37 അസ്സ്വാഫാത്ത്

ആമുഖം
നാമം
പ്രഥമസൂക്തത്തിലെ `വസ്സ്വാഫ്ഫാത്തി` എന്ന പദത്തില്‍നിന്നാണ് ഈ അധ്യായത്തിന് പേര് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. 
അവതരണകാലം
മിക്കവാറും പ്രവാചകന്റെ മക്കീകാലഘട്ടത്തിന്റെ മധ്യത്തിലാണ് ഈ സൂറ അവതരിച്ചതെന്നാണ് പ്രമേയത്തില്‍നിന്നും പ്രതിപാദനരീതിയില്‍നിന്നും വ്യക്തമാകുന്നത്. എന്നാല്‍, മധ്യഘട്ടത്തിന്റെ തന്നെ അവസാന നാളുകളിലായിരിക്കണം ഇതിന്റെ അവതരണം. ഇസ്ലാമിനോടുള്ള ശത്രുത അതിന്റെ പൂര്‍ണശക്തിയിലെത്തുകയും നബി(സ)യും സഹാബത്തും അങ്ങേയറ്റം വ്യഥിതരായിത്തീരുകയും ചെയ്ത സാഹചര്യമാണ് പ്രതിപാദനരീതിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്. 
പ്രതിപാദ്യ വിഷയം
അന്ന് നബി(സ) അവതരിപ്പിച്ച ഏകദൈവ വിശ്വാസത്തിന്റെയും പരലോക വിശ്വാസത്തിന്റെയും സന്ദേശങ്ങളോട് പരമപുഛത്തോടെയും പരിഹാസത്തോടെയും പ്രതികരിക്കുകയും തിരുമേനി(സ)യുടെ പ്രവാചകത്വത്തെ രൂക്ഷമായി നിഷേധിക്കുകയും ചെയ്ത മക്കയിലെ സത്യനിഷേധികളെ ഭീഷണമായ ഭാഷയില്‍ താക്കീത് ചെയ്യുകയും ഒടുവില്‍ അവരെ ഇപ്രകാരം അറിയിക്കുകയും ചെയ്യുന്നു: അടുത്ത ഭാവിയില്‍ നിങ്ങള്‍ പരിസഹിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവാചകന്‍, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ അതിജയിക്കാന്‍ പോകുന്നു. അല്ലാഹുവിന്റെ സൈന്യം നിങ്ങളുടെ വീട്ടുമുറ്റത്തുതന്നെ വന്നിറങ്ങുന്നത് നിങ്ങള്‍ കാണും (സൂക്തം: 171-179). പ്രവാചക വിജയത്തിന്റെ വിദൂര ലക്ഷണങ്ങള്‍പോലും എങ്ങും പ്രത്യക്ഷമായിട്ടില്ലാത്ത ഒരു സന്ദര്‍ഭത്തിലാണ് ഈ നോട്ടീസ് നല്‍കിയത്. അന്ന് (പ്രസ്തുത സൂക്തങ്ങളില്‍ അല്ലാഹുവിന്റെ സൈന്യം എന്നു വിളിക്കപ്പെട്ട) മുസ്ലിംകള്‍ അസഹ്യമായ അക്രമങ്ങളും മര്‍ദനങ്ങളുമേറ്റു കഴിയുകയായിരുന്നു. അവരില്‍ മുക്കാല്‍ഭാഗവും നാടുവിട്ടുപോയിരുന്നു. കഷ്ടിച്ച് 40-50 അനുചരന്‍മാര്‍ മാത്രമായിരുന്നു മക്കയില്‍ തിരുമേനിയോടൊപ്പമുണ്ടായിരുന്നത്. അവരാകട്ടെ തീരെ ദുര്‍ബലരും എല്ലാവിധ പീഡനങ്ങള്‍ക്കും വിധേയരുമായിരുന്നു. ഈ പരിതഃസ്ഥിതിയില്‍ ബാഹ്യലക്ഷണങ്ങള്‍ കണ്ടിട്ട്, മുഹമ്മദ് നബി(സ)യും ഒരുവിധ സാധനസാമഗ്രികളുമില്ലാത്ത ഒരുപിടി ശിഷ്യന്‍മാരും ഒടുവില്‍ വിജയശ്രീലാളിതരാകുമെന്ന് യാതൊരാള്‍ക്കും പ്രവചിക്കുവാന്‍ കഴിയുമായിരുന്നില്ല. മറിച്ച്, ഈ പ്രസ്ഥാനം മക്കയിലെ കുന്നുകള്‍ക്കിടയില്‍തന്നെ കുഴിച്ചുമൂടപ്പെടുമെന്നായിരുന്നു അന്ന് കാഴ്ചക്കാര്‍ക്ക് തോന്നുക. പക്ഷേ 15-16 കൊല്ലക്കാലം പിന്നിട്ടില്ല, മക്കാ വിമോചന സന്ദര്‍ഭത്തില്‍ നേരത്തെ നിഷേധികള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ട അതേ സംഭവങ്ങള്‍ യാഥാര്‍ഥ്യമാവുക തന്നെ ചെയ്തു. താക്കീതു ചെയ്യുന്നതോടൊപ്പം ബോധനം ചെയ്യുക, പ്രോത്സാഹിപ്പിക്കുക എന്നീ ബാധ്യതകളും അല്ലാഹു ഈ സൂറയില്‍ തികഞ്ഞസന്തുലിതത്വത്തോടെ നിര്‍വഹിച്ചിട്ടുണ്ട്. ഏകദൈവത്വം, പരലോകം, എന്നീ വിശ്വാസങ്ങളുടെ സാധുതക്ക് മനസ്സില്‍ തറക്കുന്ന പ്രമാണങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു. ബഹുദൈവാരാധകരുടെ വിശ്വാസപ്രമാണങ്ങള്‍ നിരൂപണം ചെയ്തുകൊണ്ട്, എന്തൊക്കെ അസംബന്ധങ്ങളിലാണവര്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്ന് തുറന്നുകാട്ടുന്നു. ആ മാര്‍ഗഭ്രംശങ്ങളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മങ്ങളുടെയും അനന്തരഫലങ്ങള്‍ എന്തുമാത്രം മഹത്തരമായിരിക്കുമെന്നും വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവ്വിഷയകമായി പൂര്‍വചരിത്രങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടുന്നു. അല്ലാഹു തന്റെ പ്രവാചകന്മാരോടും അവരുടെ ജനതകളോടും എങ്ങനെയാണ് പെരുമാറിയതെന്ന്, തന്റെ വിശ്വസ്തരായ ദാസന്മാരെ അവന്‍ എങ്ങനെയെല്ലാം അനുഗ്രഹിച്ചുവെന്നും നിഷേധികളെ എങ്ങനെയെല്ലാം ശിക്ഷിച്ചുവെന്നും ആ ഉദാഹരണങ്ങള്‍ സ്പഷ്ടമായി വിളിച്ചോതുന്നു. ഈ സൂറയില്‍ ഉദ്ധൃതമായ ചരിത്രസംഭവങ്ങളില്‍ ഏറെ പാഠമുള്‍ക്കൊള്ളുന്നത് ഹ. ഇബ്റാഹീം (അ)ന്റെ വിശുദ്ധ ജീവിതത്തിലെ ഒരു സംഭവമാണ്. അല്ലാഹുവിങ്കല്‍നിന്നുള്ള സൂചന ലഭിക്കേണ്ട താമസം, അദ്ദേഹം തന്റെ ഏകപുത്രനെ ബലിയറുക്കാന്‍ സന്നദ്ധനാകുന്നു. തങ്ങള്‍ ഹ. ഇബ്റാഹീമിന്റെ വംശക്കാരാണെന്ന് അഭിമാനംകൊള്ളുന്ന ഖുറൈശി നിഷേധികള്‍ക്ക് മാത്രമല്ല ഈ സംഭവത്തില്‍ പാഠമുള്ളത്, പ്രത്യുത, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിട്ടുള്ള മുസ്ലിംകള്‍ക്കും ഇതില്‍ മഹത്തായ പാഠമുണ്ട്. ഈ സംഭവം കേള്‍പ്പിച്ചുകൊണ്ട് ഇസ്ലാമിന്റെ യാഥാര്‍ഥ്യവും അടിസ്ഥാന ചൈതന്യവും എന്താണെന്നും അതിനെ തങ്ങളുടെ മതമായി സ്വീകരിച്ചശേഷം സത്യസന്ധനായ വിശ്വാസി തന്റേതായ എല്ലാം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാകേണ്ടതുണ്ടെന്നും അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണ്. സൂറയുടെ സമാപനസൂക്തങ്ങളില്‍ നിഷേധികളോടുള്ള താക്കീതുമാത്രമല്ല ഉള്‍ക്കൊള്ളുന്നത്; നിര്‍ണായകമായ പ്രതിസന്ധിഘട്ടങ്ങളെ സുധീരം നേരിട്ടുകൊണ്ട് നബി(സ)യെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത വിശ്വാസികള്‍ക്കുള്ള സുവാര്‍ത്തകളും ഉള്‍ക്കൊള്ളുന്നുണ്ട്. ആ സൂക്തങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് അവരെ സമാശ്വസിപ്പിക്കുന്നു: ആദ്യഘട്ടത്തില്‍ വിപത്തുകള്‍ നേരിടേണ്ടി വരുന്നതില്‍ പരിഭ്രമിക്കരുത്. അന്തിമവിജയം നിങ്ങള്‍ക്കുതന്നെയായിരിക്കും. ഇന്ന് ജേതാക്കളായി കാണപ്പെടുന്ന മിഥ്യയുടെ ധ്വജവാഹകര്‍ നിങ്ങളുടെ കൈകളാല്‍തന്നെ തോല്‍പ്പിക്കപ്പെട്ടവരും കീഴടക്കപ്പെട്ടവരുമായിത്തീരും. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ സംഭവങ്ങള്‍, ഇത് വെറുമൊരു ആശ്വാസവചനമായിരുന്നില്ലെന്നും മറിച്ച് സംഭവിക്കാനിരുന്ന കാര്യങ്ങള്‍ നേരത്തെ പ്രവചിച്ച് അവരുടെ മനസ്സുകളെ ദൃഢീകരിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം.
2-പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം.
3-എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം.
4-തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.
5-ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍.
6-അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു.
7-ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു.
8_9-അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും. അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്.
10-എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും.
11-അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്.
12-എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു.
13-അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല.
14-ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു.
15-അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ.
16-"നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
17-"നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ?"
18-പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും.
19-അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും.
20-അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ."
21-അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്.
22-23-"അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അല്ലാഹുവെക്കൂടാതെ അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും.
24-അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
25-"അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ."
26-എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും.
27-അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.
28-അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ."
29-നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല.
30-"ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു.
31-"അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്.
32-"അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു."
33-നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും.
34-ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക.
35-"അല്ലാഹുവല്ലാതെ ദൈവമില്ലെ"ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു.
36-അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?"
37-എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്.
38-തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ.
39-നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ.
40-അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ.
41-അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്.
42-പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും.
43-അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍.
44-മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍.
45-സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും.
46-വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം.
47-അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
48-അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും.
49-സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍.
50-അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും.
51-അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.
52-"അവന്‍ ചോദിക്കാറുണ്ടായിരുന്നു: "നീ പരലോകത്തെ ശരിവെക്കുന്നവനാണോ?
53-"നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും?"
54-തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ?"
55-അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും.
56-അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ.
57-"എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു.
58-"ഇനി നമുക്ക് മരണമില്ലല്ലോ.
59-"നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല."
60-തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം.
61-ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്.
62-ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം?
63-തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു.
64-നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്.
65-അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും.
66-നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും.
67-തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക.
68-പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ.
69-സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്.
70-എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു.
71-അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.
72-അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.
73-നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
74-അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.
75-നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.
76-അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു.
77-അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി.
78-പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
79-മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.
80-തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.
81-സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്.
82-പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.
83-ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം.
84-ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം:
85-അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?
86-"അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?
87-"അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?"
88-പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.
89-എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല."
90-അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി.
91-അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ?
92-"നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?"
93-പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി.
94-ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു.
95-അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്?
96-"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്."
97-അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക."
98-അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.
99-ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.
100-"എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ."
101-അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു.
102-ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം."
103-അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.
104-അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ,
105-"സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
106-ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.
107-നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി.
108-പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു.
109-ഇബ്റാഹീമിനു സമാധാനം.
110-ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
111-സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.
112-അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു.
113-അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്.
114-നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.
115-അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
116-അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു.
117-അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.
118-ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
119-പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
120-മൂസായ്ക്കും ഹാറൂന്നും സമാധാനം!
121-അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
122-അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു.
123-സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്.
124-അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ?
125-"നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും?
126-"നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ?"
127-അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച.
128-അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.
129-പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി.
130-ഇല്‍യാസിന് സമാധാനം.
131-അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
132-സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.
133-ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ!
134-അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി.
135-പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ.
136-പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു.
137-തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു;
138-വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ?
139-സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ.
140-ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക.
141-അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി.
142-അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു.
143-അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍;
144-നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു.
145-പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു.
146-അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു.
147-അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു.
148-അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി.
149-നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്."
150-"അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?"
151-അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്;
152-"അല്ലാഹു മക്കളെ ജനിപ്പിച്ചു"വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്.
153-അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ?
154-നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്?
155-നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ?
156-അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ?
157-എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
158-ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്.
159-അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
160-അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല.
161-എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും,
162-അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;
163-കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.
164-"നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല.
165-"തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്.
166-"നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്."
167-ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു:
168-"മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍;
169-"ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു."
170-എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും!
171-ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്:
172-"ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്.
173-തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍.
174-അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക.
175-അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.
176-നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്?
177-എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും.
178-അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക.
179-നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.
180-പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്.
181-ദൈവദൂതന്മാര്‍ക്ക് സമാധാനം!
182-പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി.