെല്ലാം ചേര്‍ന്നാലും ഒന്നുമാവില്ലെന്നും അവന്റെ അഭയം ലഭിച്ചവരെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ലെന്നും ഉറച്ചബോധ്യമുള്ളവര്‍ക്കു മാത്രമേ ഈ നിശ്ചയദാര്‍ഢ്യവും ചുവടുറപ്പും പ്രകടിപ്പിക്കാന്‍ കഴിയൂ എന്നതു വ്യക്തമാണല്ലോ. അവര്‍ക്കു മാത്രമേ ഇങ്ങനെ ഉദ്ഘോഷിക്കാനും കഴിയൂ: സത്യവചനം പ്രഘോഷണം ചെയ്യുന്നതില്‍നിന്ന് ഞാനൊരിക്കലും പിന്‍മാറാന്‍ പോകുന്നില്ല; നിങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്തുകൊള്ളുക. ഞാനതു സാരമാക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, ഞാന്‍ എന്റെയും നിങ്ങളുടെയും സര്‍വലോകങ്ങളുടെയും നാഥനില്‍ അഭയം തേടിയിരിക്കുന്നു. ഫാതിഹയും മുഅവ്വിദതൈനിയും തമ്മിലുള്ള ബന്ധം മുഅവ്വിദതൈനിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ മറ്റൊരു സംഗതി, ഖുര്‍ആനിന്റെ പ്രാരംഭവും പരിസമാപ്തിയും തമ്മിലുള്ള യോജിപ്പാണ്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അവതരണ ക്രമമനുസരിച്ചല്ല ക്രോഡീകരിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നു വര്‍ഷക്കാലത്തിനിടയ്ക്ക് വ്യത്യസ്ത സാഹചര്യങ്ങളും സംഭവങ്ങളും ആവശ്യങ്ങളും പരിഗണിച്ച് അവതരിച്ചുകൊണ്ടിരുന്ന സൂക്തങ്ങളെയും സൂറകളെയും റസൂല്‍(സ) തിരുമേനി സ്വന്തംനിലയ്ക്ക് ഇന്നു കാണപ്പെടുന്ന രൂപത്തില്‍ ക്രോഡീകരിക്കുകയുമായിരുന്നില്ല. പ്രത്യുത, നാമിന്ന് കാണുന്ന രൂപത്തില്‍ തിരുമേനി(സ) ഖുര്‍ആന്‍ ക്രോഡീകരിച്ചത്, ആ ക്രമത്തില്‍ ക്രോഡീകരിക്കാന്‍ ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത അല്ലാഹു കല്‍പിച്ചതനുസരിച്ചാണ്. ഈ ക്രമപ്രകാരം ഖുര്‍ആനിന്റെ തുടക്കം ഫാതിഹ സൂറയും ഒടുക്കം മുഅവ്വിദതൈനി സൂറകളുമാകുന്നു. ഈ രണ്ടറ്റങ്ങളെയും ഒന്നു നിരീക്ഷിച്ചുനോക്കുക. തുടക്കത്തില്‍ സര്‍വലോകനാഥനും ദയാപരനും കരുണാവാരിധിയും വിധിദിനത്തിന്നധിപനുമായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അടിമ ബോധിപ്പിക്കുന്നു: നിനക്കുമാത്രമേ ഞാന്‍ ഇബാദത്ത് ചെയ്യൂ. നിന്നോടു മാത്രമേ ഞാന്‍ സഹായം തേടൂ. എനിക്കേറ്റം ആവശ്യമായിട്ടുള്ള സഹായം, എനിക്കു സന്മാര്‍ഗം കാണിച്ചുതരിക എന്നതാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതികരണമായി, നേര്‍വഴികാണിച്ചുകൊടുക്കാന്‍ അവന്ന് ഖുര്‍ആന്‍ മുഴുവന്‍ നല്‍കിയിരിക്കുന്നു. അത് സമാപിക്കുന്നതിങ്ങനെയാണ്: പ്രഭാതോദയത്തിന്റെ നാഥനും, മനുഷ്യരുടെ നാഥനും, മനുഷ്യരുടെ രാജാവും, മനുഷ്യരുടെ ആരാധ്യനുമായ അല്ലാഹുവിനോട് അവന്റെ ദാസന്‍ ബോധിപ്പിക്കുന്നു: ഞാന്‍ എല്ലാവിധ കുഴപ്പങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും നിന്നോട് സുരക്ഷിതത്വം തേടുന്നു. പ്രത്യേകിച്ച്, പൈശാചിക ജിന്നുകളും പൈശാചിക മനുഷ്യരുമുണ്ടാക്കുന്ന സന്ദേഹങ്ങളില്‍നിന്ന് നിന്നോട് ശരണം തേടുന്നു; എന്തുകൊണ്ടെന്നാല്‍ സന്മാര്‍ഗം പിന്തുടരുന്നതിന് ഏറ്റവുമധികം തടസ്സമുണ്ടാക്കുന്നത് അവരാകുന്നു. ആ തുടക്കവും ഈ ഒടുക്കവും തമ്മിലുള്ള യോജിപ്പ് മനക്കണ്ണുള്ള ആര്‍ക്കും അദൃശ്യമായിരിക്കുകയില്ല.
|
സൂക്തങ്ങളുടെ ആശയം
|
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ .
1-പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.
2-ജനങ്ങളുടെ രാജാവിനോട്.
3-ജനങ്ങളുടെ ആരാധ്യനോട്.
4-ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.
5-അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.
6-മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.
|