70 അല്‍മആരിജ്

ആമുഖം
നാമം
മൂന്നാം സൂക്തത്തിനിന്നുള്ളതാണീ നാമം. 
അവതരണകാലം
ഏറക്കുറേ സൂറ അല്‍ഹാഖ അവതീര്‍ണമായ പരിതഃസ്ഥിതിയില്‍തന്നെയാണ് ഈ സൂറയും അവതരിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
ഉള്ളടക്കം
ഉയിര്‍ത്തെഴുന്നേല്‍പ്, പരലോകം, രക്ഷാശിക്ഷകള്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളെ പരിഹസിക്കുകയും `താന്‍ സത്യവാനെങ്കില്‍, ഞങ്ങളിതാ തന്നെ തള്ളിപ്പറഞ്ഞുകഴിഞ്ഞതുകൊണ്ട് താന്‍ ഭീഷണിപ്പെടുത്തുന്ന ആ ദൈവശിക്ഷയ്ക്ക് അര്‍ഹരായിരിക്കുന്നു. ഇനി താന്‍ വീമ്പിളക്കുന്ന ആ ഉയിര്‍ത്തെഴുന്നേല്‍പ് ഒന്നിങ്ങു കൊണ്ടുവന്നാട്ടെ` എന്ന് റസൂല്‍ തിരുമേനിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്ന അവിശ്വാസികള്‍ക്ക് താക്കീതും സദുപദേശവുമുണ്ട് ഇതില്‍. മേല്‍പറഞ്ഞ വെല്ലുവിളിക്കുള്ള മറുപടിയാണ് സൂറ മുഴുവന്‍. തുടക്കത്തില്‍ അരുള്‍ ചെയ്യുന്നു: അര്‍ഥിക്കുന്നവര്‍ ശിക്ഷയ്ക്കുവേണ്ടിയാണ് അര്‍ഥിക്കുന്നത്. ആ ശിക്ഷയെ നിഷേധിക്കുന്നവരെ തീര്‍ച്ചയായും അത് പിടികൂടുകതന്നെ ചെയ്യും. അല്ലാഹുവിന് സമയമുണ്ട്. അവങ്കല്‍ അന്യായമില്ല. അതുകൊണ്ട് അവരുടെ പരിഹാസം സഹിക്കുക. അവര്‍ക്കത് അതിവിദൂരമായിത്തോന്നുന്നു. നാമോ അത് തൊട്ടടുത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന്, അവര്‍ ചിരിച്ചു കളിച്ച് തിരക്കുകൂട്ടി ചോദിച്ചുകൊണ്ടിരിക്കുന്ന ആ അന്ത്യനാള്‍ എന്തുമാത്രം ബീഭത്സമായിരിക്കുമെന്നും അത് സംഭവിക്കുമ്പോള്‍ ഈ പാപികളുടെ അവസ്ഥയെന്തായിരിക്കുമെന്നും വിവരിക്കുകയാണ്: അന്നേരം എങ്ങനെയെങ്കിലും ആ ശിക്ഷയില്‍നിന്നൊന്നു രക്ഷപ്പെട്ടുകിട്ടാന്‍ അവര്‍ സ്വന്തം ഭാര്യയെയും മക്കളെയും മറ്റ് ഉറ്റവരെയുമെല്ലാം തെണ്ടംകൊടുക്കാന്‍ തയ്യാറാകുന്നതാണ്. പക്ഷേ, ഒരു നിലയ്ക്കും അവര്‍ക്ക് രക്ഷപ്പെടാനൊക്കുകയില്ല. അനന്തരം ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു: അന്ത്യനാളില്‍ മനുഷ്യരുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് അവന്റെ വിശ്വാസങ്ങളെയും കര്‍മങ്ങളെയും മാത്രം ആധാരമാക്കിയിട്ടായിരിക്കും. സത്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് സ്വത്തുക്കള്‍ സമ്പാദിച്ചുകൂട്ടുകയും കെട്ടിപ്പൂട്ടി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ നരകാര്‍ഹരാകുന്നു. ഈ ലോകത്ത് ദൈവശിക്ഷയെ ഭയപ്പെടുകയും പരലോകത്തെ അംഗീകരിക്കുകയും നമസ്കാരമനുഷ്ഠിക്കുകയും സമ്പത്തുകൊണ്ട്, അവശതയനുഭവിക്കുന്ന ദൈവദാസന്മാരോടുള്ള ബാധ്യത നിര്‍വഹിക്കുകയും ദുര്‍വൃത്തികളില്‍ നിന്നു മുക്തനായി വര്‍ത്തിക്കുകയും ഉത്തരവാദിത്വങ്ങളില്‍ വഞ്ചന കാണിക്കാതിരിക്കുകയും ഉടമ്പടികളും കരാറുകളും വാഗ്ദാനങ്ങളും തീരുമാനങ്ങളും യഥാവിധി പൂര്‍ത്തീകരിക്കുകയും സാക്ഷിമൊഴികളില്‍ സത്യസന്ധത പാലിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തില്‍ യശസ്സാര്‍ന്ന സ്ഥാനം ലഭിക്കും. അവസാനമായി, പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തെ അപഹസിക്കുന്നതിനായി നാലു ഭാഗത്തുനിന്നും ഓടിക്കൂടാറുണ്ടായിരുന്ന മക്കയിലെ അവിശ്വാസികളെ താക്കീതുചെയ്യുന്നു: `നിങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനത്തെ കൊണ്ടുവരും.` പ്രവാചകനെ ഉപദേശിക്കുന്നു: ഇവരുടെ ശകാരവും പരിഹാസവുമൊന്നും അശേഷം സാരമാക്കേണ്ട. അന്ത്യനാളിലെ നിന്ദ്യതയും പീഡനവും അനുഭവിച്ചേ അടങ്ങൂ എന്ന വാശിയാണവര്‍ക്കെങ്കില്‍, അവര്‍ അവരുടെ അവിവേകവൃത്തികളില്‍ വിഹരിച്ചുകൊള്ളട്ടെ. അവരുടെ ദുഷ്പരിണതി അവര്‍തന്നെ കണ്ടോളും.
സൂക്തങ്ങളുടെ ആശയം
1-സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.
2-അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
3-ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
4-മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍
5-അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.
6-അവരത് അകലെയായാണ് കാണുന്നത്.
7-നാമോ അടുത്തായും കാണുന്നു.
8-അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
9-മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.
10-അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.
11-അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!
12-സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!
13-തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.
14-ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!
15-വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.
16-തൊലി ഉരിച്ചു കളയുന്ന തീ!
17-സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.
18-ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.
19-മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.
20-വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.
21-നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.
22-നമസ്കരിക്കുന്നവരൊഴികെ.
23-അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.
24-25-അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്.
26-വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.
27-തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.
28-അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.
29-അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.
30-തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.
31-എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.
32-തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.
33-തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.
34-നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.
35-അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.
36-ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.
37-ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.
38-അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?
39-ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.
40-41-വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് നാം. നമ്മെ ആരും മറികടക്കുകയില്ല.
42-അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.
43-അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.
44-കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.