89 അല്‍ഫജ്ര്‍

ആമുഖം
നാമം
പ്രാരംഭപദമായ الفَجْر ഈ അധ്യായത്തിന്റെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
മക്കയില്‍  ഇസ്ലാം സ്വീകരിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമ മര്‍ദനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഈ അധ്യായമവതരിച്ചതെന്ന് ഉളളടക്കത്തില്‍നിന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇതില്‍ ആദ്-ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മക്കാവാസികളെ താക്കീതുചെയ്യുന്നത്. 
ഉള്ളടക്കം
മക്കാവാസികള്‍ നിഷേധിച്ചുകൊണ്ടിരുന്ന പാരത്രിക രക്ഷാ ശിക്ഷകളെ സ്ഥാപിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം. അതിന്നുവേണ്ടി അവലംബിച്ചിട്ടുളള ക്രമീകരണവും ന്യായങ്ങളും അതേ ക്രമത്തില്‍തന്നെ പരിശോധിച്ചു നോക്കാം. ആദ്യമായി പ്രഭാതം, പത്തുരാവുകള്‍, ഇരട്ട, ഒറ്റ, പിന്‍വാങ്ങുന്ന രാവ് എന്നിവയെ സാക്ഷികളാക്കി ആണയിട്ടുകൊണ്ട് ശ്രോതാക്കളോട് ചോദിക്കുന്നു: നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ഈ സംഗതികള്‍ നല്‍കുന്ന സാക്ഷ്യം മതിയായതല്ലേ? ഈ നാലു സംഗതികളെയും അവയുടെ സ്ഥാനത്ത് നാം വിശദീകരിക്കുന്നുണ്ട്. ഈ സംഗതികള്‍ രാപ്പകല്‍ ക്രമത്തില്‍ കാണപ്പെടുന്ന വ്യവസ്ഥാപിതത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് അതില്‍നിന്ന് വ്യക്തമാകും. അവയെ സാക്ഷികളാക്കി ആണയിടുന്നതിനര്‍ഥമിതാണ്: ദൈവം സ്ഥാപിച്ച യുക്തിബദ്ധമായ വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയുടെ സ്ഥാപകനായ ദൈവത്തിന്റെ ശക്തിക്ക് പരലോകം സംജാതമാക്കാന്‍ ഒരു പ്രയാസവുമില്ല എന്നു ബോധ്യപ്പെടാന്‍ ആ ദൃഷ്ടാന്തങ്ങള്‍ കണ്ടവര്‍ക്കു പിന്നെ മറ്റൊരു സാക്ഷ്യത്തിന്റെയും ആവശ്യമില്ല. മനുഷ്യനെ അവന്റെ കര്‍മങ്ങളെപ്പറ്റി വിചാരണ ചെയ്യുകയെന്നത് ആ ദൈവത്തിന്റെ യുക്തിജ്ഞാനത്തിന്റെ താല്‍പര്യമാണെന്നും അതുവഴി ബോധ്യപ്പെടും. അനന്തരം മാനവചരിത്രത്തില്‍നിന്നുളള തെളിവുകളുന്നയിച്ചുകൊണ്ട് ആദ്- ഥമൂദ് വര്‍ഗങ്ങളുടെയും ഫറവോന്റെയും പര്യവസാനങ്ങള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അവരൊക്കെ അതിരു ലംഘിക്കുകയും ഭൂമിയെ നാശമുഖരിതമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ചാട്ടവാര്‍ അവരുടെ മേല്‍ വര്‍ഷിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ നിയന്ത്രണം ഏതോ അന്ധവും ബധിരവുമായ ശക്തികളാലല്ല നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ ലക്ഷണമാണത്. ഈ ഭൌതികലോകം ഏതെങ്കിലും മുടിഞ്ഞ രാജാവിന്റെ നിയമമില്ലാ രാജ്യവുമല്ല. യുക്തിമാനും അഭിജ്ഞനുമായ ഒരു വിധാതാവ് അതിനെ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിയും ധാര്‍മിക ബോധവും കൈകാര്യ സ്വാതന്ത്യ്രവും നല്‍കിക്കൊണ്ട് താന്‍ സൃഷ്ടിച്ചയച്ച സൃഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണചെയ്ത് രക്ഷാ ശിക്ഷകള്‍ നല്‍കുകയെന്ന അവന്റെ യുക്തിയുടെയും നീതിയുടെയും താല്‍പര്യം ഈ ഭൌതികലോകത്തുതന്നെ മനുഷ്യ ചരിത്രത്തില്‍ നിരന്തരം പുലരുന്നതായി കാണാം. തുടര്‍ന്ന് മാനവസമൂഹത്തിന്റെ പൊതുവായ ധാര്‍മികാവസ്ഥ വിശകലനം ചെയ്യുന്നു. അക്കാലത്തെ ജാഹിലീ അറബികളുടെ ജീവിതത്തില്‍ അത് ഏവര്‍ക്കും പ്രായോഗികമായിത്തന്നെ ദൃശ്യമായിരുന്നു. അതിന്റെ രണ്ടു വശങ്ങളെ പ്രത്യേകം എടുത്തു വിമര്‍ശിച്ചിട്ടുണ്ട്. ഒന്ന്, ആളുകളുടെ ഭൌതികപ്രമത്തമായ ജീവിത വീക്ഷണം, അതിന്റെ പേരില്‍ ധാര്‍മികമായ നന്മ തിന്മകളെ അവര്‍ അവഗണിച്ചു തളളി. ഭൌതികമായ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും നേട്ടത്തെയും നഷ്ടത്തെയും ഔന്നത്യത്തിന്റെയും അധമത്വത്തിന്റെയും മാനദണ്ഡമായി അംഗീകരിച്ചു. സമ്പന്നതമാത്രം ഒരനുഗ്രഹമാകുന്നില്ലെന്നും ദാരിദ്യ്രം ഒരു ശിക്ഷയല്ലെന്നും മറിച്ച്, അല്ലാഹു ഈ രണ്ടവസ്ഥകള്‍കൊണ്ടും മനുഷ്യനെ പരീക്ഷിക്കുകയാണെന്നും അവര്‍ ഓര്‍ത്തതേയില്ല. സമ്പത്ത് കൈവന്നവന്‍ അതിനോടെന്തു സമീപനം സ്വീകരിക്കുന്നുവെന്നും ദാരിദ്യ്രത്തിലകപ്പെട്ടവന്‍ എന്തു നിലപാട് കൈക്കൊളളുന്നുവെന്നും അല്ലാഹു കാണുന്നുണ്ടെന്ന കാര്യം അവര്‍ മറന്നുകളഞ്ഞു. രണ്ട്, പിതാക്കള്‍ മരിച്ചുപോയ അനാഥരോടുളള അവരുടെ നിഷ്ഠുരമായ സമീപനം. പാവങ്ങളെക്കുറിച്ച് അവര്‍ക്കൊരു ചിന്തയുമുണ്ടായിരുന്നില്ല. മരിച്ചുപോകുന്നവരുടെ അനന്തര സ്വത്തുക്കളെല്ലാം വാരിയെടുക്കും. ദുര്‍ബലരായ അവകാശികള്‍ക്ക് യാതൊന്നും കൊടുക്കില്ല. ധനത്തോടുളള ആര്‍ത്തി അവര്‍ക്ക് ഒരിക്കലും തീരാത്തദാഹം പോലെയായിരുന്നു. എത്രതന്നെ സമ്പത്തുകിട്ടിയാലും അവരുടെ മനം നിറയുകയില്ല. ഭൌതിക ജീവിതത്തില്‍ ഈ നിലപാട് സ്വീകരിക്കുന്നവര്‍ പരലോകത്ത് എന്തുതരം വിചാരണയെയാണ് നേരിടേണ്ടിവരിക എന്നു ചിന്തിപ്പിക്കുകയാണ് ഈ വിമര്‍ശനത്തിന്റെ ഉദ്ദേശ്യം. ഒടുവില്‍ പ്രഭാഷണം ഇങ്ങനെ സമാപിക്കുന്നു: വിചാരണ ഉണ്ടാകും. അതനിവാര്യമാണ്. അല്ലാഹുവിന്റെ കോടതി നിലവില്‍വരുന്ന ദിവസമാണതു നടക്കുക. ഇന്ന് രക്ഷാശിക്ഷകളെ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് അന്നത് ബോധ്യപ്പെടുകതന്നെ ചെയ്യും. പക്ഷേ അന്നതു ബോധ്യപ്പെട്ടതുകൊണ്ട് ഒരു ഫലവുമില്ല. നിഷേധിച്ചവര്‍ അന്ന് കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് വിലപിക്കും: ഈ നാളിനു വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ! എന്നാല്‍ ആ വിലാപം അവരെ ദൈവശിക്ഷയില്‍നിന്ന് രക്ഷിക്കുകയില്ല. വേദപുസ്തകങ്ങളും ദൈവദൂതന്മാരും അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളെ പൂര്‍ണമനസ്സോടെ സ്വീകരിച്ചവരില്‍ മാത്രമേ ദൈവപ്രീതിയുണ്ടാകൂ. അല്ലാഹു അരുളുന്ന സമ്മാനങ്ങളാല്‍ അവര്‍ സംതൃപ്തരാകും. അല്ലാഹുവിന്റെ പ്രീതിഭാജനങ്ങളായ ദാസന്മാരില്‍ ഉള്‍പ്പെടുവാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ക്ഷണിക്കപ്പെടുന്നത് അവരായിരിക്കും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
പ്രഭാതം സാക്ഷി.
2-പത്തു രാവുകള്‍ സാക്ഷി.
3-ഇരട്ടയും ഒറ്റയും സാക്ഷി.
4-രാവു സാക്ഷി- അതു കടന്നുപോയിക്കൊണ്ടിരിക്കെ.
5-കാര്യമറിയുന്നവന് അവയില്‍ ശപഥമുണ്ടോ?
6-ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
7-ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ?
8-അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
9-താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും.
10-ആണികളുടെ ആളായ ഫറവോനെയും.
11-അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു.
12-അവരവിടെ കുഴപ്പം പെരുപ്പിച്ചു.
13-അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു.
14-നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.
15-എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: "എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു."
16-എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: "എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു."
17-കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.
18-അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.
19-പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.
20-ധനത്തെ നിങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്നു.
21-അതല്ല; ഭൂമിയാകെ ഇടിച്ചു നിരപ്പാക്കുകയും,
22-നിന്റെ നാഥനും അണിയണിയായി മലക്കുകളും വരികയും,
23-അന്ന് നരകത്തെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍; അന്ന് മനുഷ്യന് എല്ലാം ഓര്‍മവരും. ആ സമയത്ത് ഓര്‍മ വന്നിട്ടെന്തു കാര്യം?
24-അവന്‍ പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനായി ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍.
25-അന്നാളില്‍ അല്ലാഹു ശിക്ഷിക്കും വിധം മറ്റാരും ശിക്ഷിക്കുകയില്ല.
26-അവന്‍ പിടിച്ചുകെട്ടുംപോലെ മറ്റാരും പിടിച്ചുകെട്ടുകയുമില്ല.
27-അല്ലയോ ശാന്തി നേടിയ ആത്മാവേ.
28-നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.
29-അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
30-എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.