ആമുഖം നാമം |
ഈ അധ്യായത്തില്‍ ഒരിടത്ത് പശുവെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതില്‍നിന്നാണ്, ഇതിന് ബഖറ (പശു) എന്ന് പേര്‍ സിദ്ധിച്ചത്. വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായത്തിലും അതിവിപുലമായ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം വിഷയങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ തലക്കെട്ടുകള്‍ അവയ്ക്ക് നിശ്ചയിക്കുക സാധ്യമല്ല. അറബിഭാഷ എത്രമേല്‍ പദസമ്പന്നമാണെന്നിരിക്കിലും, അതും ഒരു മനുഷ്യഭാഷ തന്നെയാണല്ലോ. മനുഷ്യന്‍ സംസാരിക്കുന്ന ഏത് ഭാഷയും സങ്കുചിതവും പരിമിതവുമാണ്. മുന്‍പറഞ്ഞ തരത്തില്‍ അതിവിസ്തൃതങ്ങളായ വിഷയങ്ങള്‍ക്കെല്ലാംകൂടി തലവാചകമായിരിക്കാന്‍കൊള്ളുന്ന വാക്കുകളോ വാചകങ്ങളോ സംഭാവന ചെയ്യുക അവക്ക് സാധ്യമല്ല. അതിനാല്‍ തലക്കെട്ടുകള്‍ക്ക് പകരം, കേവലം അടയാളമായി ഉപയോഗിക്കാവുന്ന നാമങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനിലെ മിക്ക അധ്യായങ്ങള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്. ഈ സൂറക്ക് ബഖറ (പശു) എന്ന് പേര്‍ പറയുന്നതിന്റെ വിവക്ഷ, ഇതില്‍ ഗോപ്രശ്നം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു എന്നല്ല; `പശുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ള അധ്യായം` എന്നേ അതിനര്‍ഥമുള്ളൂ.` അവതരണ കാലം ഈ സൂറയുടെ മിക്ക ഭാഗവും ഹിജ്റ (നബിയുടെ മദീനാ പലായനം)ക്കുശേഷം മദീനാ ജീവിതത്തിന്റെ പ്രാരംഭദശയില്‍ അവതരിച്ചിട്ടുള്ളതാണ്. ചുരുക്കം ചില ഭാഗങ്ങള്‍ പിന്നീടവതരിച്ചവയും, വിഷയങ്ങളുടെ യോജിപ്പ് പരിഗണിച്ച് ഇതില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടവയും ആകുന്നു. എന്നല്ല, പലിശയുടെ നിരോധം സംബന്ധിച്ച്, നബി (സ) തിരുമേനിയുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവതരിച്ച വാക്യങ്ങള്‍പോലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൂറയുടെ അവസാനത്തെ സൂക്തങ്ങള്‍ ഹിജ്റക്കുമുമ്പ്, മക്കാ ജീവിതത്തില്‍ അവതരിച്ചതായിരുന്നുവെങ്കിലും വിഷയത്തിന്റെ ചേര്‍ച്ച കാരണം അവയും ഈ സൂറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവതരണ പശ്ചാത്തലം ഈ സൂറയെ മനസ്സിലാക്കുവാന്‍, ആദ്യമായി അതിന്റെ ചരിത്രപരമായ പശ്ചാത്തലം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്. 1. ഹിജ്റയുടെ മുമ്പ് മക്കയില്‍ ഇസ്ലാമിക പ്രബോധനം നടന്നുകൊണ്ടിരുന്ന കാലത്ത് ഖുര്‍ആന്റെ അഭിസംബോധനം മിക്കവാറും അറേബ്യന്‍ മുശ്രിക്കുകളോടായിരുന്നു. ഇസ്ലാമിന്റെ ശബ്ദം ആ ബഹുദൈവാരാധകന്മാര്‍ക്ക് പുതിയതും അപരിചിതവുമായിരുന്നു. എന്നാല്‍ ഹിജ്റക്കുശേഷം യഹൂദന്മാരെയാണ് ഖുര്‍ആന്ന് അഭിമുഖീകരിക്കേണ്ടതായി വന്നത്. അവര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ മദീനയുമായി ചേര്‍ന്നു കിടന്നിരുന്നു. തൌഹീദ്, രിസാലത്ത്, വഹ്യ്, ആഖിറത്, മലാഇകത്ത് എന്നീ അടിസ്ഥാന കാര്യങ്ങളെല്ലാം സമ്മതിക്കുന്നവരായിരുന്നു അവര്‍. അവരുടെ പ്രവാചകനായ മൂസാ(അ)ക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ച ശരീഅത്ത് വ്യവസ്ഥയും അവര്‍ അംഗീകരിച്ചിരുന്നു. മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തുകൊണ്ടിരുന്ന അതേ ഇസ്ലാം തന്നെയായിരുന്നു അടിസ്ഥാനപരമായി അവരുടെയും മതം. എന്നാല്‍ നൂറ്റാണ്ടുകളായി സംഭവിച്ച, തുടര്‍ച്ചയായുള്ള അധഃപതനം അവരെ സാക്ഷാല്‍ ദീനില്‍നിന്നും ബഹുദൂരം അകറ്റിക്കളഞ്ഞിട്ടുണ്ടായിരുന്നു. *(മൂസാനബി(അ) കാലഗതിയടഞ്ഞ്, അന്നേക്ക് സുമാര്‍ 19 നൂറ്റാണ്ട് കഴിഞ്ഞിരുന്നു. ഇസ്രായീലീ ചരിത്രത്തിന്റെ കണക്കനുസരിച്ച് മൂസാ (അ) ക്രിസ്തുവിനുമുമ്പ് 1272ലാണ് മരണമടഞ്ഞത്. നബി(സ) തിരുമേനിക്ക് ദൌത്യം ലഭിച്ചത് ക്രിസ്ത്വബ്ദം 610ലും)* തങ്ങളുടെ വേദഗ്രന്ഥമായ തൌറാത്തില്‍നിന്ന് യാതൊരു തെളിവും ലഭിക്കാത്ത അനിസ്ലാമികത്വത്തിന്റെ മൂലകങ്ങള്‍ അവരുടെ ആദര്‍ശവിശ്വാസങ്ങളില്‍ ധാരാളം കലര്‍ന്നുകഴിഞ്ഞിരുന്നു; യഥാര്‍ഥ ദീനില്‍ ഇല്ലാത്തതും തൌറാത്ത് മുഖേന സ്ഥാപിക്കാന്‍ കഴിയാത്തതുമായ എത്രയോ ആചാര സമ്പ്രദായങ്ങള്‍ അവരുടെ കര്‍മജീവിതത്തില്‍ നടപ്പായിക്കഴിഞ്ഞിരുന്നു; തൌറാത്തിനെത്തന്നെയും മനുഷ്യവചനങ്ങളുമായി അവര്‍ കൂട്ടിക്കലര്‍ത്തിയിരുന്നു; ദൈവവാക്യങ്ങള്‍ വാക്കിലോ അര്‍ഥത്തിലോ കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കില്‍, തന്നിഷ്ടത്തിനൊത്ത വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വഴി അതുമവര്‍ അലങ്കോലപ്പെടുത്തിയിരുന്നു; ദീനിന്റെ യഥാര്‍ഥ ചൈതന്യം അവരില്‍ നിന്നും പറ്റെ പോയിക്കഴിഞ്ഞിരുന്നു. ബാഹ്യമാത്രമായ മതാനുഷ്ഠാനത്തിന്റെ നിര്‍ജീവമായൊരു ചട്ടക്കൂടാണ് അവര്‍ മാറോടണച്ചു പിടിച്ചിരുന്നത്. അവരുടെ പണ്ഡിത-പുരോഹിതന്മാരുടെയും സമുദായ നേതാക്കളുടെയും പൊതുജനങ്ങളുടെയുമെല്ലാം ആദര്‍ശപരവും കര്‍മപരവും ധാര്‍മികവുമായ നില അങ്ങേയറ്റം ദുഷിച്ചുകഴിഞ്ഞിരുന്നു. ആ ദുഷിച്ച നിലപാടില്‍ തികച്ചും സന്തുഷ്ടരായിരുന്നത് കാരണം യാതൊരുവിധ സംസ്കരണവും അംഗീകരിക്കുവാന്‍ അവര്‍ തീരെ സന്നദ്ധരായിരുന്നില്ല. അല്ലാഹുവിന്റെ വല്ല ദാസനും അവര്‍ക്കു ദീനിന്റെ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുവാനായി വരുന്ന പക്ഷം അയാളെ ഏറ്റവും വലിയ ശത്രുവായി കണക്കാക്കുകയും അയാളുടെ സംസ്കരണപ്രവര്‍ത്തനം വിജയിക്കാതിരിക്കുവാനായി കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്കയെന്ന നയമാണ് നൂറ്റാണ്ടുകളായി അവര്‍ കൈക്കൊണ്ടുപോന്നിരുന്നത്. ദുഷിച്ചുകഴിഞ്ഞ മുസ്ലിംകള്‍ എന്നതായിരുന്നു യഥാര്‍ഥത്തില്‍ ഇവരുടെ നിലപാട്. അനാചാരങ്ങള്‍, ദൈവവിധികളെ മാറ്റിമറിക്കല്‍, ദുര്‍വ്യാഖ്യാനങ്ങള്‍, മിഥ്യാ വിവാദങ്ങള്‍, തര്‍ക്കവിതര്‍ക്ക കോലാഹലങ്ങള്‍, വര്‍ഗീയവും പാര്‍ട്ടിപരവുമായ വടംവലികള്‍, കേവലം ഉപരിപ്ളവമായ ചിന്തകള്‍, ദൈവവിസ്മൃതി, ഭൌതികപൂജ എന്നിതുകള്‍ മൂലം അധഃപതനം പരമകാഷ്ഠ പ്രാപിച്ചിരുന്നതു കാരണം, തങ്ങളുടെ മുസ്ലിം എന്ന സാക്ഷാല്‍ പേരുപോലും അവര്‍ വിസ്മരിച്ചുകളയുകയും യഹൂദര്‍ മാത്രമായി പരിണമിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ ദീനിനെ ഇസ്രായീല്‍വംശത്തിന്റെ കുത്തകസ്വത്തായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അങ്ങനെ, നബി(സ) മദീന യിലെത്തിയതോടെ അവരെ സാക്ഷാല്‍ ദീനിലേക്ക് പ്രബോധനം ചെയ്യുവാന്‍ അല്ലാഹു തിരുമേനിയോടാജ്ഞാപിച്ചു. ഇതേ പ്രബോധനമാണ്, സുറതുല്‍ ബഖറയിലെ ആദ്യത്തെ പതിനാറോളം ഖണ്ഡികകളില്‍ അടങ്ങിയിരിക്കുന്നത്. യഹൂദികളുടെ ചരിത്രവും അവരുടെ ധാര്‍മികവും മതപരവുമായ അവസ്ഥയും അതില്‍ ശക്തിയുക്തം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ദുഷിച്ച മതാനുഷ്ഠാനത്തിന്റെയും ധാര്‍മികതയുടെയും പ്രകടമായ പ്രത്യേകതകള്‍ക്കെതിരില്‍ സാക്ഷാല്‍ ദീനിന്റെ തത്വങ്ങളും ഒപ്പത്തിനൊപ്പം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രവാചകന്റെ അനുയായികള്‍ ദുഷിച്ചുപോകുന്നതിന്റെ സ്വഭാവമെന്തായിരിക്കുമെന്നും കേവലം ചടങ്ങായി അവശേഷിച്ച മതാനുഷ്ഠാനത്തിനെതിരില്‍, സാക്ഷാല്‍ മതനിഷ്ഠയെന്തെന്നും സത്യദീനിന്റെ അടിസ്ഥാനതത്വങ്ങള്‍ ഏതെന്നും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പ്രാധാന്യം ഏതിനാണെന്നുമെല്ലാം അതില്‍നിന്ന് നല്ലപോലെ വ്യക്തമാകുന്നതാണ്. 2. മദീന യിലെത്തിയതോടെ ഇസ്ലാമിക പ്രബോധനം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. മക്കയില്‍ ദീനിന്റെ അടിസ്ഥാനതത്വങ്ങളുടെ പ്രചാരണവും ദീന്‍ സ്വീകരിക്കുന്നവരുടെ ധാര്‍മിക സംസ്കരണവുമാണ് നടന്നിരുന്നത്. എന്നാല്‍ ഹിജ്റക്കുശേഷം അറേബ്യയിലെ വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്ലാം സ്വീകരിച്ചവരെല്ലാം നാനാ ഭാഗത്തുനിന്നും ഒരിടത്ത് ഒരുമിച്ചുകൂടാന്‍ തുടങ്ങുകയും അന്‍സാറുകളുടെ സഹായത്തോടുകൂടി ഒരു ചെറു ഇസ്ലാമിക സ്റ്റേറ്റിന് അടിത്തറയിടുകയും ചെയ്തതോടെ, നാഗരികവും സാമൂഹികവും നിയമപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെസ്സംബന്ധിച്ച അടിസ്ഥാന നിര്‍ദേശങ്ങളും അല്ലാഹു നല്‍കിത്തുടങ്ങി. ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ ഈ പുതിയ ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്തു. ഈ സൂറയിലെ അവസാനത്തെ 23 ഖണ്ഡികകള്‍ മിക്കവാറും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അവയിലധികവും മദീനാ ജീവിതത്തിന്റെ ആരംഭത്തില്‍തന്നെ നല്‍കപ്പെട്ടിരുന്നു. ചിലത് വിവിധ സന്ദര്‍ഭങ്ങളിലായി ആവശ്യാനുസൃതം പിന്നീട് നല്‍കപ്പെട്ടവയാണ്. 3. ഹിജ്റക്കു ശേഷം ഇസ്ലാമും കുഫ്റും തമ്മിലുള്ള സംഘട്ടനവും ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഹിജ്റയുടെ മുമ്പ് ഇസ്ലാമിന്റെ പ്രബോധനം കുഫ്റിന്റെ നാട്ടില്‍ തന്നെയാണ് നടത്തപ്പെട്ടിരുന്നത്; വിവിധ ഗോത്രങ്ങളില്‍നിന്ന് ഇസ്ലാം സ്വീകരിച്ചിരുന്നവര്‍ അവരവരുടെ സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടുതന്നെ ദീന്‍ പ്രചരിപ്പിക്കുകയും, എതിര്‍ഭാഗത്തുനിന്നുള്ള അക്രമമര്‍ദനങ്ങള്‍ക്കിരയാവുകയും ചെയ്തുപോന്നു. എന്നാല്‍, ചിതറിക്കിടക്കുന്ന ഈ മുസ്ലിംകള്‍ ഹിജ്റക്കുശേഷം മദീനയില്‍ വന്നുചേര്‍ന്ന് ഒരു സംഘമായിത്തീരുകയും ഒരു ചെറിയ സ്വതന്ത്ര സ്റ്റേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ സ്ഥിതിഗതിക്ക് വലിയൊരു മാറ്റം സംഭവിച്ചു. ഒരു വശത്ത് ഇസ്ലാമിന്റെ പേരില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ചെറു പ്രദേശം; മറുവശത്താകട്ടെ, മുഴുവന്‍ അറബികളും അതിനെ ഉന്‍മൂലനം ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നു. ഈ പരിതഃസ്ഥിതിയില്‍, ഒരു കൈപ്പിടിയിലൊതുങ്ങുന്ന കൊച്ചു ഇസ്ലാമിക സംഘടനയുടെ വിജയമെന്നല്ല, നിലനില്‍പുതന്നെ ചില സംഗതികളെ ആശ്രയിച്ചാണിരുന്നത്. ഒന്നാമതായി, തങ്ങള്‍ കൈക്കൊണ്ട മാര്‍ഗത്തെ തികഞ്ഞ ആവേശത്തോടെ ഊര്‍ജസ്വലമായി പ്രചരിപ്പിച്ചുകൊണ്ട് കഴിയുന്നത്ര കൂടുതലാളുകളെ തങ്ങളുടെ ആദര്‍ശക്കാരാക്കി മാറ്റുവാന്‍ പരിശ്രമിക്കുക. രണ്ടാമതായി, ബുദ്ധിയും വിവേകവുമുള്ള യാതൊരു മനുഷ്യനും സംശയിക്കാന്‍ പഴുതില്ലാത്തവിധം, എതിരാളികള്‍ അസത്യത്തിലും ദുര്‍മാര്‍ഗത്തിലുമാണെന്ന് ലക്ഷ്യസഹിതം തെളിയിക്കുക. മൂന്നാമതായി, ജീവിതോപകരണങ്ങള്‍ നിശ്ശേഷം നഷ്ടപ്പെടുകയും നാട്ടിന്റെ മുഴുവന്‍ എതിര്‍പ്പിന്നും ശത്രുതക്കും ഇരയാവുകയും ചെയ്തതുകാരണം മുസ്ലിംകളെ ബാധിച്ചിരുന്ന പട്ടിണി, ദാരിദ്യ്രം, നിരന്തരമായ അരക്ഷിതാവസ്ഥ, അസമാധാനം, നാനാഭാഗത്തുനിന്നും വലയം ചെയ്തിരുന്ന ഭയങ്കര വിപത്തുകള്‍ എന്നിവയില്‍ അവര്‍ അസ്വസ്ഥരോ പരിഭ്രമചിത്തരോ ആവാതിരിക്കുകയും, പൂര്‍ണമായ സഹനത്തോടും ധൈര്യസ്ഥൈര്യത്തോടും ആ ദുഃസ്ഥിതികളെ നേരിടുവാന്‍ പ്രാപ്തരാവുകയും, യാതൊരുവിധ ചാഞ്ചല്യവും തങ്ങളുടെ മനോധൈര്യത്തെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക. നാലാമതായി, തങ്ങളുടെ പ്രബോധനത്തെ പരാജയപ്പെടുത്തുന്നതിന്നായി ഏത് ഭാഗത്തുനിന്നുമുണ്ടാകുന്ന സായുധ എതിര്‍പ്പിനെ ആയുധ ശക്തികൊണ്ടു തന്നെ നേരിടുവാന്‍ സന്നദ്ധരാവുകയും എതിരാളികളുടെ സംഖ്യാബലവും ഭൌതികശക്തിയും എത്ര വമ്പിച്ചതാണെങ്കിലും അവയെ തീരെ വിലവെക്കാതിരിക്കുകയും ചെയ്യുക. അഞ്ചാമതായി, ഇസ്ലാം സ്ഥാപിക്കുവാനുദ്ദേശിക്കുന്ന ഈ പുതിയ സാമൂഹ്യവ്യവസ്ഥിതി അറബികള്‍ സദുപദേശമാര്‍ഗേണ അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന പക്ഷം ജാഹിലിയ്യത്തിന്റെ ദുഷിച്ചുനാറിയ പഴഞ്ചന്‍ ജീവിതവ്യവസ്ഥിതിയെ ശക്തി പ്രയോഗിച്ചും നശിപ്പിക്കാന്‍ മടിക്കാതിരിക്കത്തക്കവണ്ണം അവരില്‍ മനോധൈര്യം വളര്‍ത്തിയെടുക്കുക. ഈ അഞ്ച് കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഈ സൂറയില്‍ പ്രാഥമിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 4. ഇസ്ലാമിക പ്രബോധനത്തിന്റെ ഈ ഘട്ടത്തില്‍ ഒരു പുതിയ വിഭാഗവും തലപൊക്കാന്‍ തുടങ്ങിയിരുന്നു. മുനാഫിഖു (കപടവിശ്വാസി)കളുടെ വിഭാഗമായിരുന്നു അത്. നിഫാഖിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ മക്കാജീവിതത്തിന്റെ അവസാന കാലത്തുതന്നെ പ്രകടമാവാന്‍ തുടങ്ങിയിരുന്നുവെങ്കിലും ഇസ്ലാം സത്യമെന്നും തങ്ങള്‍ക്കതില്‍ വിശ്വാസമുണ്ടെന്നും സമ്മതിക്കുകയും എന്നാല്‍ ആ സത്യത്തിനുവേണ്ടി സ്വതാല്‍പര്യങ്ങള്‍ ബലിയര്‍പ്പിക്കുവാനോ ഭൌതികബന്ധങ്ങള്‍ മുറിക്കുവാനോ സത്യമാര്‍ഗം അംഗീകരിക്കുന്നതോടെ വന്നു പതിക്കാന്‍ തുടങ്ങിയിരുന്ന കഷ്ടനഷ്ടങ്ങള്‍ സഹിക്കുവാനോ തയ്യാറില്ലാതിരിക്കുകയും ചെയ്ത ഒരുതരം മുനാഫിഖുകള്‍ മാത്രമേ അവിടെ കാണപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ മദീന യിലെത്തിയതോടെ, അത്തരക്കാര്‍ക്കു പുറമേ വേറെ ചിലതരം മുനാഫിഖുകളെയും ഇസ്ലാമിക സമൂഹത്തില്‍ കണ്ടുതുടങ്ങി. ഇസ്ലാമില്‍ വിശ്വസിക്കാതെ, സംഘടനക്കുള്ളില്‍ കുഴപ്പം സൃഷ്ടിക്കാന്‍ മാത്രം കടന്നുകൂടിയിട്ടുള്ളവരായിരുന്നു ഒരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ, ഇസ്ലാമിക സംഘടനയുടെ അധികാരപരിധിക്കുള്ളില്‍ കുടുങ്ങിപ്പോയത് കാരണം, മുസ്ലിംകളായി അഭിനയിക്കുകയും മറുവശത്ത്, ഇസ്ലാമിന്റെ എതിരാളികളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതിലാണ് തങ്ങള്‍ക്ക് നേട്ടമെന്ന് മനസ്സിലാക്കിയവരായിരുന്നു. അങ്ങനെ, രണ്ട് ഭാഗത്തുമുള്ള നന്മകള്‍ ആസ്വദിക്കുന്നതോടൊപ്പം ഇരുഭാഗത്തെയും ആപത്തുകളില്‍നിന്ന് രക്ഷനേടുകയും ചെയ്യാമെന്നവര്‍ വിചാരിച്ചു. മൂന്നാമതൊരു വിഭാഗം, ഇസ്ലാമിന്നും അനിസ്ലാമിന്നുമിടയില്‍ സംശയാലുക്കളായി ആടിക്കളിക്കുന്നവരായിരുന്നു. ഇസ്ലാം സത്യമെന്നവര്‍ക്ക് പൂര്‍ണമായ വിശ്വാസമുണ്ടായിരുന്നില്ല; പക്ഷേ, സ്വകുടുംബത്തിലെയും ഗോത്രത്തിലെയും മിക്കപേരും മുസ്ലിംകളായിക്കഴിഞ്ഞിരുന്നതിനാല്‍ അവരും മുസ്ലിം വേഷം സ്വീകരിക്കയുണ്ടായി. നാലാമത്തെ വിഭാഗം സത്യദീനെന്ന നിലക്ക് ഇസ്ലാമിനെ സമ്മതിക്കുന്നവരെങ്കിലും, അനിസ്ലാമികമായ ആചാരസമ്പ്രദായങ്ങളും ദുര്‍നടപടികളും അന്ധവിശ്വാസപരമായ ഊഹാപോഹങ്ങളും കൈയൊഴിക്കുവാനോ, ഇസ്ലാമിന്റെ ധാര്‍മിക-സദാചാര നിബന്ധനകള്‍ കൈക്കൊള്ളുവാനോ, കടമകളും ബാധ്യതകളുമാകുന്ന ഭാരം വഹിക്കുവാനോ ഒരുക്കമില്ലാത്തവരായിരുന്നു. സൂറതുല്‍ ബഖറയുടെ അവതരണഘട്ടത്തില്‍ ഈ വിവിധതരം മുനാഫിഖുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അവരെസ്സംബന്ധിച്ച് പൊതുവായ ചില സൂചനകള്‍ മാത്രമാണ് ഇതില്‍ അല്ലാഹു നല്‍കിയിട്ടുള്ളത്. പിന്നീട്, അവരുടെ സ്വഭാവങ്ങളും നീക്കങ്ങളും കൂടുതല്‍ പ്രത്യക്ഷമായി വന്നതനുസരിച്ച്, ശേഷമുള്ള അധ്യായങ്ങളില്‍ ഓരോ തരം മുനാഫിഖുകളെസ്സംബന്ധിച്ചും, അവരുടെ സ്വഭാവവിശേഷം പരിഗണിച്ച്, പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങള്‍ വിശദമായിത്തന്നെ നല്‍കിയിട്ടുണ്ട്. |
സൂക്തങ്ങളുടെ ആശയം |
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ 1- അലിഫ് - ലാം - മീം. 2- ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിതു വഴികാട്ടി. 3- അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്. 4- നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ അടിയുറച്ച ബോധ്യമുള്ളവരും. 5- അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ. 6- എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ വിശ്വസിക്കുകയില്ല. 7- അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. അവര്‍ക്കാണ് കൊടിയ ശിക്ഷ. 8- ചില ആളുകള്‍ അവകാശപ്പെടുന്നു: "അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു." യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. 9- അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍. എന്നാല്‍ തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. അവരത് അറിയുന്നില്ലെന്നുമാത്രം. 10- അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ശിക്ഷയാണ്; അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. 11- "നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ചെയ്യുന്നവര്‍ മാത്രമാകുന്നു." 12- അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, അവരതറിയുന്നില്ല. 13- "മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക" എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: "വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?" എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. പക്ഷേ, അവരതറിയുന്നില്ല. 14- സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവരും അവരുടെ പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: "ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമായിരുന്നു." 15- അല്ലാഹു അവരെ പരിഹാസ്യരാക്കുകയും അതിക്രമങ്ങളില്‍ അന്ധരായി അലയാന്‍ വിട്ടിരിക്കുകയുമാണ്. 16- അവരാണ് നേര്‍വഴി വിറ്റ് വഴികേട് വിലയ്ക്കെടുത്തവര്‍. അവരുടെ കച്ചവടം ഒട്ടും ലാഭകരമല്ല. അവര്‍ക്കു നേര്‍മാര്‍ഗം നഷ്ടപ്പെട്ടിരിക്കുന്നു. 17- അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി കൂരിരുളിലുപേക്ഷിച്ചു. 18- ബധിരരും മൂകരും കുരുടരുമാണവര്‍. അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു തിരിച്ചുവരില്ല. 19- അല്ലെങ്കില്‍ മറ്റൊരുപമ: മാനത്തുനിന്നുള്ള പെരുമഴ. അതില്‍ ഇരുളും ഇടിമുഴക്കവും മിന്നല്‍പ്പിണരുമുണ്ട്. മേഘഗര്‍ജനം കേട്ട് മരണഭീതിയാല്‍ അവര്‍ ചെവികളില്‍ വിരലുകള്‍ തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ സദാ വലയം ചെയ്യുന്നവനത്രെ. 20- മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. 21- ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ ഭക്തരായിത്തീരാന്‍. 22- അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ കിളിര്‍പ്പിച്ചുതന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ എല്ലാം അറിയുന്നവരായിരിക്കെ. 23- നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍! 24- നിങ്ങള്‍ക്കതു ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ -നിങ്ങള്‍ക്കതു സാധ്യമല്ല; തീര്‍ച്ച- നിങ്ങള്‍ നരകത്തീയിനെ കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ നരകാഗ്നിയെ. സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ടതാണത്. 25- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ പറയും: "ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു തന്നെയാണല്ലോ ഇതും." സത്യമോ, സമാനതയുള്ളത് അവര്‍ക്ക് സമ്മാനിക്കപ്പെടുകയാണ്. അവര്‍ക്കവിടെ വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. 26- കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു: "ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?" അങ്ങനെ ഈ ഉപമ കൊണ്ട് അവന്‍ ചിലരെ വഴിതെറ്റിക്കുന്നു. പലരേയും നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ അവന്‍ വഴിതെറ്റിക്കുന്നുള്ളൂ. 27- അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ കല്‍പിച്ചതിനെ വേര്‍പെടുത്തുന്നവര്‍; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍തന്നെ. 28- എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന്‍ നിങ്ങള്‍ക്കു ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ നിങ്ങളെല്ലാം തിരിച്ചുചെല്ലും. 29- അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്‍. 30- നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്." അവരന്വേഷിച്ചു: "ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു." അല്ലാഹു പറഞ്ഞു: "നിങ്ങളറിയാത്തവയും ഞാനറിയുന്നു." 31- അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" 32- അവര്‍ പറഞ്ഞു: "കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം." 33- അല്ലാഹു പറഞ്ഞു: "ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക." അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: "ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?" 34- നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് സാഷ്ടാംഗം ചെയ്യുക." അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു; അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍ പെട്ടവനായി. 35- നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും." 36- എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ നാം കല്‍പിച്ചു: "ഇവിടെ നിന്നിറങ്ങിപ്പോവുക. പരസ്പര ശത്രുതയോടെ വര്‍ത്തിക്കും നിങ്ങള്‍. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാന്‍ ഇടമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും." 37- അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍. 38- നാം കല്‍പിച്ചു: "എല്ലാവരും ഇവിടം വിട്ട് പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും". 39- "എന്നാല്‍ അതിനെ അവിശ്വസിക്കുകയും നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും." 40- ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. നിങ്ങള്‍ എനിക്കുതന്ന വാഗ്ദാനം പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും നിറവേറ്റാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. 41- ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നോടുമാത്രം ഭക്തി പുലര്‍ത്തുക. 42- സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. ബോധപൂര്‍വം സത്യം മറച്ചുവെക്കരുത്. 43- നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക. 44- നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ? 45- സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ. 46- നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും; അവസാനം അവനിലേക്കു തിരിച്ചുചെല്ലുമെന്നും അറിയുന്നവരാണവര്‍. 47- ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയതും. 48- ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത; ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക. 49- ഫറവോന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടും അവന്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. 50- ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫറവോന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. 51- ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കി. നിങ്ങള്‍ അതിക്രമികളാവുകയായിരുന്നു. 52- എന്നിട്ടും നാം നിങ്ങള്‍ക്കു പിന്നെയും മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. 53- ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. 54- ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. 55- ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: "മൂസാ, ദൈവത്തെ നേരില്‍ പ്രകടമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല." അപ്പോള്‍ ഒരു ഘോരഗര്‍ജനം നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ. 56- പിന്നെ മരണശേഷം നിങ്ങളെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. 57- നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക." അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിയത്. 58- ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ ഈ പട്ടണ ത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് ആവശ്യമുള്ളത്ര വിശിഷ്ട വിഭവങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും." 59- എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനെ മാറ്റി മറ്റൊന്ന് സ്വീകരിച്ചു. അതിനാല്‍ ആ അക്രമികള്‍ക്കുമേല്‍ നാം മുകളില്‍നിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചതിനാല്‍. 60- ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. നാം കല്‍പിച്ചു: "നീ നിന്റെ വടികൊണ്ട് പാറമേലടിക്കുക." അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്‍ദേശിച്ചു: "അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ നാശകാരികളായിക്കഴിയരുത്." 61- നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: "ഓ മൂസാ, ഒരേതരം അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: അവന്‍ ഞങ്ങള്‍ക്ക് മണ്ണില്‍ മുളച്ചുണ്ടാകുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ." മൂസ ചോദിച്ചു: "വിശിഷ്ട വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ നിങ്ങള്‍ക്കവിടെ കിട്ടും." അങ്ങനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. അവര്‍ അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തതിനാലും. 62- ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. 63- ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. നിങ്ങള്‍ക്കുമീതെ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ഓര്‍ക്കാനും. നിങ്ങള്‍ ഭക്തരാകാന്‍. 64- എന്നാല്‍ പിന്നെയും നിങ്ങള്‍ പിന്തിരിഞ്ഞു പോയി. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം പറ്റിയവരാകുമായിരുന്നു. 65- സാബത്ത്നാളി ല്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: "നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക." 66- അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമാക്കി. ഭക്തന്മാര്‍ക്ക് സദുപദേശവും. 67- ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു." അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു." 68- അവര്‍ പറഞ്ഞു: "അത് ഏതിനമായിരിക്കണമെന്ന് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ നാഥനോട് അന്വേഷിക്കുക." മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: "ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം." അതിനാല്‍ കല്‍പന പാലിക്കുക." 69- അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു." 70- അവര്‍ പറഞ്ഞു: "അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ഒരുപോലിരിക്കുന്നതായി ഞങ്ങള്‍ക്കുതോന്നുന്നു. ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിനെ കണ്ടെത്തുക തന്നെ ചെയ്യും." 71- മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്." അവര്‍ പറഞ്ഞു: "ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്." അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല. 72- ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ. 73- അപ്പോള്‍ നാം പറഞ്ഞു: "നിങ്ങള്‍ അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക." അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു. 74- അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍നിന്ന് ഉറവകള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം ചുരത്താറുമുണ്ട്. ദൈവഭയത്താല്‍ നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല. 75- വിശ്വസിച്ചവരേ, നിങ്ങളുടെ സന്ദേശം ഈ ജനം സ്വീകരിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം അവരതില്‍ കൃത്രിമം കാണിക്കുന്നു. 76- സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവര്‍ തനിച്ചാകുമ്പോള്‍ പരസ്പരം പറയും: "അല്ലാഹു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?" 77- അവരറിയുന്നില്ലേ: അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്. 78- അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്. 79- അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! 80- അവരവകാശപ്പെടുന്നു: "എണ്ണപ്പെട്ട ഏതാനും നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല." ചോദിക്കുക: "നിങ്ങള്‍ അല്ലാഹുവുമായി വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല; തീര്‍ച്ച. അതോ, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് ആരോപിക്കുകയാണോ?" 81- എന്നാല്‍ അറിയുക: ആര്‍ പാപം പ്രവര്‍ത്തിക്കുകയും പാപച്ചുഴിയിലകപ്പെടുകയും ചെയ്യുന്നുവോ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. 82- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോ അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. 83- ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ. 84- പരസ്പരം ചോര ചിന്തില്ലെന്നും വീടുകളില്‍നിന്ന് പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയതോര്‍ക്കുക. നിങ്ങളത് സ്ഥിരീകരിച്ചു. നിങ്ങളതിന് സാക്ഷികളുമായിരുന്നു. 85- എന്നിട്ടും പിന്നെയുമിതാ നിങ്ങള്‍ സ്വന്തക്കാരെ കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ശത്രുതാപരമായും നിങ്ങള്‍ അവര്‍ക്കെതിരെ ഒത്തുചേരുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായെത്തിയാല്‍ നിങ്ങളവരോട് മോചനദ്രവ്യം വാങ്ങുന്നു. അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്‍ക്കു നിഷിദ്ധമത്രെ. നിങ്ങള്‍ വേദപുസ്തകത്തിലെ ചിലവശങ്ങള്‍ വിശ്വസിക്കുകയും ചിലവശങ്ങള്‍ തള്ളിക്കളയുകയുമാണോ? നിങ്ങളില്‍ അവ്വിധം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില്‍ നിന്ദ്യത മാത്രമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ കൊടിയ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. 86- പരലോകത്തിനു പകരം ഇഹ ലോകജീവിതം വാങ്ങിയവരാണവര്‍. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുകയില്ല. അവര്‍ക്ക് ഒരുവിധ സഹായവും കിട്ടുകയുമില്ല. 87- നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ ഗര്‍വിഷ്ഠരായി ധിക്കരിക്കുകയോ? അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. ചിലരെ കൊല്ലുകയും ചെയ്തു. 88- അവര്‍ പറഞ്ഞു: "ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്." അല്ല; സത്യനിഷേധം കാരണം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ അവരില്‍ അല്‍പം ചിലരേ വിശ്വസിക്കുന്നുള്ളൂ. 89- തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു! അതിനാല്‍ ദൈവശാപം ആ സത്യനിഷേധികള്‍ക്കത്രെ. 90- അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ അമര്‍ഷവും. അതിനാലവര്‍ കൊടിയ ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. 91- അല്ലാഹു ഇറക്കിത്തന്നതില്‍ വിശ്വസിക്കുക എന്നാവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ക്ക് ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു." അതിന് പുറത്തുള്ളതിനെ അവര്‍ തള്ളിക്കളയുന്നു. അത് അവരുടെ വശമുള്ളതിനെ ശരിവെക്കുന്ന സത്യസന്ദേശമായിരുന്നിട്ടും. ചോദിക്കുക: നിങ്ങള്‍ വിശ്വാസികളെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നത്? 92- വ്യക്തമായ തെളിവോടെ മൂസ നിങ്ങളുടെ അടുക്കല്‍ വന്നു. എന്നിട്ടും പിന്നെയും നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അതിക്രമം കാട്ടുകയായിരുന്നു. 93- ഓര്‍ക്കുക: നിങ്ങള്‍ക്കു മീതെ പര്‍വതത്തെ ഉയര്‍ത്തിക്കൊണ്ട് നിങ്ങളോടു നാം ഉറപ്പുവാങ്ങി. "നാം നിങ്ങള്‍ക്കു നല്‍കിയത് ശക്തമായി മുറുകെപ്പിടിക്കുക. ശ്രദ്ധയോടെ കേള്‍ക്കുക." അവര്‍ പറഞ്ഞു: "ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു." സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ മനസ്സുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: "നിങ്ങള്‍ വിശ്വാസികളെങ്കില്‍ നിങ്ങളുടെ വിശ്വാസം നിങ്ങളോടാവശ്യപ്പെടുന്നത് വളരെ ചീത്ത തന്നെ." 94- പറയുക: "ദൈവത്തിങ്കല്‍ പരലോകരക്ഷ മറ്റാര്‍ക്കുമില്ലാതെ നിങ്ങള്‍ക്കു മാത്രം പ്രത്യേകമായുള്ളതാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!" 95- അവരൊരിക്കലും അതാഗ്രഹിക്കുകയില്ല. കാരണം നേരത്തെ ചെയ്തുകൂട്ടിയ ചീത്ത പ്രവൃത്തികള്‍ തന്നെ. അതിക്രമികളെ നന്നായി തിരിച്ചറിയുന്നവനാണ് അല്ലാഹു. 96- ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി നിനക്കവരെ കാണാം; ബഹുദൈവ വിശ്വാസികളെക്കാളും അത്യാഗ്രഹികളായി. ആയിരം കൊല്ലമെങ്കിലും ആയുസ്സുണ്ടായെങ്കില്‍ എന്ന് അവര്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുകയില്ല. അവര്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു. 97- പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലി നോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നു. സുവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. 98- ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും അവന്റെ ദൂതന്മാരുടെയും ജിബ്രീലിന്റെയും മീകാഈലി ന്റെയും ശത്രുവാണെങ്കില്‍ അറിയുക: നിസ്സംശയം അല്ലാഹു സത്യനിഷേധികളോട് വിരോധമുള്ളവനത്രെ. 99- ഉറപ്പായും നിനക്കു നാം വ്യക്തമായ വചനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികളല്ലാതെ അതിനെ തള്ളിക്കളയുകയില്ല. 100- അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; അവരിലേറെ പേരും സത്യനിഷേധികളാകുന്നു. 101- അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ. 102- സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ അവിശ്വാസി ആയിട്ടില്ല. അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: "ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്" എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. 103- അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയുമാണെങ്കില്‍ അല്ലാഹുവിങ്കലുള്ള പ്രതിഫലം അത്യുത്തമമാകുമായിരുന്നു. അവരതറിഞ്ഞിരുന്നെങ്കില്‍. 104- വിശ്വസിച്ചവരേ, നിങ്ങള്‍ "റാഇനാ" എന്നു പറയരുത്. പകരം "ഉന്‍ളുര്‍നാ" എന്നുപറയുക. ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. 105- വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഗുണവും ലഭിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അല്ലാഹു തന്റെ കാരുണ്യത്താല്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന്‍ തന്നെ. 106- ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലമാക്കുകയോ മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്. 107- നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല. 108- അല്ല; നേരത്തെ മൂസയോട് തന്റെ ജനം ഉന്നയിച്ചതു പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ചോദിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്? സംശയമില്ല; സത്യവിശ്വാസത്തിനുപകരം സത്യനിഷേധം സ്വീകരിക്കുന്നവര്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു. 109- വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടപ്പാക്കും വരെ നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. 110- നിങ്ങള്‍ നിഷ്ഠയോടെ നമസ്കരിക്കുക. സകാത്ത് നല്‍കുക. നിങ്ങള്‍ ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ കണ്ടെത്താം. നിങ്ങള്‍ ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്. 111- ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തിലെത്തുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍. 112- എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. 113- ക്രിസ്ത്യാനികളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദരുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. 114- അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത അക്രമി ആരാണ്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കവിടെ പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. 115- കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം അറിയുന്നവനും. 116- ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ അവന്‍ അതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും. 117- ഇല്ലായ്മയില്‍നിന്ന് ആകാശ ഭൂമികളെ ഉണ്ടാക്കിയവനാണവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ "ഉണ്ടാവുക" എന്ന വചനം മതി. അതോടെ അതുണ്ടാകുന്നു. 118- അറിവില്ലാത്തവര്‍ ചോദിക്കുന്നു: "അല്ലാഹു ഞങ്ങളോട് നേരില്‍ സംസാരിക്കാത്തതെന്ത്? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരടയാളമെങ്കിലും കൊണ്ടുവരാത്തതെന്ത്?" ഇവരിപ്പോള്‍ ചോദിക്കുന്നപോലെ ഇവരുടെ മുന്‍ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും മനസ്സുകള്‍ ഒരുപോലെയാണ്. തീര്‍ച്ചയായും അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് നാം തെളിവുകള്‍ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. 119- നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് അയച്ചത്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി. അതിനാല്‍ നരകാവകാശികളെപ്പറ്റി നിന്നോടു ചോദിക്കുകയില്ല. 120- ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവിന്റെ പിടിയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല. 121- നാം ഈ വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരിത് യഥാവിധി പാരായണം ചെയ്യുന്നു. അവരിതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരോ, യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് നഷ്ടംപറ്റിയവര്‍. 122- ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ശ്രേഷ്ഠരാക്കിയതും. 123- ആര്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ഒരുവിധ സഹായവും ലഭിക്കാത്ത ആ നാളിനെ സൂക്ഷിക്കുക. 124- ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: "നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ഇബ്റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." അല്ലാഹു അറിയിച്ചു: "എന്റെ വാഗ്ദാനം അക്രമികള്‍ക്കു ബാധകമല്ല." 125- ഓര്‍ക്കുക: ആ ഭവന ത്തെ നാം മാനവതയുടെ മഹാസംഗമ സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്റാഹീം നിന്ന ഇടം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു. 126- ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വാസിക്കും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." 127- ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". 128- "ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിന്നെ വഴങ്ങുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും കരുണാമയനും തന്നെ. 129- "ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ." 130- ആരെങ്കിലും ഇബ്റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തും അദ്ദേഹം സച്ചരിതരിലായിരിക്കും. 131- നിന്റെ നാഥന്‍ അദ്ദേഹത്തോട് "വഴിപ്പെടുക" എന്ന് കല്‍പിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു: "സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു." 132- ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: "എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരണപ്പെടരുത്." 133- "എനിക്കുശേഷം നിങ്ങള്‍ ആരെയാണ് വഴിപ്പെടുക"യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: "ഞങ്ങള്‍ അങ്ങയുടെ ദൈവത്തെ തന്നെയാണ് വഴിപ്പെടുക. അങ്ങയുടെ പിതാവായ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരാകും." 134- ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ആരും ചോദിക്കുകയില്ല. 135- അവര്‍ പറയുന്നു: "നിങ്ങള്‍ നേര്‍വഴിയിലാകണമെങ്കില്‍ ജൂതരോ ക്രിസ്ത്യാനികളോ ആവുക."പറയുക: "അല്ല. ശുദ്ധ മാനസനായ ഇബ്റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല." 136- നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരത്രെ. 137- നിങ്ങള്‍ വിശ്വസിച്ചപോലെ അവരും വിശ്വസിക്കുകയാണെങ്കില്‍ അവരും നേര്‍വഴിയിലാകുമായിരുന്നു. അവര്‍ പിന്തിരിയുകയാണെങ്കില്‍ പിന്നെ അവര്‍ കടുത്ത കിടമത്സരത്തില്‍ തന്നെയായിരിക്കും. അവരില്‍നിന്ന് നിന്നെ കാക്കാന്‍ അല്ലാഹുമതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. 138- അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായി ആരുടെ വര്‍ണമുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്. 139- ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ ആത്മാര്‍ഥമായും അവന് മാത്രം കീഴൊതുങ്ങിക്കഴിയുന്നവരാണ്. 140- ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? അല്ലാഹുവില്‍ നിന്ന് വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു. 141- അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. 142- മൂഢന്മാര്‍ ചോദിക്കുന്നു: "അന്നോളം അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്ല യില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്?" പറയുക: "കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു." 143- ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കു സാക്ഷിയാകാനും. നീ നേരത്തെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്‍മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അത് ഏറെ പ്രയാസകരമായിരുന്നു; ദൈവിക മാര്‍ഗദര്‍ശനത്തിനര്‍ഹരായവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ ദയാപരനും കരുണാമയനുമാകുന്നു. 144- നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. 145- നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ്ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അതിക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും. 146- നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ തങ്ങളുടെ മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരുകൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്. 147- ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ അതേപ്പറ്റി നീ സംശയാലുവാകരുത്. 148- ഓരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു. നിങ്ങള്‍ നന്മയിലേക്കു മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. 149- നീ ഏതുവഴിയില്‍ സഞ്ചരിച്ചാലും മസ്ജിദുല്‍ഹറാമിന്റെ നേരെ മുഖം തിരിക്കുക. കാരണം അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യനിഷ്ഠമായ നിര്‍ദേശമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. 150- നീ എവിടെനിന്നു പുറപ്പെട്ടാലും നിന്റെ മുഖം മസ്ജിദുല്‍ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് മുഖം തിരിക്കേണ്ടത്. നിങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാനാണിത്. അവരിലെ അതിക്രമികള്‍ക്കൊഴികെ. നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് തികവോടെ തരാനാണിത്; നിങ്ങള്‍ നേര്‍വഴി പ്രാപിക്കാനും. 151- നാം നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ദൂതനെ അയച്ചുതന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്നു. 152- അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്. 153- വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു. 154- ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ "മരിച്ചവരെ"ന്ന് പറയാതിരിക്കുക. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ, നിങ്ങളത് അറിയുന്നില്ല. 155- ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. 156- ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: "ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും." 157- അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. 158- തീര്‍ച്ചയായും സ്വഫായും മര്‍വ യും അല്ലാഹുവിന്റെ അടയാള ങ്ങളില്‍പെട്ടവയാണ്. അതിനാല്‍ അല്ലാഹുവിന്റെ ആദരണീയ ഭവന ത്തിങ്കല്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്. 159- നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും വേദപുസ്തകത്തിലൂടെ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും അവയെ മറച്ചുവെക്കുന്നവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു. 160- പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനും തന്നെ. 161- സത്യത്തെ തള്ളിക്കളയുകയും സത്യനിഷേധികളായിത്തന്നെ മരണമടയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട്. 162- അവരത് എക്കാലവും അനുഭവിക്കും. അവര്‍ക്ക് ശിക്ഷയിലൊട്ടും ഇളവുണ്ടാവില്ല. മറ്റൊരവസരം അവര്‍ക്ക് ലഭിക്കുകയുമില്ല. 163- നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍. 164- ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍; അല്ലാഹു മാനത്തുനിന്ന് മഴവീഴ്ത്തി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകുന്നതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിവിടുന്നതില്‍; കാറ്റിനെ ചലിപ്പിക്കുന്നതില്‍; ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല. 165- ചിലയാളുകള്‍ അല്ലാഹു അല്ലാത്തവരെ അവന്ന് സമന്മാരാക്കിവെക്കുന്നു. അവര്‍ അല്ലാഹുവെ സ്നേഹിക്കുന്നപോലെ ഇവരെയും സ്നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അക്രമികള്‍ക്ക് പരലോകശിക്ഷ നേരില്‍ കാണുമ്പോള്‍ ബോധ്യമാകും, ശക്തിയൊക്കെയും അല്ലാഹുവിനാണെന്നും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. ഇക്കാര്യം ഇപ്പോള്‍ തന്നെ അവര്‍ കണ്ടറിഞ്ഞിരുന്നെങ്കില്‍. 166- പിന്തുടരപ്പെട്ടവര്‍ പിന്തുടരുന്നവരി ല്‍നിന്ന് ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്യുന്ന സന്ദര്‍ഭം! 167- അനുയായികള്‍ അന്ന് പറയും: "ഞങ്ങള്‍ക്ക് ഒരു തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില്‍ ഇവരിപ്പോള്‍ ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും കൈവെടിയുമായിരുന്നു." അങ്ങനെ അവരുടെ ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്നവര്‍ക്ക് പുറത്തുകടക്കാനാവില്ല. 168- മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. 169- ചീത്തകാര്യങ്ങളിലും നീചവൃത്തികളിലും വ്യാപരിക്കാനാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ കെട്ടിപ്പറയാനും. 170- അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പിന്തുടര്‍ന്നുകണ്ട പാതയേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ." അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേര്‍വഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും! 171- സത്യനിഷേധികളോടു സംസാരിക്കുന്നവന്റെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്ന ഇടയനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല. 172- വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് വിശിഷ്ടമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍! 173- നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയിലുള്ളവന് അതില്‍ ഇളവുണ്ട്. പക്ഷേ ഇത് നിയമലംഘനമാഗ്രഹിച്ചാവരുത്. അത്യാവശ്യത്തിലധികവുമാവരുത്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. 174- വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. 175- സന്മാര്‍ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാണവര്‍. പാപമോചനത്തിനുപകരം ശിക്ഷയും. നരകശിക്ഷ ഏറ്റുവാങ്ങാനുള്ള അവരുടെ ധാര്‍ഷ്ട്യം അപാരം തന്നെ! 176- പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ തങ്ങളുടെ മാത്സര്യത്തില്‍പെട്ട് സത്യത്തില്‍നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ഇതിനൊക്കെയും കാരണം. 177- നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍. 178- വിശ്വസിച്ചവരേ, കൊല്ലപ്പെടുന്നവരുടെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു: സ്വതന്ത്രന് സ്വതന്ത്രന്‍; അടിമക്ക് അടിമ; സ്ത്രീക്ക് സ്ത്രീ. എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് ഇളവു ലഭിക്കുകയാണെങ്കില്‍ മര്യാദ പാലിയില്‍ അതം ഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. 179- ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാനാണിത്. 180- നിങ്ങളിലാര്‍ക്കെങ്കിലും മരണമടുത്തുവെന്നറിഞ്ഞാല്‍ നിങ്ങള്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഭക്തന്മാര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ. 181- ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല്‍ കുറ്റം മാറ്റിമറിച്ചവര്‍ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. 182- അഥവാ, ഒസ്യത്ത് ചെയ്തവനില്‍നിന്ന് വല്ല അനീതിയോ തെറ്റോ സംഭവിച്ചതായി ആരെങ്കിലും ആശങ്കിക്കുന്നുവെങ്കില്‍ അയാള്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. 183- വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. 184- നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ തിരിച്ചറിയുന്നവരെങ്കില്‍. 185- ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്. 186- എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. 187- നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുക യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍. 188- നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂര്‍വം കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍നിന്ന് ഒരു ഭാഗം തിന്നാനായി നിങ്ങള്‍ അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്. 189- അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള അടയാളവും. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ പിന്‍ഭാഗത്തൂടെ പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്‍ഥ പുണ്യം. അതിനാല്‍ വീടുകളില്‍ മുന്‍വാതിലുകളിലൂടെ തന്നെ പ്രവേശിക്കുക. അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. എങ്കില്‍ നിങ്ങള്‍ക്കു വിജയം വരിക്കാം. 190- നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 191- ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. മര്‍ദനം കൊലയെക്കാള്‍ ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. 192- എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാമയനുമാകുന്നു. 193- മര്‍ദനം ഇല്ലാതാവുകയും "ദീന്‍" അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുക യാണെങ്കില്‍ അറിയുക: അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല. 194- ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അക്രമമഴിച്ചുവിട്ടാല്‍ അതേവിധം നിങ്ങളവരെയും നേരിടുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു. 195- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങള്‍ നിങ്ങളുടെ കൈകളാല്‍ നിങ്ങളെത്തന്നെ ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കും. 196- നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാ ല്‍ നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്. അഥവാ, ആരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൌകര്യം ഉപയോഗപ്പെടുത്തുക യുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. 197- ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ചെയ്യും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക. 198- അതോടൊപ്പം നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ തേടുന്ന തില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ അറഫ യില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമി നടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നപോലെ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള്‍ വഴിപിഴച്ചവരായിരുന്നല്ലോ. 199- പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. 200- നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല. 201- മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ." 202- അവര്‍ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു. 203- നിര്‍ണിതനാളുകളി ല്‍ നിങ്ങള്‍ ദൈവസ്മരണയില്‍ മുഴുകുക. ആരെങ്കിലും ധൃതി കാണിച്ച് രണ്ടുദിവസം കൊണ്ടുതന്നെ മതിയാക്കി മടങ്ങിയാല്‍, അതില്‍ തെറ്റൊന്നുമില്ല. ആരെങ്കിലും പിന്തിമടങ്ങുന്നുവെങ്കില്‍ അതിലും തെറ്റില്ല. ഭക്തിപുലര്‍ത്തുന്നവര്‍ക്കുള്ളതാണ് ഈ നിയമം. നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിങ്ങളെല്ലാം അവന്റെ സന്നിധിയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്. 204- ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച അവരുടെ സംസാരം നിന്നില്‍ കൌതുകമുണര്‍ത്തും. തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. വാസ്തവത്തിലവര്‍ സത്യത്തിന്റെ കൊടും വൈരികളത്രെ. 205- അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല. 206- "അല്ലാഹുവെ സൂക്ഷിക്കുക" എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം! 207- മറ്റുചില മനുഷ്യരുണ്ട്. അവര്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നു. അല്ലാഹു തന്റെ അടിമകളോട് അതീവ ദയാലുവാണ്. 208- വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. 209- വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും നിങ്ങള്‍ സത്യമാര്‍ഗത്തില്‍നിന്ന് വഴുതിപ്പോവുകയാണെങ്കില്‍ അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. 210- മേഘമേലാപ്പിനുകീഴെ അല്ലാഹുവും മലക്കുകളും അവരുടെ അടുത്ത് വരികയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്? അന്ത്യവിധിക്കായി എല്ലാ കാര്യങ്ങളും തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ. 211- ഇസ്രയേല്‍ മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ തെളിവുകളാണ് നാം അവര്‍ക്കു നല്‍കിയതെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവന്‍ അറിയട്ടെ: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. 212- സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ദൈവഭക്തന്മാരായിരിക്കും അവരെക്കാള്‍ ഉന്നതന്മാര്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുന്നു. 213- ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ അവര്‍ ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു. 214- അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും "ദൈവ സഹായം എപ്പോഴാണുണ്ടാവുക"യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും. 215- അവര്‍ ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും. 216- യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു; അത് നിങ്ങള്‍ക്ക് അനിഷ്ടകരം തന്നെ. എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. 217- ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. "ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. 218- എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് ദിവ്യാനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. 219- നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ തിന്മയുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: "ആവശ്യംകഴിച്ച് മിച്ചമുള്ളത്." ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് വിധികള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍; 220- ഈ ലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും. അനാഥക്കുട്ടികളെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെല്ലാം നല്ലതാണ്. നിങ്ങള്‍ അവരോടൊപ്പം താമസിക്കുന്നതിലും തെറ്റില്ല. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മ വരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നു. ദൈവമിച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 221- സത്യവിശ്വാസം സ്വീകരിച്ചാലല്ലാതെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളില്‍ കൌതുകമുണര്‍ത്തിയാലും ശരി. അപ്രകാരം തന്നെ സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്‍ക്ക് നിങ്ങള്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന്‍ നിങ്ങളില്‍ കൌതുകമുണര്‍ത്തിയാലും ശരി. അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, അവന്റെ ഹിതാനുസൃതം സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്റെ തെളിവുകള്‍ ജനങ്ങള്‍ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍. 222- ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്നകന്നുനില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. 223- നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിട മാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക. 224- നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. 225- ബോധപൂര്‍വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ മനപ്പൂര്‍വം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു പിടികൂടും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്. 226- തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര്‍ മടങ്ങുന്നു വെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. 227- അഥവാ, അവര്‍ വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. 228- വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റം അര്‍ഹരത്രെ. സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 229- വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്ന തില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അതിക്രമികള്‍. 230- വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് അവള്‍ അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും അയാള്‍ അവളെ വിവാഹമോചനം നടത്തുകയും ചെയ്താലല്ലാതെ. അപ്പോള്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല; മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്. 231- നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്. 232- നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠവും വിശുദ്ധവും. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. 233- മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി തന്റേതാണെന്ന കാരണത്താല്‍ പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്. 234- നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ട താണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. 235- ആ സ്ത്രീകളു മായി നിങ്ങള്‍ വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല്‍ സ്വകാര്യമായി അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് അവരോട് മാന്യമായ നിലയില്‍ സംസാരിക്കാം. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്. 236- സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് മാന്യമായ നിലയില്‍ ജീവിതവിഭവം നല്‍കണം. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന്‍ തന്റെ അവസ്ഥയനുസരിച്ചും. നല്ല മനുഷ്യരുടെ ബാധ്യതയാണിത്. 237- അഥവാ, ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയും നിങ്ങളവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ കയ്യിലാണോ അയാള്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ പൊരുത്തപ്പെടുന്നത്. പരസ്പരം ഔദാര്യം കാണിക്കാന്‍ മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്‍ച്ച. 238- നിങ്ങള്‍ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക. വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് നമസ്കരിക്കുക. 239- അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്കാരം നിര്‍വഹിക്കുക. എന്നാല്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്ന പോലെ നിങ്ങളവനെ സ്മരിക്കുക. 240- നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. 241- വിവാഹമോചിതര്‍ക്ക് ന്യായമായ നിലയില്‍ ജീവിതവിഭവം നല്‍കണം. ഭക്തന്മാരുടെ ബാധ്യതയാണിത്. 242- ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തന്റെ കല്‍പനകള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍. 243- ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനത യുടെ അവസ്ഥ നീ കണ്ടറിഞ്ഞില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: "നിങ്ങള്‍ മരിച്ചുകൊള്ളുക." പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഉദാരത പുലര്‍ത്തുന്നവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല. 244- നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഇക്കാര്യം നന്നായി മനസ്സിലാക്കുക. 245- അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവരായി ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം. 246- നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: "ഞങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ പടപൊരുതാം." പ്രവാചകന്‍ ചോദിച്ചു: "യുദ്ധത്തിന് കല്‍പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുമോ?" അവര്‍ പറഞ്ഞു: "ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?" എന്നാല്‍ യുദ്ധത്തിന് കല്‍പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു; ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്. 247- അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: "അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു: "അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ പണക്കാരനൊന്നുമല്ലല്ലോ." പ്രവാചകന്‍ പ്രതിവചിച്ചു: "അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും." 248- അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: "അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ വിശിഷ്ടാവശിഷ്ടങ്ങളും. മലക്കുകള്‍ അതു ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍!" 249- അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: "അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് കുടിക്കുന്നവനാരോ, അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന്‍ ഇതില്‍ നിന്നൊഴിവാണ്." പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് ഇഷ്ടംപോലെ കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: "ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല." എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: "എത്രയെത്ര ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്." 250- അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ പടവെട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ക്ഷമ പകര്‍ന്നുതരേണമേ! ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ! സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." 251- അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു. 252- അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിതു വേണ്ടതുപോലെ നിനക്ക് ഓതിക്കേള്‍പ്പിച്ചുതരികയാണ്. തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെ. 253- ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന്‍ വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു. 254- വിശ്വസിച്ചവരേ, കൊള്ളക്കൊടുക്കകളോ സ്നേഹസ്വാധീനമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത നാള്‍ വന്നെത്തുംമുമ്പെ, നാം നിങ്ങള്‍ക്കു നല്‍കിയവയില്‍ നിന്ന് ചെലവഴിക്കുക. സത്യനിഷേധികള്‍ തന്നെയാണ് അതിക്രമികള്‍. 255- അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്. 256- മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ദൈവേതര ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. 257- അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദൈവേതരശക്തികളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. 258- നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്റാഹീം പറഞ്ഞു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍." അയാള്‍ അവകാശപ്പെട്ടു: "ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ!" ഇബ്റാഹീം പറഞ്ഞു: "എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക." അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. 259- അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: "നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: "നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: "ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു." 260- ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: "എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു കാണിച്ചുതരേണമേ." അല്ലാഹു ചോദിച്ചു: "നീ വിശ്വസിച്ചിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ഞാനിതാവശ്യപ്പെടുന്നത്." അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്." 261- ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്. 262- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ക്ക് പേടിക്കേണ്ടിവരില്ല. ദുഃഖിക്കേണ്ടിയും വരില്ല. 263- ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ. 264- വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ഒരുറച്ച പാറ; അതിന്മേല്‍ ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല്‍ കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല. 265- ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു. 266- നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ആലോചിച്ചറിയാന്‍. 267- വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. 268- പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ക്കു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം അറിയുന്നവനുമാണ്. 269- അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര്‍ മാത്രമേ ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നുള്ളൂ. 270- നിങ്ങള്‍ എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ നേര്‍ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു അറിയുന്നു. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. 271- നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. 272- ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യതയൊന്നും നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നിങ്ങള്‍ നല്ലതെന്തെങ്കിലും ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളൊട്ടും അനീതിക്കിരയാവുകയില്ല. 273- ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്. 274- രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. 275- പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. "കച്ചവടവും പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. 276- അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 277- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. 278- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! 279- നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും. ആരുടെയും ദ്രോഹത്തിനിരയാകാതെയും. 280- കടക്കാരന്‍ ക്ളേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. 281- നിങ്ങള്‍ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. അന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. ആരും അനീതിക്കിരയാവില്ല. 282- വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന്‍ പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ മൂഢനോ കാര്യശേഷി കുറഞ്ഞവനോ പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പുരുഷനും രണ്ട് സ്ത്രീ യും സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് പിശകുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ വിമുഖത കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ. 283- അഥവാ, നിങ്ങള്‍ യാത്രയിലാവുകയും എഴുതാന്‍ ആളെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ കൈമാറിയാല്‍ മതി. നിങ്ങളിലൊരാള്‍ മറ്റൊരാളെ വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ അയാള്‍ തന്റെ വിശ്വാസ്യത പാലിക്കണം. തന്റെ നാഥനെ സൂക്ഷിക്കുകയും വേണം. നിങ്ങള്‍ സാക്ഷ്യം ഒരിക്കലും മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, അവന്റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. 284- ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും. അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകും. അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. 285- ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. "ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ"ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: "ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ ഞങ്ങളുടെ മടക്കം." 286- അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവന്നുതന്നെ. "ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു നീ മാപ്പേകേണമേ! പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." |