ആമുഖം നാമം |
ഇരുപതാം സൂക്തത്തിലെ يَحْسَبُونَ الأَحْزَابَ لَمْ يَذْهَبُوا എന്ന വാക്യത്തില്‍നിന്ന് എടുത്തതാണ് ഈ അധ്യായ നാമം. അവതരണകാലം സൂറയുടെ ഉള്ളടക്കത്തില്‍ മൂന്നു സുപ്രധാന സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഒന്ന്, അഹ്സാബ് യുദ്ധം. ഹിജ്റ അഞ്ചാംവര്‍ഷം ശവ്വാല്‍ മാസത്തിലാണ് ഇത് നടന്നത്. രണ്ട്, ഇതേവര്‍ഷം ദുല്‍ഖഅദ് മാസത്തില്‍ നടന്ന ബനൂഖുറൈള യുദ്ധം. മൂന്ന്, ഇതേ വര്‍ഷം ദുല്‍ഖഅദ് മാസത്തില്‍ നടന്ന ഹ. സൈനബും നബി(സ)യും തമ്മിലുള്ള വിവാഹം. ഈ ചരിത്രസംഭവങ്ങളില്‍നിന്നും ഈ അധ്യായത്തിന്റെ അവതരണകാലം സുതരാം വ്യക്തമാണ്. ചരിത്രപശ്ചാത്തലം ഉഹുദ് യുദ്ധത്തില്‍ (ഹി: 3-ാം വര്‍ഷം ശവ്വാല്‍) നബി (സ) നിയോഗിച്ച വില്ലാളികള്‍ ചെയ്ത അബദ്ധം മൂലം മുസ്ലിം സൈന്യത്തിന് നേരിട്ട പരാജയം അറേബ്യന്‍ മുശ്രിക്കുകളുടെയും ജൂതന്മാരുടെയും കപടവിശ്വാസികളുടെയും ഹുങ്ക് വളരെ വര്‍ധിപ്പിച്ചിട്ടുണ്ടായിരുന്നു. ഇസ്ലാമിന്റെ കോട്ട തകര്‍ക്കുന്നതില്‍ തങ്ങള്‍ വിജയിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടുതുടങ്ങി. ഉഹുദ് യുദ്ധത്തിന്റെ അടുത്തവര്‍ഷം തന്നെയുണ്ടായ ചില സംഭവങ്ങള്‍ ഈ ധാര്‍ഷ്ട്യത്തിന്റെ ഗൌരവം വ്യക്തമാക്കുന്നുണ്ട്. ഉഹുദ് യുദ്ധത്തിനുശേഷം രണ്ടുമാസം കഴിഞ്ഞില്ല, അപ്പോഴേക്കും നജ്ദിലെ അസദ് ഗോത്രം മദീനയെ കൊള്ളയടിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. അവരെ തടയുന്നതിന് നബി (സ) അബൂസലമയുടെ നേതൃത്വത്തില്‍ ഒരു സരിയ്യയെ *(നബി(സ) നേരിട്ട് പങ്കെടുക്കാത്ത സൈനിക സംരഭത്തിനാണ് സാങ്കേതികമായി `സരിയ്യ` എന്നു പറയുന്നത്. നബി(സ) നേരിട്ട് നേതൃത്വം കൊടുത്ത സൈനിക നീക്കത്തിനും യുദ്ധത്തിനും `ഗസ്വഃ` എന്നും പറയുന്നു)* നിയോഗിച്ചു. അനന്തരം ഹിജ്റ 4-ാം വര്‍ഷം സ്വഫറില്‍ അദല്‍-ഖാറ ഗോത്രങ്ങള്‍, തങ്ങളുടെ നാടുകളില്‍ ദീനുല്‍ ഇസ്ലാം പഠിപ്പിക്കാന്‍ കുറച്ചാളുകളെ മദീനയില്‍ നിന്നയച്ചുതരണമെന്ന് നബി(സ)യോട് അപേക്ഷിച്ചു. നബി(സ) ആറ് സഹാബികളെ അവരോടൊപ്പം അയച്ചുകൊടുത്തു. പക്ഷേ, ആ സംഘം ജിദ്ദക്കും റാബിഗിന്നുമിടയിലുള്ള റജീഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ പ്രസ്തുത ഗോത്രങ്ങള്‍, നിസ്സഹായരായ ആ സഹാബികളെ ഹുദൈല്‍ ഗോത്രത്തിലെ കടുത്ത സത്യനിഷേധികള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. അവര്‍ സഹാബികളില്‍ നാലുപേരെ കൊല്ലുകയും രണ്ടുപേരെ (ഹ: ഖുബൈബുബ്നു അദിയ്യ്, ഹ: സൈദുബ്നുദ്ദസിന) മക്കയില്‍ കൊണ്ടുപോയി ശത്രുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഇതേ മാസംതന്നെ, ആമിര്‍ വംശത്തിലെ ഒരു നേതാവിന്റെ അഭ്യര്‍ഥന പ്രകാരം നബി (സ) 40 (70 എന്നും ഒരു നിവേദനമുണ്ട്) അന്‍സാരി യുവാക്കളടങ്ങിയ ഒരു പ്രബോധക സംഘത്തെ നജ്ദിലേക്കയച്ചിരുന്നു. പക്ഷേ, അവര്‍ ദാരുണമായി ചതിക്കപ്പെട്ടു. ബിഅ്റ് മഊന എന്ന സ്ഥലത്തുവെച്ച് സുലൈം വംശത്തിലെ ഉസ്വയ്യ, രിഅ്ല്, ദക്വാന്‍ തുടങ്ങിയ ഗോത്രങ്ങള്‍ പെട്ടെന്ന് അവരെ വളഞ്ഞ് എല്ലാവരേയും കൊന്നുകളഞ്ഞു. ഇതേ ഘട്ടത്തില്‍ തന്നെ മദീനയിലെ ബനുന്നളീര്‍ എന്ന ജൂതഗോത്രം തുടര്‍ച്ചയായി സന്ധികള്‍ ലംഘിച്ചുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ ഹി. നാലാം വര്‍ഷം റബീഉല്‍ അവ്വലില്‍ അവര്‍ നബി(സ)യെ വധിക്കാന്‍ വരെ ഗൂഢാലോചന നടത്തുകയുണ്ടായി. പിന്നെ ഹി. നാലാം വര്‍ഷം ജമാദുല്‍ അവ്വലില്‍ ഗഥ്ഫാന്‍ വംശത്തിലെ രണ്ട് ഗോത്രങ്ങളായ സഅ്ലബ്, മുഹാരിബ് എന്നിവ മദീനയെ ആക്രമിക്കാന്‍ തയ്യാറാവുകയും നബി (സ) നേരിട്ടുതന്നെ അവരെ പ്രതിരോധിക്കാന്‍ ഒരുമ്പെടുകയും ചെയ്തു. ഈ വിധം ഉഹുദിലെ പരാജയം സൃഷ്ടിച്ച വികാരം തുടര്‍ച്ചയായി ആറുമാസത്തോളം അതിന്റെ വര്‍ണം കാണിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്‍പകാലത്തിനകം ഈ സാഹചര്യത്തിന്റെ ഗതി മാറ്റിയത് മുഹമ്മദ് നബി(സ)യുടെ നിശ്ചയദാര്‍ഢ്യവും ആസൂത്രണപാടവവും സഹാബാകിറാമിന്റെ ജീവാര്‍പ്പണവികാരവും മാത്രമായിരുന്നു. അറബികളുടെ സാമ്പത്തിക ഘടന മദീനാവാസികളുടെ ജീവിതം ദുഷ്കരമാക്കി. ചുറ്റുപാടുമുള്ള മുശ്രിക്ക് ഗോത്രങ്ങളെല്ലാം പ്രബലമായ ശത്രുക്കളായിത്തീര്‍ന്നു. മദീനക്കുള്ളില്‍ തന്നെയുള്ള കപടവിശ്വാസികളും ജൂതന്മാരും പുരക്കകത്തെ പാമ്പുകളായി. എങ്കിലും അല്ലാഹുവിന്റെ ദൂതന്റെ നേതൃത്വത്തിലുള്ള ആ ഒരുപിടി സത്യസന്ധരായ വിശ്വാസികള്‍, അറബികളില്‍ ഇസ്ലാമിനോടുള്ള ഭീതി നിലനിര്‍ത്താന്‍ മാത്രമല്ല, പൂര്‍വോപരി വര്‍ധിപ്പിക്കാന്‍ കൂടി ഉതകുന്ന മുന്നേറ്റങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നു. അഹ്സാബ് യുദ്ധത്തിന് മുന്പുണ്ടായ സംഘട്ടനങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രഥമമായത് ഉഹുദ് യുദ്ധത്തിന്റെ പിറ്റേന്നുതന്നെയാണ് നടന്നത്. ഉഹുദില്‍ നിരവധി മുസ്ലിംകള്‍ക്ക് പരിക്കേല്‍ക്കുകയും പലരുടെയും കുടുംബത്തിന് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുകയും ചെയ്തു. നബി(സ)ക്ക് തന്നെയും പരിക്കേറ്റു. അവിടത്തെ പ്രിയപ്പെട്ട പിതൃവ്യന്‍ ഹംസ(റ) രക്തസാക്ഷിയായി. ഈ സാഹചര്യത്തിലാണ് തിരുമേനി (സ) ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധതയുള്ളവരെ വിളിച്ച് ശത്രുസൈന്യത്തെ, അവര്‍ വഴിക്കുവെച്ച് മടങ്ങി വീണ്ടും മദീനയെ ആക്രമിക്കാന്‍ ഇടയാകാത്തവണ്ണം പിന്തുടരാന്‍ കല്‍പിച്ചത്. തിരുമേനിയുടെ ഈ കണക്കുകൂട്ടല്‍ തികച്ചും ശരിയായിരുന്നു. ഖുറൈശിപ്പട കൈയില്‍കിട്ടിയ വിജയത്തില്‍നിന്ന് യാതൊരു പ്രയോജനവും ലഭിക്കാതെ മടങ്ങിപ്പോയതാണല്ലോ. എന്നാല്‍ വഴിക്ക് ഏതെങ്കിലും താവളത്തില്‍ വിശ്രമിക്കുമ്പോള്‍ തങ്ങളുടെ ഈ മൂഢതയെക്കുറിച്ച് അവര്‍ ബോധവാന്മാരാകാന്‍ ഇടയുണ്ട്. അതവരെ വീണ്ടും മദീനയിലേക്ക് തിരിക്കാനും ആക്രമണം നടത്താനും പ്രേരിപ്പിക്കും. ഈയടിസ്ഥാനത്തിലാണ് നബി(സ) അവരെ പിന്തുടരാന്‍ തീരുമാനിച്ചത്. ഉടനെത്തന്നെ 630 ധീരന്മാര്‍ അവിടത്തോടൊപ്പം പുറപ്പെടാന്‍ സന്നദ്ധരായി. മക്കയിലേക്കുള്ള മാര്‍ഗത്തില്‍ ഹംറാഉല്‍ അസദില്‍ എത്തിയപ്പോള്‍ തിരുമേനിയും സംഘവും മൂന്നു ദിവസത്തോളം അവിടെ താവളമടിച്ചു. അവിടെവെച്ച് മുസ്ലിംകളോടനുഭാവമുള്ള ഒരമുസ്ലിം മുഖേന നബി(സ)ക്ക് ഇപ്രകാരം അറിവുകിട്ടി: 2978 ഭടന്മാരുള്ള ഒരു സൈന്യവുമായി അബൂസുഫ്യാന്‍ മദീനയില്‍നിന്ന് 36 മൈല്‍ അകലെ അര്‍റൌഹാഇല്‍ താവളമടിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ തങ്ങളുടെ അബദ്ധം മനസ്സിലാക്കി തിരിച്ചുവരാന്‍ തീരുമാനിച്ചവരായിരുന്നു ഈ സൈന്യം. നബി (സ) സൈന്യവുമായി തങ്ങളെ പിന്തുടരുന്നു എന്ന വാര്‍ത്തയറിഞ്ഞ് അവരുടെ ധൈര്യം ചോര്‍ന്നുപോയി. ഖുറൈശികളിലുണര്‍ന്ന ആക്രമണവാഞ്ഛ ക്ഷയിച്ചുവെന്നത് മാത്രമല്ല ഈ നടപടി മൂലമുണ്ടായ നേട്ടം; മുസ്ലിംകളെ നയിക്കുന്നത് അതീവ ജാഗ്രത്തും ദൃഢനിശ്ചയനുമായ ഒരസ്തിത്വമാണെന്നും അതിന്റെ സൂചനയനുസരിച്ച് ജീവന്‍ ത്യജിക്കാന്‍പോലും മുസല്‍മാന്‍ സദാ സന്നദ്ധനാണെന്നും പരിസരപ്രദേശങ്ങളിലുള്ള മറ്റു ശത്രുക്കള്‍ മനസ്സിലാക്കുകയും ചെയ്തു. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒന്നാം വാള്യം ആലു ഇംറാന്‍ ആമുഖവും 122-ാം (3:122) നമ്പര്‍ വ്യാഖ്യാനക്കുറിപ്പും കാണുക.) പിന്നീട് അസദ് വംശം മദീനയെ ആക്രമിക്കാന്‍ ഒരുക്കങ്ങളാരംഭിച്ചപ്പോള്‍, അവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് തക്കസമയത്തുതന്നെ നബി (സ)യെ ദൂതന്‍മാര്‍ വിവരമറിയിച്ചു. ശത്രുക്കള്‍ വന്നെത്തുന്നതിനു മുമ്പേ തിരുമേനി (സ) ഹ. അബൂസലമയുടെ (ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമയുടെ മുന്‍ ഭര്‍ത്താവ്) നേതൃത്വത്തില്‍ അവരെ അടിച്ചോടിക്കാന്‍ നൂറ്റമ്പത് ഭടന്‍മാരുള്ള സൈന്യത്തെ നിയോഗിച്ചു. ഈ സൈന്യം ആകസ്മികമായി അവരെ ചെന്ന് ആക്രമിക്കുകയും ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടി നേരിടാനാകാതെ അവര്‍ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തു. അങ്ങനെ അവരുടെ മുതലുകളെല്ലാം മുസ്ലിംകളുടെ കൈവശമായിത്തീര്‍ന്നു. അനന്തരം നളീര്‍ വംശത്തിന്റെ ഊഴം വന്നു. അവര്‍ നബി(സ)യെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ആ രഹസ്യം പുറത്താവുകയും ചെയ്ത അന്നുതന്നെ പ്രവാചകന്‍ അവര്‍ക്ക് ഇപ്രകാരം നോട്ടീസ് നല്‍കി: `പത്തുദിവസത്തിനകം മദീന വിട്ടുപോകണം. അതിനുശേഷം നിങ്ങളില്‍ വല്ലവരും ഇവിടെ അവശേഷിച്ചാല്‍ കൊല്ലപ്പെടുന്നതായിരിക്കും.` ഈ സന്ദര്‍ഭത്തില്‍ മദീനയിലെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ്, മദീന വിട്ടുപോകാന്‍ കൂട്ടാക്കരുതെന്നും ഞാന്‍ രണ്ടായിരം ആളുകളോടൊപ്പം മുസ്ലിംകള്‍ക്കെതിരില്‍ നിങ്ങളെ സഹായിച്ചുകൊള്ളാമെന്നും പറഞ്ഞുകൊണ്ട് അവരെ അവിടെത്തന്നെ നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഖുറൈള വംശവും നിങ്ങളെ സഹായിക്കും. നജ്ദില്‍നിന്ന്, ഗത്ഫാന്‍ വംശവും നിങ്ങളുടെ തുണക്കെത്തുന്നുണ്ട് എന്നൊക്കെ അയാള്‍ അവരെ ധരിപ്പിച്ചു. ഇതൊക്കെ കേട്ട് തങ്ങള്‍ നാടുവിട്ടുപോകാന്‍ സന്നദ്ധരല്ലെന്നും താങ്കള്‍ക്ക് കഴിയുന്നതെന്തും ചെയ്യാമെന്നും അവര്‍ നബി(സ)ക്ക് സന്ദേശമയച്ചു. നബി(സ)യാകട്ടെ, നോട്ടീസിന്റെ അവധി കഴിഞ്ഞ ഉടനെ അവരെ ഉപരോധിച്ചു. അവരുടെ രക്ഷകര്‍ക്കാര്‍ക്കും സഹായിക്കാനുള്ള ധൈര്യമുണ്ടായില്ല. ഒടുവില്‍ അവര്‍ ഈ ഉപാധിയുടെ അടിസ്ഥാനത്തില്‍ ആയുധംവെച്ചു: അവരില്‍ ഓരോ മൂന്നുപേരും ഒരു ഒട്ടകം ചുമക്കുന്ന സാധനങ്ങളുമെടുത്ത് സ്ഥലംവിടും. ശേഷിച്ചതെല്ലാം മദീനയില്‍ തന്നെ ഉപേക്ഷിക്കും. ഈവിധം മദീനയുടെ പ്രാന്തങ്ങളില്‍ നളീര്‍ ഗോത്രം വസിച്ചിരുന്ന പ്രദേശം മുഴുക്കെ അതിലെ തോട്ടങ്ങളും കോട്ടകളും സാധനസാമഗ്രികളോടുമൊപ്പം മുസ്ലിംകളുടെ കൈകളിലണഞ്ഞു. ആ വഞ്ചക ഗോത്രം ഖൈബര്‍, വാദില്‍ ഖുറാ, ശാം എന്നിവിടങ്ങളിലായി ചിന്നിച്ചിതറുകയും ചെയ്തു. അനന്തരം നബി(സ), മദീനയെ ആക്രമിക്കാന്‍ തക്കംപാര്‍ത്തുകൊണ്ടിരുന്ന ഗത്ഫാന്‍ വംശത്തിനുനേരെ തിരിഞ്ഞു. തിരുമേനി നാനൂറ് യോദ്ധാക്കളെയും കൂട്ടി പുറപ്പെട്ട് ദാതുര്‍രിഖാഅ് എന്ന സ്ഥലത്തുചെന്നു. ആകസ്മികമായ ഈ ആക്രമണത്തില്‍ ശത്രുക്കള്‍ അന്ധാളിച്ചുപോയി. യുദ്ധത്തിനൊന്നും നില്‍ക്കാതെ അവര്‍ തങ്ങളുടെ വസതികളും സാധനസാമഗ്രികളുമെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിച്ചിതറിപ്പോയി. അതിനുശേഷം ഹിജ്റ നാലാം വര്‍ഷം ശഅ്ബാന്‍ മാസത്തില്‍ നബി(സ) അബൂസുഫ്യാന്‍ ഉഹുദില്‍നിന്ന് മടങ്ങുമ്പോള്‍ നടത്തിയ വെല്ലുവിളിയെ നേരിടാന്‍ പുറപ്പെട്ടു. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ അദ്ദേഹം നബി(സ)യുടെയും മുസ്ലിംകളുടെയും നേരെ തിരിഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു: انّ موعدكم ببدر للعالم المقبل (അടുത്ത വര്‍ഷം ബദ്റില്‍ വെച്ച് നിങ്ങളെ കണ്ടോളാം.) അതിനു മറുപടിയായി ഒരു ശിഷ്യന്‍ മുഖേന നബി(സ)യും ഇപ്രകാരം പ്രഖ്യാപിച്ചു: نعم هى بيننا وبينك موعد (ശരി, ഇക്കാര്യം നാം തമ്മില്‍ തീരുമാനിച്ചുകഴിഞ്ഞു.) ഈ തീരുമാനമനുസരിച്ച് നിശ്ചിത സമയത്ത് നബി(സ) ആയിരത്തഞ്ഞൂറു ശിഷ്യന്മാരെയും കൂട്ടി ബദ്റിലെത്തി. മക്കയില്‍നിന്ന് അബൂസുഫ്യാന്‍ രണ്ടായിരം ഭടന്മാരടങ്ങിയ സൈന്യവുമായി പുറപ്പെട്ടുവെങ്കിലും മര്‍റുള്ളഹ്റാന്ന് (ഇന്നത്തെ വാദി ഫാത്വിമ) അപ്പുറത്തേക്ക് നീങ്ങാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. നബി(സ) ബദ്റില്‍ എട്ടുനാള്‍ അവരെയും പ്രതീക്ഷിച്ചു തങ്ങി. ഈ അവസരത്തില്‍ മുസ്ലിംകള്‍ കച്ചവടത്തിലേര്‍പ്പെട്ട് ഒരു ദിര്‍ഹമിന്നു രണ്ടു ദിര്‍ഹം എന്ന തോതില്‍ ലാഭം നേടി. ഈ സംഭവംമൂലം ഉഹുദില്‍ നഷ്ടപ്പെട്ട യശസ്സ് പൂര്‍വോപരി വീണ്ടെടുക്കപ്പെട്ടു. ഇനി ഖുറൈശികള്‍ക്ക് തനിയെ മുഹമ്മദി(സ)നെ നേരിടാനുള്ള കെല്‍പില്ല എന്ന വസ്തുതയെ ഇത് മുഴുവന്‍ അറബികള്‍ക്കും ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു. മറ്റൊരു സംഭവം ഈ യശസ്സിനെ കൂടുതല്‍ ശോഭനമാക്കുകയുണ്ടായി. അറേബ്യയുടെയും സിറിയയുടെയും അതിര്‍ത്തിയില്‍ ദൂമതുല്‍ജന്തല്‍ (ഇന്നത്തെ അല്‍ജൌഫ്) എന്ന ഒരു സുപ്രധാന സ്ഥലമുണ്ടായിരുന്നു. ഇതിലൂടെയാണ് ഇറാഖ്, ഈജിപ്ത് , സിറിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം നടത്തുന്ന അറബി സാര്‍ഥവാഹക സംഘങ്ങള്‍ കടന്നുപോയിരുന്നത്. തദ്ദേശവാസികള്‍ കച്ചവട സംഘങ്ങളെ ഞെരുക്കുകയും കൊള്ളയടിക്കുകയും ചെയ്തുവന്നു. ഹി: 5-ാം വര്‍ഷം റബീഉല്‍അവ്വലില്‍ തിരുമേനി (സ) ആയിരം ഭടന്മാരടങ്ങുന്ന ഒരു സൈന്യവുമായി ആ കൊള്ളക്കാരെ മര്യാദ പഠിപ്പിക്കാന്‍ പുറപ്പെട്ടു. അവര്‍ തിരുമേനിയെ നേരിടാന്‍ ധൈര്യപ്പെടാതെ പട്ടണമുപേക്ഷിച്ച് ഓടിപ്പോവുകയാണുണ്ടായത്. ഇത് ഉത്തര അറേബ്യയില്‍ മുഴുക്കെ മുസ്ലിംകളോട് ഭീതി വളരാന്‍ കാരണമായിത്തീര്‍ന്നു. മദീനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഗംഭീരമായ ശക്തിയെ നേരിടുക ഒന്നോ രണ്ടോ ഗോത്രങ്ങള്‍ക്കൊന്നും കഴിയുന്ന കാര്യമല്ല എന്ന ഒരു ധാരണ എല്ലാ ഗോത്രങ്ങളിലും സൃഷ്ടിക്കപ്പെടുകയും ചെയ്തു. അഹ്സാബ് യുദ്ധം ഉപരിസൂചിതമായ സാഹചര്യത്തിലാണ് അഹ്സാബ് യുദ്ധം സംജാതമായത്. മദീനയിലെ നവജാത ഇസ്ലാമിക ശക്തിയെ തകര്‍ക്കുന്നതിന് അറേബ്യയിലെ നിരവധി ഗോത്രങ്ങള്‍ സംഘടിച്ചു നടത്തിയ ഒരു സംയുക്ത ആക്രമണമായിരുന്നു യഥാര്‍ഥത്തിലിത്. മദീനയില്‍നിന്ന് നാടുകടത്തപ്പെട്ട് ഖൈബറില്‍ കുടിയേറിയ ഗോത്രത്തിലെ നായകന്മാരായിരുന്നു ഈ സംരംഭത്തിന്റെ മുഖ്യ സംഘാടകര്‍. അവര്‍ വിവിധ ഗോത്രങ്ങളില്‍ പര്യടനം നടത്തി എല്ലാവരെയും ഏകോപിപ്പിച്ച് മദീനയുടെ നേരെ പടയൊരുക്കി. അങ്ങനെ ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ അറേബ്യന്‍ ഗോത്രങ്ങള്‍ മുമ്പെങ്ങും സംഘടിച്ചിട്ടില്ലാത്തത്ര വിപുലവും സുസജ്ജവുമായ ഒരു സംഘമായി ആ കൊച്ചു നാടിനെ ആക്രമിച്ചു. ദേശഭ്രഷ്ടരായി ഖൈബറിലും വാദില്‍ഖുറായിലും കുടിയേറിയ നളീര്‍, ഖൈനുഖാഅ് എന്നീ ജൂതവംശങ്ങള്‍ വടക്കുനിന്ന് മുന്നേറി. കിഴക്കുനിന്ന് ഗത്ഫാന്‍ ഗോത്രങ്ങളും (സുലൈം വംശവും ഫസാറ, മുര്‍റ, അശ്ജഅ്, സഅദ്, അസദ് എന്നീ ഗോത്രങ്ങളും) വന്നു. തങ്ങളുടെ സഖ്യകക്ഷികളെയും ചേര്‍ത്ത് ഒരു വന്‍ സംഘമായിട്ടായിരുന്നു തെക്കുനിന്ന് ഖുറൈശികളുടെ വരവ്. മൊത്തത്തില്‍ അവരുടെ സംഖ്യ പന്തീരായിരത്തോളം വരുമായിരുന്നു. ഈ ആക്രമണത്തെ ആകസ്മികമായി നേരിട്ടിരുന്നുവെങ്കില്‍ അങ്ങേയറ്റം നാശകരമാകുമായിരുന്നു. പക്ഷേ, മദീനയില്‍ നബി (സ) ഇതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ ഇരിക്കുകയായിരുന്നില്ല. എല്ലാ ഗോത്രങ്ങളിലും ഉണ്ടായിരുന്ന അവിടത്തെ ദൂതന്മാരും ഇസ്ലാമിക പ്രസ്ഥാനത്തോടനുഭാവവും മമതയുമുള്ള വ്യക്തികളും ശത്രുക്കളുടെ സംരംഭത്തെക്കുറിച്ച് തിരുമേനിക്ക് വേണ്ടത്ര വിവരങ്ങള്‍ നല്‍കിയിരുന്നു. *(സാമുദായിക പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് ആദര്‍ശപ്രസ്ഥാനങ്ങള്‍ക്കുള്ള സുപ്രധാനമായ ഒരു മെച്ചമാണിത്. സാമുദായിക പ്രസ്ഥാനങ്ങള്‍ സ്വസമുദായാംഗങ്ങളുടെ സംരക്ഷണത്തിലും സഹായത്തിലും പരിമിതമാകുന്നു. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അവയുടെ പ്രബോധനത്തിലൂടെ എല്ലായിടത്തും വളരുകയും വിരുദ്ധ സംഘങ്ങളില്‍ പോലും തങ്ങളുടെ സഹായികളെ കണ്ടെത്തുകയും ചെയ്യുന്നു.)* വന്‍ സൈന്യം മദീനയില്‍ എത്തുന്നതിന് മുമ്പ് ആറു ദിവസത്തിനുള്ളില്‍ നബിയും ശിഷ്യന്മാരും കൂടി മദീനയുടെ വടക്കു പടിഞ്ഞാറായി ഒരു കിടങ്ങ് കുഴിച്ചു. സല്‍അ് മലയുടെ പിന്നില്‍ കിടങ്ങിന്റെ തീരത്തായി മുവ്വായിരം യോദ്ധാക്കളെ പ്രതിരോധ സജ്ജരായി അണിനിരത്തി. മദീനയുടെ ദക്ഷിണഭാഗത്ത് ഇടതിങ്ങിയ തോട്ടങ്ങളായിരുന്നു. (ഇന്നും അവിടം അങ്ങനെ തന്നെ.) അതുകൊണ്ട് ആ വശത്തിലൂടെ യാതൊരാക്രമണവും സാധ്യമായിരുന്നില്ല. കിഴക്കുവശം ഹര്‍റാത്ത് ചരല്‍ഭൂമിയായിരുന്നു. അതുകൊണ്ട് ആ വഴിക്കും സൈനിക നീക്കം എളുപ്പമായിരുന്നില്ല. തെക്കുപടിഞ്ഞാറെ മൂലയുടെ സ്ഥിതിയും ഇതു തന്നെയായിരുന്നു. അതുകൊണ്ട് കിഴക്കും പടിഞ്ഞാറും മൂലകളിലൂടെ മാത്രമാണ് ആക്രമണ സാധ്യതയുണ്ടായിരുന്നത്. ഈ വശങ്ങളില്‍ കിടങ്ങു കീറി നബി (സ) പട്ടണത്തെ സുരക്ഷിതമാക്കി. എന്നാല്‍ മദീനക്കു പുറത്ത് ഒരു കിടങ്ങിനെ അഭിമുഖീകരിക്കേണ്ടിവരിക എന്നത് ശത്രുശക്തികളുടെ യുദ്ധപരിപാടിയില്‍ തീരെ ഉണ്ടായിരുന്നില്ല. ഈ രീതിയിലുള്ള പ്രതിരോധം അറബികള്‍ക്ക് പരിചയവുമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ ശൈത്യകാലത്ത് അവര്‍ ഒരു സുദീര്‍ഘമായ ഉപരോധത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. നാട്ടില്‍ നിന്നാവട്ടെ അത്തരം ഒരു സംരംഭത്തിനുള്ള ഒരുക്കത്തോടെയല്ല അവര്‍ പുറപ്പെട്ടിട്ടുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ സഖ്യശക്തികള്‍ക്ക് ഒരൊറ്റ വഴിയേ അവശേഷിച്ചുള്ളൂ. മദീനയുടെ കിഴക്കുവശം പാര്‍ത്തിരുന്ന ഖുറൈള വംശക്കാരായ ജൂതഗോത്രത്തെ ഒറ്റുകാരാവാന്‍ പ്രേരിപ്പിക്കുക. ഈ ഗോത്രം മുസ്ലിംകളുമായി സന്ധിയുണ്ടാക്കിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് മദീനയുടെ നേരെയുണ്ടാകുന്ന ഏതാക്രമണത്തെയും മുസ്ലിംകളോടൊപ്പം പ്രതിരോധിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. അതിനാല്‍ മുസ്ലിംകള്‍ ആ വശത്തെ സംബന്ധിച്ച് നിര്‍ഭയരായി. അവര്‍ തങ്ങളുടെ കുടുംബങ്ങളെയും കുട്ടികളെയും ബനൂഖുറൈളയുടെ കോട്ടകളിലേക്കയച്ചു. ആ ഭാഗത്ത് യാതൊരു പ്രതിരോധ സജ്ജീകരണവും ഏര്‍പ്പെടുത്തിയതുമില്ല. മുസ്ലിം പ്രതിരോധത്തിന്റെ ഈ ദുര്‍ബല വശം ശത്രുക്കള്‍ കണ്ടുപിടിച്ചു. അവര്‍ നളീര്‍ വംശത്തിലെ നായകനായ ഹുയയ്യുബ്നു അഖ്ത്തബിനെ ഖുറൈളാ ഗോത്രത്തിലേക്കയച്ചു. ഹുയയ്യ് അവരെ മുസ്ലിംകളുമായുള്ള കരാര്‍ ലംഘിച്ചു തങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു. ആദ്യഘട്ടത്തില്‍ അവരത് ശക്തിയായി നിഷേധിച്ചു. അവര്‍ പറഞ്ഞു: `ഞങ്ങളും മുഹമ്മദും തമ്മില്‍ കരാറുണ്ട്. ഇന്നുവരെ അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പരാതിയും ഉണ്ടായിട്ടില്ല.` പക്ഷേ, ഹുയയ്യ് അവരോട് പറഞ്ഞു: `നോക്കൂ, ഇപ്പോള്‍ അറബികള്‍ ഒന്നടങ്കം അയാളെ ആഞ്ഞടിക്കുകയാണ്. ആ മനുഷ്യന്റെ കഥ കഴിക്കാനുള്ള അസുലഭ അവസരമാണിത്. ഇപ്പോള്‍ നിങ്ങള്‍ മാറിനിന്നാല്‍ ഇനിയൊരിക്കലും ഒരവസരം ലഭിക്കുകയില്ല.` അങ്ങനെ ജൂതമനസ്സില്‍ ഇസ്ലാം വിരോധ വികാരം ഉജ്ജീവിപ്പിക്കാന്‍ അയാള്‍ക്ക് സാധിക്കുകയും ഖുറൈളാ ഗോത്രം കരാര്‍ ലംഘിക്കുവാന്‍ തയ്യാറാവുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ചും നബി (സ) അശ്രദ്ധനായിരുന്നില്ല. തക്കസമയത്ത് തിരുമേനിക്ക് അതു സംബന്ധിച്ച് വിവരം ലഭിച്ചു. ഉടനെത്തന്നെ അവിടുന്ന് അന്‍സാരികളുടെ നേതാക്കളായ സഅ്ദുബ്നു ഉബാദ, സഅ്ദുബ്നു മുആദ്, അബ്ദുല്ലാഹിബ്നു റവാഹ, ഖവ്വാതുബ്നു ജുബൈര്‍ തുടങ്ങിയവരെ വിളിച്ച് നിജസ്ഥിതിയറിയാന്‍ അങ്ങോട്ടയച്ചു. പോകുമ്പോള്‍ തിരുമേനി അവരോട് ഇപ്രകാരം നിര്‍ദേശിച്ചിരുന്നു: ബനൂഖുറൈള തങ്ങളുടെ സന്ധിയില്‍ തന്നെ നിലകൊള്ളുന്നുവെങ്കില്‍ നിങ്ങള്‍ തിരിച്ചുവന്ന് അക്കാര്യം സൈന്യത്തിന്റെ മുമ്പില്‍ ഉറക്കെ പ്രഖ്യാപിക്കണം. മറിച്ച്, അവര്‍ കരാര്‍ ലംഘനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അക്കാര്യം എന്നോട് മാത്രം സൂചിപ്പിച്ചാല്‍ മതി. സാധാരണ ജനങ്ങള്‍ അതറിഞ്ഞ് സംഭീതരാകാന്‍ ഇടയാകരുത്.` ഈ നേതാക്കള്‍ അവിടെ എത്തിയപ്പോഴേക്കും ഖുറൈളാ ഗോത്രം എന്തു ദൌഷ്ട്യത്തിനും സന്നദ്ധരായിക്കഴിഞ്ഞിരുന്നു. നേതാക്കളെ കണ്ടപ്പോള്‍ തന്നെ അവര്‍ തുറന്നുപറഞ്ഞു: لا عقد بيننا وبين محمد ولا عهد (ഞങ്ങളും മുഹമ്മദും തമ്മില്‍ യാതൊരു സന്ധിയുമില്ല; കരാറുമില്ല). ഇതുകേട്ട് ദൌത്യസംഘം മുസ്ലിം സൈന്യത്തിലേക്ക് തിരിച്ചുപോന്നു. തിരുമേനിക്ക് അവര്‍ ഇപ്രകാരം സൂചന നല്‍കി: عضل و قارة അദല്‍, ഖാറ എന്നീ ഗോത്രങ്ങള്‍ റജീഇല്‍ വെച്ച് ഇസ്ലാമിക പ്രബോധകരോട് ചെയ്ത അതേ വഞ്ചന ഇപ്പോള്‍ ഖുറൈളാ ഗോത്രം ആവര്‍ത്തിച്ചിരിക്കുന്നുവെന്നാണവര്‍ സൂചിപ്പിച്ചത്. എങ്കിലും മദീനയിലെ മുസ്ലിംകളില്‍ ഈ വാര്‍ത്ത അതിവേഗം പരന്ന് കടുത്ത അസ്വാസ്ഥ്യമുളവാക്കി. എന്തുകൊണ്ടെന്നാല്‍ ഇപ്പോഴവര്‍ ഇരുവശത്തുനിന്നും ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. പട്ടണത്തിന്റെ ഭാഗധേയം അപകടത്തിലായിരിക്കുന്നു. ജൂതന്മാരുടെ പ്രദേശത്ത് യാതൊരു പ്രതിരോധ സന്നാഹവുമില്ല. എല്ലാവരുടെയും കുടുംബങ്ങള്‍ അവിടെയാണ്. ഈ സന്ദര്‍ഭത്തില്‍ കപടവിശ്വാസികള്‍ അവരുടെ പ്രവര്‍ത്തനവും ഊര്‍ജിതപ്പെടുത്തി. വിശ്വാസികളുടെ വീര്യംകെടുത്താന്‍ അവര്‍ മനഃശാസ്ത്രപരമായ പലതരം ആക്രമണങ്ങളഴിച്ചുവിട്ടു. ചിലര്‍ പറഞ്ഞു: `സീസറേയും കിസ്രായേയും ജയിച്ചുകളയുമെന്നായിരുന്നുവല്ലോ നമ്മളോടുള്ള വാഗ്ദാനം! ഇപ്പോള്‍ അവസ്ഥയോ, നമുക്കു വെളിക്കിരിക്കാന്‍ പുറത്തിറങ്ങാന്‍ പോലും വയ്യ.` ചിലര്‍ സ്വന്തം കുടുംബങ്ങള്‍ അപകടത്തില്‍പെട്ടിരിക്കുന്നുവെന്നും ഉടനെ ചെന്ന് അവരെ രക്ഷിക്കാന്‍ അനുവദിക്കണമെന്നുമൊക്കെ പറഞ്ഞുകൊണ്ട് കിടങ്ങുതീരത്തെ പ്രതിരോധനിരയില്‍നിന്ന് വിടുതല്‍ തേടിക്കൊണ്ടിരുന്നു. ചിലയാളുകള്‍ രഹസ്യമായി ഇങ്ങനെ പ്രചാരവേല നടത്തിക്കൊണ്ടിരുന്നു: `ആക്രമണ സൈന്യങ്ങളുമായി നന്നായി വര്‍ത്തിക്കുകയാണ് നല്ലത്. മുഹമ്മദിനെ (സ) അവര്‍ക്കങ്ങ് ഏല്‍പിച്ചുകൊടുത്തേക്കുക.` മനസ്സില്‍ ഒരു അണുത്തൂക്കമെങ്കിലും കാപട്യമുള്ളവരുടെ രഹസ്യം പുറത്തുചാടുന്ന അതിരൂക്ഷമായ ഒരു പരീക്ഷണഘട്ടമായിരുന്നു അത്. തികച്ചും ആത്മാര്‍ഥവും സത്യസന്ധവുമായ വിശ്വാസമുള്ളവര്‍ മാത്രമേ ഈ സന്ദിഗ്ധഘട്ടത്തില്‍ ആത്മാര്‍പ്പണത്തിനുള്ള ദൃഢനിശ്ചയത്തോടെ ഉറച്ചുനില്‍ക്കുകയുള്ളൂ. ഈ പ്രതിസന്ധിഘട്ടത്തില്‍ നബി (സ) ഗസ്ഫാന്‍ വംശവുമായി സന്ധിയുണ്ടാക്കാനാഗ്രഹിക്കുകയും അത് സംബന്ധിച്ച് അവരുമായി കൂടിയാലോചനകളിലേര്‍പ്പെടുകയും ചെയ്തു. മദീനയിലെ ഉല്‍പന്നത്തില്‍ മൂന്നിലൊന്ന് സ്വീകരിച്ചുകൊണ്ട് തിരിച്ചുപോവുക എന്ന ഒരു സന്ധി അവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ തിരുമേനി ഉദ്ദേശിച്ചു. പക്ഷേ, അന്‍സാറുകളുടെ നായകന്മാരായ സഅ്ദുബ്നു ഉബാദയും സഅ്ദുബ്നു മുആദുമായി നബി (സ) ഇക്കാര്യം ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞു: `ഞങ്ങള്‍ ഇപ്രകാരം ചെയ്യണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്? ഇത് അല്ലാഹുവിന്റെ ആജ്ഞയാണോ? എങ്കില്‍ അത് സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് ഗത്യന്തരമില്ല. അതല്ല ഞങ്ങളുടെ രക്ഷക്കുവേണ്ടി അങ്ങ് ഉന്നയിക്കുന്ന ഒരു നിര്‍ദേശമാണോ ഇത്?` തിരുമേനി: `നിങ്ങളുടെ രക്ഷക്കുവേണ്ടി മാത്രം ഞാനിങ്ങനെ ചെയ്യുകയാണ്. അറബികള്‍ ഒറ്റക്കെട്ടായി നിങ്ങളുടെ നേരെ ചാടിവീഴുന്നത് ഞാന്‍ കാണുന്നു. അവരെ പരസ്പരം ഭിന്നിപ്പിക്കണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.` ഇതു കേട്ടപ്പോള്‍ രണ്ടു നായകന്മാരും ഏകകണ്ഠമായി പറഞ്ഞു: `അങ്ങ് ഞങ്ങളെക്കരുതിയാണ് ഈ സന്ധിയുണ്ടാക്കുന്നതെങ്കില്‍ അതു വേണ്ടെന്നുവെക്കണം. ഞങ്ങള്‍ ബഹുദൈവാരാധകരായിരുന്നപ്പോള്‍ ഈ ഗോത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ധാന്യമണിപോലും ഞങ്ങളില്‍നിന്ന് കപ്പം വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അല്ലാഹുവിന്റെ ദൂതനില്‍ വിശ്വസിച്ചവരെന്ന ശ്രേഷ്ഠത നേടിയശേഷം ഞങ്ങളിവര്‍ക്ക് കപ്പം കൊടുക്കണമെന്നോ? നമുക്കും അവര്‍ക്കുമിടയില്‍ വാളു മാത്രമേയുള്ളൂ- നമുക്കുമവര്‍ക്കുമിടയില്‍ അല്ലാഹു തീരുമാനമെടുക്കുന്നതുവരെ.` ഇതും പറഞ്ഞ് അവര്‍, ഇരുകക്ഷികളും ഒപ്പുവെക്കാനിരിക്കുന്ന കരാറിന്റെ കോപ്പി കീറിക്കളഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഗഥ്ഫാന്‍ ഗോത്രത്തിന്റെ ഒരു ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍പെട്ട നഈമുബ്നു മസ്ഊദ് ഇസ്ലാംമതം ആശ്ളേഷിച്ച് നബി(സ)യുടെ സന്നിധിയില്‍ വന്നിട്ട് അറിയിച്ചു: `തിരുദൂതരേ, ഞാന്‍ ഇസ്ലാം സ്വീകരിച്ച വിവരം ആരും അറിഞ്ഞിട്ടില്ല. ഈ സമയത്ത് അങ്ങേയ്ക്ക് വല്ല സേവനവും ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ എനിക്കു സാധിക്കും.` തിരുമേനി പറഞ്ഞു: `താങ്കള്‍ പോയിട്ട് ശത്രുക്കള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നു നോക്കുക.` *(ഈ സന്ദര്‍ഭത്തിലാണ് നബി(സ) الحرب خدعة യുദ്ധത്തില്‍ വഞ്ചന അനുവദനീയമാകുന്നു H465 എന്നു പറഞ്ഞത്.)* അദ്ദേഹം ആദ്യം ബനൂഖുറൈളയിലേക്ക് പോയി. അവരുമായി അദ്ദേത്തിന് നല്ല പരിചയമായിരുന്നു. നഈം അവരോട് പറഞ്ഞു: `ഖുറൈശികളും ഗസ്ഫാനും ഉപരോധം മടുത്തു തിരിച്ചുപോയെന്നുവരും. അതുകൊണ്ട് അവര്‍ക്ക് ഒരു ദോഷവും സംഭവിക്കാനില്ല. പക്ഷേ, നിങ്ങള്‍ മുസ്ലിംകളോടൊത്ത് ഇവിടെത്തന്നെ വസിക്കേണ്ടവരാണല്ലോ. അവരങ്ങ് പോയ്ക്കഴിഞ്ഞാല്‍ നിങ്ങളുടെ ഗതിയെന്താകും? എന്റെ അഭിപ്രായം ഇതാണ്: വരത്തന്മാരായ ഗോത്രങ്ങളില്‍നിന്ന് കുറേ പ്രമാണികളെ നിങ്ങള്‍ക്ക് ജാമ്യത്തടവുകാരായി അയച്ചുതരുന്നതുവരെ ഞങ്ങള്‍ യുദ്ധത്തില്‍ പങ്കെടുക്കുകയില്ലെന്ന് അവരെ അറിയിക്കണം.` ഈ അഭിപ്രായം ബനൂഖുറൈളയെ നന്നായി സ്വാധീനിച്ചു. ഐക്യമുന്നണിയായി വന്ന ഗോത്രങ്ങളോട് ജാമ്യത്തടവുകാരെ ആവശ്യപ്പെടാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് നഈം ഖുറൈശികളുടെയും ഗഥ്ഫാന്‍ ഗോത്രങ്ങളുടെയും നേതൃത്വത്തിന്റെ ക്യാമ്പില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു: `ബനൂഖുറൈള കുറച്ചു വളഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ ജാമ്യക്കാരായി കുറച്ചാളുകളെ നമ്മോടാവശ്യപ്പെട്ടുകൂടായ്കയില്ല. എന്നിട്ട് അവരെ മുഹമ്മദിന്ന് (സ) ഏല്‍പിച്ചുകൊടുത്ത് അയാളുമായുള്ള തങ്ങളുടെ ഇടപാട് ശരിപ്പെടുത്തുകയായിരിക്കണം അവരുടെ പ്ളാന്‍. അതുകൊണ്ട് അവരുമായി ജാഗ്രതയോടെ പെരുമാറണം.` ഇതുകേട്ട് സഖ്യകക്ഷികളുടെ നായകന്മാര്‍ ബനൂഖുറൈളയെക്കുറിച്ച് സംശയാലുക്കളായി. അവര്‍ ഖുറൈളാ നേതാക്കള്‍ക്ക് ഇപ്രകാരമൊരു സന്ദേശമയച്ചു: `ഈ നീണ്ട ഉപരോധം ഞങ്ങള്‍ക്കു മടുത്തിരിക്കുന്നു. ഇനി നിര്‍ണായകമായ ഒരു യുദ്ധം നടത്തുകതന്നെ വേണം. നാളെ നിങ്ങള്‍ അവിടെനിന്ന് ആക്രമിക്കുക. ഞങ്ങള്‍ ഇവിടെനിന്നും ഒറ്റക്കെട്ടായി മുസ്ലിംകളെ ആഞ്ഞടിക്കാം.` ഖുറൈളാഗോത്രം മറുപടി അയച്ചു: `നിങ്ങളുടെ കുറേ പ്രമാണിമാരെ ജാമ്യക്കാരായി ഏല്‍പിച്ചുതരുന്നതുവരെ ഞങ്ങള്‍ യുദ്ധത്തിലിടപെടുകയില്ല.` ഈ മറുപടി കിട്ടിയതോടെ നഈം പറഞ്ഞത് സത്യമായിരുന്നുവെന്നു സഖ്യകക്ഷികളുടെ നേതാക്കള്‍ ഉറപ്പിച്ചു. ജാമ്യത്തടവുകാരെ അയച്ചുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു. അതോടെ നഈം തങ്ങള്‍ക്ക് നല്‍കിയ ഉപദേശം ശരിയായിരുന്നുവെന്ന് ഖുറൈളാവംശവും കരുതി. ഈ വിധം ആ യുദ്ധതന്ത്രം വമ്പിച്ച വിജയമായി. ശത്രുപാളയത്തില്‍ പിളര്‍പ്പ് സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍ ഉപരോധം 25 ദിവസത്തിലേറെ ദീര്‍ഘിച്ചുകഴിഞ്ഞു. ശൈത്യകാലവുമായിരുന്നു. ഇത്രയും വിപുലമായ ഒരു പടക്കുവേണ്ട വെള്ളവും ഭക്ഷണവും മറ്റവശ്യ വസ്തുക്കളും സംഭരിക്കുക വളരെ പ്രയാസകരമായിക്കൊണ്ടിരുന്നു. കക്ഷികളില്‍ ഭിന്നിപ്പുണ്ടായതും ഉപരോധകരുടെ വീര്യം തളര്‍ത്തി. ഈ സാഹചര്യത്തിലാണ് ഒരു രാത്രിയില്‍ അതിരൂക്ഷമായ കൊടുങ്കാറ്റുണ്ടായത്. അതോടൊപ്പം തണുപ്പും ഇടിമിന്നലുമുണ്ടായിരുന്നു. കൈക്ക് കൈ കാണാനാവാത്തവണ്ണം ഇരുട്ടും. കൊടുങ്കാറ്റിന്റെ ശക്തിയില്‍ ശത്രുക്കളുടെ തമ്പുകള്‍ പറന്നുപോയി. അവരില്‍ കടുത്ത സംഭീതിയുളവായി. അല്ലാഹുവിന്റെ വിധിയുടെ ഈ പരാക്രമം അവര്‍ക്ക് സഹിക്കാനായില്ല. രായ്ക്കുരാമാനം അവരെല്ലാവരും സ്വദേശത്തേക്ക് തിരിച്ചു. പിറ്റേന്ന് കാലത്ത് മുസ്ലിംകള്‍ ഉണര്‍ന്നപ്പോള്‍ മൈതാനിയില്‍ ഒരൊറ്റ ശത്രുവും അവശേഷിച്ചിരുന്നില്ല. ഒഴിഞ്ഞ മൈതാനം കണ്ട ഉടനെ തിരുമേനി (സ) പറഞ്ഞു: `ഇനി ഖുറൈശികള്‍ നിങ്ങളോട് യുദ്ധം ചെയ്യില്ല. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുകയായിരിക്കും.` ഇത് തികച്ചും ശരിയായ ഒരു പ്രവചനമായിരുന്നു. ഖുറൈശികള്‍ മാത്രമല്ല, സകല ശത്രുഗോത്രങ്ങളും ഏകോപിച്ച് ഇസ്ലാമിനെതിരില്‍ അവരുടെ അവസാനത്തെ അടവും പയറ്റിക്കഴിഞ്ഞിരുന്നു. അതില്‍ പരാജയപ്പെട്ടശേഷം മദീനയെ ആക്രമിക്കാന്‍ ധൈര്യപ്പെടുത്തുന്ന വീര്യമേ അവരില്‍ അവശേഷിച്ചില്ല. ഇപ്പോള്‍ ആക്രമണ (Offensive) ശക്തി ശത്രുക്കളില്‍നിന്ന് മുസ്ലിംകളിലേക്കു നീങ്ങി. ബനൂ ഖുറൈളാ യുദ്ധം നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: `ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.` ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: `കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്കരിക്കരുത്.` ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൌരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: `ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്ലിംകള്‍ വീതിച്ചെടുക്കുക!` ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്ലിംകള്‍ ആ വഞ്ചകര്‍ അഹ്സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല. ആഭ്യന്തര സംസ്കരണം ഉഹുദ്-അഹ്സാബ് യുദ്ധങ്ങള്‍ക്കിടയില്‍ പിന്നിട്ട രണ്ടു വര്‍ഷക്കാലം നബി(സ)ക്കും സഹാബത്തിനും ഒരു ദിവസംപോലും സമാധാനത്തോടെയിരിക്കാന്‍ സാധിച്ചിട്ടില്ലാത്തവിധം സംഘര്‍ഷഭരിതമായിരുന്നുവെങ്കിലും നവമുസ്ലിം സമൂഹത്തിന്റെ നിര്‍മാണവും അവരുടെ ജീവിതത്തിന്റെ സര്‍വതോമുഖമായ സംസ്കരണവും ഇക്കാലമത്രയും അഭംഗുരം നടന്നുകൊണ്ടിരുന്നു. മുസ്ലിംകളുടെ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും നിയമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. ദായധനനിയമം, മദ്യം- ചൂതാട്ടം എന്നിവയുടെ നിരോധം എന്നിങ്ങനെ മുസ്ലിം സമൂഹത്തിന്റെ ജീവിതത്തിന്റെ വിവിധ തുറകളെ ബാധിക്കുന്ന നിരവധി നിയമങ്ങള്‍ ഇക്കാലത്ത് നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സംസ്കരണം ആവശ്യമുള്ള സുപ്രധാനമായ ഒരു പ്രശ്നമായിരുന്നു അന്യരുടെ മക്കളെ ദത്തെടുക്കല്‍. അറബികള്‍ ദത്തുപുത്രന്മാരെ ഔരസപുത്രന്മാരെപ്പോലെയാണ് കരുതിയിരുന്നത്. അവര്‍ക്ക് ദായധനാവകാശം ലഭിച്ചിരുന്നു. നേര്‍പുത്രനോടും സഹോദരനോടുമുള്ള പോലെയാണ് ദത്തുപിതാവിന്റെ ഭാര്യയും പെണ്‍മക്കളും അയാളോട് പെരുമാറിയിരുന്നത്. ദത്തുപിതാവിന്റെ പെണ്‍മക്കളെയും അയാളുടെ മരണാനന്തരം ഭാര്യയെയും ദത്തുപുത്രന്‍ വിവാഹം ചെയ്യുന്നത് നേര്‍ സഹോദരിയെയും മാതാവിനെയും വിവാഹം ചെയ്യുന്നതുപോലെ നികൃഷ്ടമായി ഗണിക്കപ്പെട്ടിരുന്നു. ദത്തുപുത്രന്‍ വിവാഹമോചനം ചെയ്യുകയോ അല്ലെങ്കില്‍ അയാള്‍ മരിച്ചശേഷം വിധവയാവുകയോ ചെയ്ത സ്ത്രീയെ ദത്തുപിതാവ് കല്യാണം ചെയ്യുന്നതും ഇപ്രകാരം തന്നെയായിരുന്നു. ദത്തുപിതാവിനെ സംബന്ധിച്ചിടത്തോളം ആ സ്ത്രീ മരുമകളായി ഗണിക്കപ്പെട്ടു. ഈ സമ്പ്രദായം വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ സംബന്ധിച്ച് സൂറ അല്‍ബഖറയിലും അന്നിസാഇലും നിര്‍ദേശിക്കപ്പെട്ട നിയമങ്ങളുമായി അടിക്കടി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. യഥാര്‍ഥ അവകാശികളായി നിശ്ചയിക്കപ്പെട്ടവര്‍ക്ക് ഒട്ടുംതന്നെ നല്‍കാതെ, യാതൊരവകാശവും ഇല്ലാത്തവര്‍ക്ക് ദായധനവിഹിതം നല്‍കുവാനും ഈ ആചാരം വഴിയൊരുക്കുന്നുണ്ടായിരുന്നു. വിവാഹബന്ധം അനുവദനീയമായി നിശ്ചയിക്കപ്പെട്ട ആളുകള്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് നിഷിദ്ധമാക്കാനും അതിനു കഴിഞ്ഞു. സര്‍വോപരി, ഇസ്ലാം അവസാനിപ്പിക്കാനുദ്ദേശിച്ച ദുരാചാരങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമായിരുന്നു അത്. എന്തുകൊണ്ടെന്നാല്‍, ദത്തുബന്ധം എത്ര ശുദ്ധവും ശക്തവുമായിരുന്നാലും ശരി, അതുവഴിക്കുള്ള മാതാവോ സഹോദരിയോ പുത്രിയോ യഥാര്‍ഥ മാതാവും സഹോദരിയും പുത്രിയും ആയിത്തീരുന്നില്ല. ഈ കൃത്രിമ ബന്ധത്തിന്റെ ശുദ്ധിയെ അവലംബമാക്കി അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ യഥാര്‍ഥ ബന്ധുക്കളെപ്പോലെ കൂടിക്കലര്‍ന്നു പെരുമാറുന്നത് ദുഷ്ഫലങ്ങള്‍ ഉളവാക്കാതിരിക്കയില്ല. ഇക്കാരണങ്ങളാല്‍ ദത്തുസന്താനങ്ങളെ ഔരസ സന്താനങ്ങളെപ്പോലെ കണക്കാക്കുന്ന സങ്കല്‍പത്തെ ഉന്മൂലനം ചെയ്യേണ്ടത് വിവാഹം, വിവാഹമോചനം, വ്യഭിചാരനിരോധം, അനന്തരാവകാശം തുടങ്ങിയ ഇസ്ലാമിക നിയമങ്ങളുടെ അനിവാര്യ താല്‍പര്യമായിരുന്നു. പക്ഷേ, ഒരു നിയമശാസനമെന്ന നിലയില്‍ 'ദത്തുസന്തതികള്‍ ആരുടെയും യഥാര്‍ഥ സന്തതികളാകുന്നതല്ല' എന്നു പറഞ്ഞതുകൊണ്ടു മാത്രം അവസാനിച്ചുപോകുന്നതായിരുന്നില്ല, പരമ്പരാഗതമായി മൂടുറച്ച ഈ സങ്കല്‍പം. നൂറ്റാണ്ടുകളിലൂടെ രൂഢമൂലമായ ധാരണകളും അനുമാനങ്ങളും കേവലം ഒരു പ്രഖ്യാപനംകൊണ്ട് മാറുകയില്ലല്ലോ. ഈ ബന്ധം യഥാര്‍ഥ ബന്ധമല്ലെന്ന് ആളുകള്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും ദത്തുമാതാവും പുത്രനും തമ്മിലും ദത്തുസഹോദരനും സഹോദരിയും തമ്മിലും ദത്തുപിതാവും പുത്രിയും തമ്മിലും ദത്തുശ്വശുരനും മരുമകളും തമ്മിലും വിവാഹബന്ധത്തിലേര്‍പ്പെടുന്നത് അവര്‍ നികൃഷ്ടമെന്നു വിധിച്ചു. അതുപോലെ ഇവര്‍ക്കിടയിലെ പെരുമാറ്റത്തിലും യാതൊരു കലവറയും ഉണ്ടായിരുന്നില്ല. അതിനാല്‍, ഈ ആചാരത്തെ പ്രായോഗികമായി തകര്‍ക്കേണ്ടത് ആവശ്യമായിരുന്നു. നബി(സ) തന്നെ അത് തകര്‍ക്കുകയും വേണം. കാരണം, ഒരു കാര്യം തിരുമേനി (സ) പ്രവര്‍ത്തിക്കുകയും അത് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചായിരിക്കുകയും ചെയ്താല്‍ പിന്നെ അതുസംബന്ധിച്ച് മുസ്ലിംകളുടെ ഹൃദയത്തില്‍ അരോചകത്വമവശേഷിക്കാനിടയില്ല. ഈയടിസ്ഥാനത്തില്‍, അഹ്സാബ് യുദ്ധത്തിന് അല്‍പം മുമ്പ്, അല്ലാഹു നബി (സ)യോട് അവിടത്തെ ദത്തുപുത്രനായ സൈദുബ്നു ഹാരിസയില്‍നിന്ന് വിവാഹമുക്തയായ സൈനബിനെ (റ) വിവാഹം ചെയ്യാന്‍ കല്‍പിച്ചു. മുസ്ലിംകള്‍ ബനൂ ഖുറൈളയെ ഉപരോധിച്ചുകൊണ്ടിരുന്ന കാലത്താണ് തിരുമേനി ഈ ആജ്ഞ നടപ്പിലാക്കിയത്. (സൈനബിന്റെ ഇദ്ദ കഴിയാന്‍ കാത്തതായിരിക്കാം മിക്കവാറും ഈ പിന്തിക്കലിന്റെ കാരണം. നബിക്ക് യുദ്ധസംബന്ധമായ കാര്യങ്ങളില്‍ വ്യാപൃതനാകേണ്ടിവന്നതും ഇതേ കാലത്താണല്ലോ). സൈനബിന്റെ വിവാഹം സംബന്ധിച്ച ദുഷ് പ്രവാദങ്ങള്‍ നബി(സ)ക്കെതിരെ ദുഷ്പ്രവാദങ്ങളുടെ ഒരു പ്രളയംതന്നെ ഉയര്‍ന്നുവരിക സ്വാഭാവികമായിരുന്നു. മുസ്ലിംകളുടെ തുടര്‍ച്ചയായ വിജയങ്ങളില്‍ അസൂയാലുക്കളായിരുന്നു ബഹുദൈവാരാധകരും കപടവിശ്വാസികളും ജൂതന്മാരും. ഉഹുദ് മുതല്‍ അഹ്സാബും ബനൂ ഖുറൈളയും വരെയുള്ള രണ്ടു വര്‍ഷത്തിനിടയില്‍ തങ്ങള്‍ക്കേറ്റ ക്ഷതങ്ങള്‍ അവരുടെ മനസ്സ് തപിപ്പിച്ചിരുന്നു. തുറന്ന മൈതാനത്തുവെച്ചുള്ള യുദ്ധത്തിലൂടെ മുസ്ലിംകളെ തറപറ്റിക്കാമെന്ന വിചാരത്തിലും ഇപ്പോഴവര്‍ നിരാശരായിക്കഴിഞ്ഞു. അതുകൊണ്ട് ഈ വിവാഹത്തെ അവരൊരു അസുലഭ സന്ദര്‍ഭമായി കരുതി. മുഹമ്മദ് നബി(സ)യുടെ ശക്തിയുടെയും വിജയത്തിന്റെയും അസ്തിവാരമായ ധാര്‍മികൌന്നത്യം തകര്‍ക്കാന്‍ ഇതുപയോഗിക്കാമെന്നവര്‍ കണക്കുകൂട്ടി. അങ്ങനെ കഥകള്‍ മെനഞ്ഞെടുത്തു. മുഹമ്മദ്(സ)- മആദല്ലാഹ്-പുത്രവധുവിനെ കണ്ട് ഭ്രമിച്ചുപോയി. പുത്രന്‍ അവരുടെ ബന്ധം അറിഞ്ഞു. അയാള്‍ ഭാര്യയെ വിവാഹമോചനം ചെയ്തു. അനന്തരം പിതാവ് മരുമകളെ വേട്ടിരിക്കുന്നു. എന്നാല്‍ ഇതെല്ലാം തികച്ചും അസംബന്ധമായിരുന്നു. ഹ: സൈനബ്(റ) നബി(സ)യുടെ അമ്മാവിയുടെ മകളാണ്. കുട്ടിക്കാലം മുതല്‍ യൌവനം വരെ അവര്‍ ജീവിച്ചത് അദ്ദേഹത്തിന്റെ മുമ്പിലായിരുന്നു. എന്നിരിക്കേ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അദ്ദേഹം അവരെക്കണ്ടു ഭ്രമിച്ചുവെന്ന് പറയുന്നതിലെന്തര്‍ഥമാണുള്ളത്!? കൂടാതെ നബി (സ) അവരെ ഹ: സൈദിനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചതാണ്. ഖുറൈശികളിലെ ഉന്നതകുലജാതയായ ഒരു പെണ്‍കുട്ടിയെ ഒരു വിമുക്ത അടിമക്കു വിവാഹം ചെയ്തുകൊടുക്കുന്നതില്‍ അവരുടെ കുടുംബം അത്ര തൃപ്തരായിരുന്നില്ല. ഹ: സൈനബ് തന്നെയും ഈ ബന്ധത്തില്‍ അസന്തുഷ്ടയായിരുന്നു. നബി(സ)യുടെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങുകയായിരുന്നു. അവിടുന്ന് അവരെ സൈദിന് വിവാഹം ചെയ്തുകൊടുത്തുകൊണ്ട് ഇസ്ലാം ഒരു വിമുക്ത അടിമയെ ഉന്നതകുലമായ ഖുറൈശികള്‍ക്ക് സമാനം ഉയര്‍ത്തുന്നതെങ്ങനെ എന്നതിന്റെ ഒന്നാമത്തെ ഉദാഹരണം അവതരിപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ തിരുമേനിക്ക് സൈനബില്‍ വല്ല താല്‍പര്യവുമുണ്ടായിരുന്നുവെങ്കില്‍ അവരെ സൈദുബ്നു ഹാരിസക്ക് കെട്ടിച്ചുകൊടുക്കേണ്ട ആവശ്യമെന്തിരിക്കുന്നു? തിരുമേനിക്കുതന്നെ അവരെ കല്യാണം കഴിക്കാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. പക്ഷേ, നിര്‍ലജ്ജരായ പ്രതിയോഗികള്‍ ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം അവഗണിച്ച് ഇങ്ങനെയൊരു പ്രേമകഥ ചമച്ച് എരിവും പുളിയും ചേര്‍ത്ത് ജനങ്ങളില്‍ പ്രചരിപ്പിച്ചു. മുസ്ലിംകള്‍ക്കിടയില്‍പോലും ഈ കെട്ടുകഥ പരക്കുമാറ് അത്ര ശക്തമായിരുന്നു ആ പ്രചാരണ കോലാഹലം. പര്‍ദ്ദാവിധിയുടെ തുടക്കം ശത്രുക്കള്‍ കെട്ടിച്ചമച്ച കഥകള്‍ മുസ്ലിംകളുടെ നാവുകളില്‍ പോലും തത്തിക്കളിക്കുന്നതിന് തടസ്സമുണ്ടായില്ല എന്നത് ആ സമൂഹത്തില്‍ ലൈംഗികത അതിരുവിട്ടു വളര്‍ന്നിരുന്നു എന്നതിന്റെ വ്യക്തമായ ലക്ഷണമാണ്. ഈ ദൂഷ്യമില്ലായിരുന്നുവെങ്കില്‍ ഇത്രയും വിശുദ്ധമായ ഒരു വ്യക്തിത്വത്തെക്കുറിച്ച് ഇത്ര ലജ്ജാവഹവും നിന്ദ്യവുമായ കഥകള്‍ പറഞ്ഞുനടക്കുന്നതുപോയിട്ട് ശ്രദ്ധിക്കാന്‍പോലും ജനമനസ്സുകള്‍ സന്നദ്ധമാവില്ലായിരുന്നു. ഇസ്ലാമിക സമൂഹത്തില്‍ പര്‍ദ എന്ന ശീര്‍ഷകത്തില്‍ വിവരിക്കപ്പെടുന്ന സദാചാരനിയമങ്ങള്‍ നടപ്പിലാക്കിത്തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയമായിരുന്നു ഇത്. ഈ സംസ്കരണത്തിന്റെ തുടക്കം ഈ അധ്യായത്തിന്റെ ആരംഭം മുതല്‍ കാണാം. ഒരു വര്‍ഷത്തിനുശേഷം ആഇശ(റ)യുടെ പേരില്‍ അപവാദമുണ്ടായ സന്ദര്‍ഭത്തില്‍, സൂറത്തുന്നൂറിലാണ് അത് പൂര്‍ത്തീകരിക്കപ്പെട്ടത്. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാള്യം സൂറത്തുന്നൂറിന്റെ ആമുഖവും കാണുക.) തിരുമേനിയുടെ കുടുംബ കാര്യങ്ങള്‍ ഈ കാലഘട്ടത്തില്‍ രണ്ടു കാര്യങ്ങള്‍ കൂടി ശ്രദ്ധേയമായിട്ടുണ്ട്. അവ നേരിട്ടു ബന്ധപ്പെടുന്നത് നബി(സ)യുടെ കുടുംബജീവിതത്തോടാണ്. എങ്കിലും ദൈവിക ദീനിന്റെ സംസ്ഥാപനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ആ മഹല്‍ ദൌത്യത്തില്‍ ഏകാഗ്രതയോടെ ആമഗ്നനാവുകയും ചെയ്ത ഒരാള്‍ക്ക് കുടുംബജീവിതത്തില്‍ സമാധാനവും അതിന്റെ അലട്ടുകളില്‍നിന്ന് മോചനവും ലഭിക്കുകയും അതിനെ ആളുകളുടെ സംശയങ്ങള്‍ക്ക് അതീതമായി സൂക്ഷിക്കുകയും ചെയ്യുക എന്നത് ദീനിന്റെ താല്‍പര്യത്തിനുതന്നെ അനിവാര്യമാകുന്നു. അതുകൊണ്ട് അല്ലാഹു ആധികാരികമായിത്തന്നെ ഈ രണ്ടു പ്രശ്നങ്ങളെ കൈകാര്യം ചെയ്തു. നബി(സ) അക്കാലത്ത് സാമ്പത്തികമായി വളരെ വിഷമസ്ഥിതിയിലായിരുന്നുവെന്നതാണ് ഒന്നാമത്തെ പ്രശ്നം. ആദ്യത്തെ നാലു വര്‍ഷം വരെ അദ്ദേഹത്തിന് യാതൊരു വരുമാനമാര്‍ഗവുമുണ്ടായിരുന്നില്ല. ഹി: നാലാം വര്‍ഷത്തില്‍ ബനൂ നളീറിനെ നാടുകടത്തിയപ്പോള്‍ അവര്‍ ഉപേക്ഷിച്ചുപോയ ഭൂമികളിലൊരു ഭാഗം അല്ലാഹുവിന്റെ ആജ്ഞാനുസാരം തിരുമേനി സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചു. പക്ഷേ, അതദ്ദേഹത്തിന്റെ കുടുംബച്ചെലവിനു മതിയാകുമായിരുന്നില്ല. ദൌത്യത്തിന്റെ ചുമതലകളാണെങ്കില്‍ വളരെ ഭാരിച്ചതായിരുന്നു. അവിടത്തെ ശരീരത്തിന്റെയും മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും സകല ശക്തികളും സമയത്തിന്റെ ഓരോ നിമിഷങ്ങളും അതിനുവേണ്ടി അര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. സ്വന്തം ജീവിതത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ വല്ലതും പ്രവര്‍ത്തിക്കാനോ അദ്ദേഹത്തിന് ഒട്ടും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അവിടത്തെ പരിശുദ്ധ പത്നിമാര്‍ കുടുംബച്ചെലവിന്റെ ഞെരുക്കം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത് തിരുമേനിയുടെ മനസ്സിന് വലിയ ഭാരമായിത്തീര്‍ന്നു. രണ്ടാമത്തെ പ്രശ്നം: ഹ: സൈനബിനെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്ക് വേറെ നാലു ഭാര്യമാരുണ്ടായിരുന്നു-ഹ: സൌദ, ഹ: ആഇശ, ഹ: ഹഫ്സ, ഹ: ഉമ്മുസലമ. തിരുമേനിയുടെ അഞ്ചാം പത്നിയായിരുന്നു ഹ: സൈനബ്. ഇതുസംബന്ധിച്ച് പ്രതിയോഗികള്‍ വിമര്‍ശനങ്ങളുന്നയിച്ചു. മുസ്ലിം മനസ്സുകളിലും അതേപ്പറ്റി സംശയങ്ങളുണ്ടായി. കാരണം, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഒരവസരത്തില്‍ നാല് ഭാര്യമാരില്‍ കൂടുതല്‍ വേള്‍ക്കുന്നത് നിഷിദ്ധമാണെന്ന് വിധിക്കപ്പെട്ടിരുന്നു. എന്നിരിക്കെ നബി(സ) ഈ അഞ്ചാം ഭാര്യയെ വേട്ടതെങ്ങനെ എന്നതായിരുന്നു സംശയം. പ്രമേയങ്ങളും ചര്‍ച്ചകളും മേല്‍ പ്രസ്താവിച്ചതാണ് ഈ അധ്യായത്തിന്റെ അവതരണകാലത്ത് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍. അതു സംബന്ധിച്ചു തന്നെയാണ് ഈ സൂറയില്‍ സംസാരിക്കുന്നത്. ഈ വിഷയങ്ങള്‍ മുന്നില്‍വെച്ചു ചിന്തിച്ചാല്‍, ഈ സൂറ മുഴുവന്‍ ഒറ്റയടിക്ക് അവതരിച്ച ഒരു പ്രഭാഷണമല്ല എന്നു വ്യക്തമാകും. മറിച്ച്, വിവിധ വിധികളും നിര്‍ദേശങ്ങളും പ്രഭാഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്. ഇതില്‍ അക്കാലത്തെ സുപ്രധാന സംഭവ പരമ്പരകള്‍ ഒന്നിനു പിറകെ ഒന്നായി അവതരിക്കുകയും പിന്നീട് എല്ലാം സമാഹരിച്ച് ഒരു അധ്യായമായി ക്രോഡീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിന്റെ താഴെ പറയുന്ന ഭാഗങ്ങള്‍ സവിശേഷം വ്യതിരിക്തമായിക്കാണാം: 1. ഒന്നാമത്തെ ഖണ്ഡിക അഹ്സാബ് യുദ്ധത്തിന് അല്‍പം മുമ്പവതരിച്ചതാണെന്ന് മനസ്സിലാകുന്നു. ചരിത്രപശ്ചാത്തലം മുമ്പില്‍ വെച്ചുകൊണ്ട് ഈ ഖണ്ഡിക വായിച്ചാല്‍, ഹ: സൈദ് (റ) ഹ: സൈനബിനെ (റ) വിവാഹമോചനം ചെയ്ത ശേഷമാണിത് അവതരിച്ചതെന്ന് ബോധ്യമാകും. ജാഹിലിയ്യത്തിലെ ദത്തു സമ്പ്രദായവും അതുസംബന്ധിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യേണ്ടതാവശ്യമാണെന്ന് നബി(സ)ക്കു മനസ്സിലായി. ദത്തെടുക്കല്‍ സംബന്ധിച്ച് ആളുകള്‍ വെച്ചുപുലര്‍ത്തുന്ന കേവലം വൈകാരികമായ ആഴത്തിലുള്ള അന്ധ സങ്കല്‍പങ്ങള്‍, താന്‍ തന്നെ മുന്നോട്ടുവന്ന് തകര്‍ക്കാതെ തുടച്ചുമാറ്റുക സാധ്യമല്ലെന്ന് അവിടുന്നു കണ്ടു. പക്ഷേ, അതിലദ്ദേഹത്തിന് വലുതായ ആശങ്കയുണ്ടായിരുന്നു. ചുവട് മുന്നോട്ടുവെക്കുമ്പോള്‍ അവിടുന്ന് ഇടറിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ താന്‍ സൈദിന്റെ വിവാഹമുക്തയെ വിവാഹം ചെയ്താല്‍ ഇസ്ലാമിന്നെതിരെ മുറവിളി കൂട്ടാന്‍ നേരത്തെ തക്കംപാര്‍ത്തിരിക്കുന്ന മുശ്രിക്കുകളും കപടവിശ്വാസികളും ജൂതന്മാരും വലിയ ബഹളമുണ്ടാക്കുമെന്ന് അവിടുന്ന് ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഒന്നാം ഖണ്ഡികയിലെ സൂക്തങ്ങള്‍ അവതരിച്ചത്. 2. രണ്ടും മൂന്നും ഖണ്ഡികകളില്‍ അഹ്സാബ്, ബനൂ ഖുറൈള യുദ്ധങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങളാണ്. ഈ രണ്ടു ഖണ്ഡികകളും പ്രസ്തുത യുദ്ധങ്ങള്‍ക്കുശേഷമാണ് അവതരിച്ചതെന്നതിന്റെ വ്യക്തമായ ലക്ഷണമാണത്. 3. നാലാം ഖണ്ഡികയുടെ ആരംഭം മുതല്‍ 35-ാം സൂക്തംവരെയുള്ള പ്രഭാഷണം രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്നാം ഖണ്ഡത്തില്‍ വിഷമത്തിന്റെയും ദാരിദ്യ്രത്തിന്റേതുമായ ആ ഘട്ടത്തില്‍ അക്ഷമരായ പ്രവാചകപത്നിമാര്‍ക്ക് അല്ലാഹു നോട്ടീസ് നല്‍കുകയാണ്: ഒന്നുകില്‍ ഭൌതിക ജീവിതവും അതിന്റെ ആഡംബരങ്ങളും. അല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും പരലോകവും. നിങ്ങള്‍ ഇതില്‍ രണ്ടിലൊന്നു തെരഞ്ഞെടുക്കണം. നിങ്ങള്‍ക്കുവേണ്ടത് ആദ്യത്തേതാണെങ്കില്‍ തുറന്നുപറഞ്ഞുകൊള്ളുക. നിങ്ങളെ ഒരു ദിവസം പോലും ഈ പ്രയാസത്തില്‍ പിടിച്ചുനിര്‍ത്തുകയില്ല. സസന്തോഷം പിരിച്ചയക്കപ്പെടും. രണ്ടാമത്തേതാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ക്ഷമയോടെ അല്ലാഹുവിന്റെയും ദൂതന്റെയും കൂടെ വര്‍ത്തിക്കുക. രണ്ടാം ഖണ്ഡത്തില്‍ ഇസ്ലാമിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട മനസ്സുകള്‍ക്ക് ഇപ്പോള്‍ ആവശ്യമെന്ന് ബോധ്യമായിക്കഴിഞ്ഞ ആ സാമൂഹ്യ സംസ്കരണത്തിലേക്കുള്ള പ്രഥമ കാല്‍വെപ്പ് നടത്തിയിരിക്കുകയാണ്. ഇവ്വിഷയകമായ സംസ്കരണം നബി(സ)യുടെ കുടുംബത്തില്‍നിന്ന് തന്നെ ആരംഭിച്ചുകൊണ്ട് അവിടത്തെ പരിശുദ്ധ പത്നിമാരോടു കല്‍പിക്കുന്നു: ജാഹിലിയ്യത്തിലെ ആ പുളപ്പൊന്നും ഒരിക്കലും പാടില്ല. വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. അന്യരോട് സംസാരിക്കുമ്പോള്‍ തികഞ്ഞ അച്ചടക്കവും സൂക്ഷ്മതയും പാലിക്കണം. ഇത് പര്‍ദാവിധിയുടെ ആരംഭമായിരുന്നു. 4. 36-ാം സൂക്തം മുതല്‍ 48-ാം സൂക്തം വരെ ചര്‍ച്ച ചെയ്യുന്ന പ്രമേയം ഹ: സൈനബും നബി(സ)യും തമ്മിലുള്ള വിവാഹമാണ്. ആ വിവാഹം സംബന്ധിച്ച് പ്രതിയോഗികളുന്നയിച്ച വിമര്‍ശനങ്ങള്‍ക്കെല്ലാം അതില്‍ മറുപടി പറയുന്നു. മുസ്ലിം മനസ്സുകളില്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന എല്ലാ സംശയങ്ങളെയും ദൂരീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുമേനിയുടെ അവസ്ഥയും പദവിയും മുസ്ലിംകള്‍ക്ക് വിവരിച്ചുകൊടുക്കുകയും നിഷേധികളുടെയും കപട•ാരുടെയും വ്യാജ പ്രചാരണങ്ങളെ ക്ഷമയോടെ നേരിടാന്‍ തിരുമേനിയോടുപദേശിക്കുകയും ചെയ്യുന്നു. 5. 49-ാം സൂക്തത്തില്‍ വിവാഹമോചന നിയമം ഒരുവട്ടം പരാമര്‍ശിക്കുന്നു. മിക്കവാറും ആ സംഭവങ്ങള്‍ക്കിടയിലെപ്പോഴോ അവതരിച്ച ഒരു ഒറ്റപ്പെട്ട സൂക്തമാണിത്. 6. 50-52 സൂക്തങ്ങളില്‍ വിവാഹം സംബന്ധിച്ച നബി(സ)ക്കുള്ള പ്രത്യേക നിയമങ്ങള്‍ വിവരിക്കുന്നു. വൈവാഹിക ജീവിതത്തില്‍ സാധാരണ മുസ്ലിംകള്‍ക്ക് ബാധകമായ പല നിയമബാധ്യതകളില്‍നിന്നും തിരുമേനി(സ) ഒഴിവാണെന്ന് അത് വ്യക്തമാക്കിത്തരുന്നു. 7. 53-55 സൂക്തങ്ങളില്‍ സമൂഹസംസ്കരണം സംബന്ധിച്ച രണ്ടാമത്തെ ചുവട് വെച്ചിരിക്കുകയാണ്. അത് താഴെ പറയുന്ന വിധികള്‍ ഉള്‍ക്കൊള്ളുന്നു: പ്രവാചക വസതികളില്‍ അന്യരുടെ സന്ദര്‍ശനത്തില്‍ നിയന്ത്രണം, കൂടിക്കാഴ്ചയുടെയും ക്ഷണത്തിന്റെയും ചട്ടങ്ങള്‍. പരിശുദ്ധ പത്നിമാരെ സംബന്ധിച്ചേടത്തോളം വീടുകളില്‍ അടുത്ത ബന്ധുക്കള്‍ക്ക് അവരെ അടുത്ത് സന്ദര്‍ശിക്കാവുന്നതാണ്. അന്യര്‍ക്ക് അവരോട് സംസാരിക്കുകയോ വല്ലതും ആവശ്യപ്പെടുകയോ ചെയ്യേണമെങ്കില്‍ പര്‍ദക്കു പിന്നില്‍ മറഞ്ഞുനിന്നുവേണം പറയുകയും ചോദിക്കുകയും ചെയ്യാന്‍. പ്രവാചക പത്നിമാരെ സംബന്ധിച്ചിടത്തോളം അവര്‍ മുസ്ലിംകള്‍ക്ക് മാതൃതുല്യം വിവാഹം നിഷിദ്ധരായവരാണെന്നും വിധിയുണ്ട്. തിരുമേനിക്കുശേഷം അവരിലാരെയും യാതൊരു മുസ്ലിമിനും വിവാഹം ചെയ്യാന്‍ പാടില്ല. 8. 56-57 സൂക്തങ്ങളില്‍ പ്രവാചകന്റെ വിവാഹത്തെയും കുടുംബജീവിതത്തെയും സംബന്ധിച്ച് ദുഷ്പ്രവാദങ്ങള്‍ പറഞ്ഞുനടക്കുന്നവരെ രൂക്ഷമായി താക്കീതുചെയ്യുകയും ശത്രുക്കളുടെ ഈ കുറ്റംചികയലില്‍നിന്ന് മാറിനില്‍ക്കാനും പ്രവാചകനെ പ്രശംസിക്കാനും മുസ്ലിംകളെ ഉപദേശിക്കുകയും ചെയ്യുന്നു. പ്രവാചകനെക്കുറിച്ചെന്നല്ല സാധാരണ മുസ്ലിംകളെക്കുറിച്ചുപോലും ദുശ്ശങ്കകള്‍ വെച്ചുപുലര്‍ത്തുകയും ആരോപണങ്ങളുന്നയിക്കുകയും ചെയ്യുന്നതില്‍നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും ഉപദേശിക്കുന്നുണ്ട്. 9. 59-ാം സൂക്തത്തില്‍ സമൂഹ സംസ്കരണത്തിലേക്കുള്ള മൂന്നാം ചുവട് വെച്ചിരിക്കുന്നു. മുസ്ലിം സ്ത്രീകളെല്ലാം പുറത്തു സഞ്ചരിക്കുമ്പോള്‍ മൂടുപടം ധരിക്കുകയും ഉത്തരീയം താഴ്ത്തിയിടുകയും ചെയ്യണമെന്ന് അതില്‍ കല്‍പിക്കുന്നു. അനന്തരം അക്കാലത്ത് കപടന്മാരും വിഡ്ഢികളും തെമ്മാടികളും നടത്തിക്കൊണ്ടിരുന്ന കുശുകുശുപ്പു സമര (Whispering Campaign) ത്തിനെതിരില്‍ ശക്തിയായി താക്കീത് ചെയ്തിരിക്കുന്നു. |
സൂക്തങ്ങളുടെ ആശയം |
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. 1- നബിയേ, ദൈവഭക്തനാവുക. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും വഴിപ്പെടാതിരിക്കുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. 2- നിനക്ക് നിന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു. 3- അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കൈകാര്യ കര്‍ത്താവായി അല്ലാഹു തന്നെ മതി. 4- അല്ലാഹു ഒരു മനുഷ്യന്റെയും ഉള്ളില്‍ രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ "ളിഹാര്‍" ചെയ്യുന്ന ഭാര്യമാരെ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളിലേക്കുചേര്‍ത്തുവിളിക്കുന്നവരെ നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വെറും വാക്കുകളാണ്. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു. 5- നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍ നിങ്ങള്‍ക്കു കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. 6- പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെ ക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്. 7- പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്. 8- സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. 9- വിശ്വസിച്ചവരേ; അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു. 10- ശത്രുസൈന്യം മുകള്‍ഭാഗത്തുനിന്നും താഴ്ഭാഗത്തുനിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം. 11- അപ്പോള്‍ അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു. 12- "അല്ലാഹുവും അവന്റെ ദൂതനും നമ്മോടു ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെ"ന്ന് കപടവിശ്വാസികളും മനസ്സിന് ദീനം ബാധിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. 13- അവരിലൊരു വിഭാഗം പറഞ്ഞതോര്‍ക്കുക: "യഥ്രിബുകാരേ, നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല. അതിനാല്‍ മടങ്ങിപ്പൊയിക്കോളൂ." മറ്റൊരു വിഭാഗം "ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെ"ന്ന് പറഞ്ഞ് പ്രവാചകനോടു യുദ്ധരംഗം വിടാന്‍ അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല. അവര്‍ രംഗം വിട്ടോടാന്‍ വഴികളാരായുകയായിരുന്നുവെന്നുമാത്രം. 14- മദീനയുടെ നാനാഭാഗങ്ങളിലൂടെ ശത്രുക്കള്‍ കടന്നുചെല്ലുകയും അങ്ങനെ കലാപമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അവരത് നടപ്പാക്കുമായിരുന്നു. അവരക്കാര്യത്തില്‍ താമസം വരുത്തുകയുമില്ല; നന്നെ കുറച്ചല്ലാതെ. 15- തങ്ങള്‍ പിന്തിരിഞ്ഞോടുകയില്ലെന്ന് അവര്‍ നേരത്തെ അല്ലാഹുവോട് കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവോടുള്ള കരാറിനെക്കുറിച്ച് അവരോട് ചോദിക്കുകതന്നെചെയ്യും. 16- പറയുക: "നിങ്ങള്‍ മരണത്തെയോ കൊലയെയോ പേടിച്ചോടുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. പിന്നെ ജീവിതമാസ്വദിക്കാന്‍ ഇത്തിരികാലമല്ലാതെ നിങ്ങള്‍ക്ക് കിട്ടുകയില്ല." 17- ചോദിക്കുക: "അല്ലാഹു നിങ്ങള്‍ക്കു വല്ല ദോഷവും വരുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനാരുണ്ട്? അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവുമുദ്ദേശിച്ചാല്‍ അത് തടയാനാരുണ്ട്?" അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല. 18- നിങ്ങളുടെ കൂട്ടത്തില്‍ തടസ്സം സൃഷ്ടിക്കുന്നതാരെന്ന് അല്ലാഹുവിനു നന്നായറിയാം. തങ്ങളുടെ സഹോദരന്മാരോട് "ഞങ്ങളോടൊപ്പം വരൂ" എന്നു പറയുന്നവരെയും. അപൂര്‍വമായല്ലാതെ അവര്‍ യുദ്ധത്തിന് പോവുകയില്ല. 19- നിങ്ങളോടൊപ്പം വരുന്നതില്‍ പിശുക്കു കാണിക്കുന്നവരാണവര്‍. ഭയാവസ്ഥ വന്നാല്‍ അവര്‍ നിന്നെ തുറിച്ചുനോക്കുന്നതു നിനക്കു കാണാം. ആസന്ന മരണനായവന്‍ ബോധം കെടുമ്പോഴെന്നപോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ഭയം വിട്ടകന്നാല്‍ സമ്പത്തില്‍ ആര്‍ത്തിപൂണ്ട് മൂര്‍ച്ചയേറിയ നാവുപയോഗിച്ച് അവര്‍ നിങ്ങളെ നേരിടുന്നു. യഥാര്‍ഥത്തിലവര്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴാക്കിയിരിക്കുന്നു. അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നന്നെ നിസ്സാരമാണ്. 20- സഖ്യസേന ഇനിയും സ്ഥലം വിട്ടിട്ടില്ലെന്നാണവര്‍ കരുതുന്നത്. സഖ്യസേന ഇനിയും വരികയാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളോടൊപ്പം മരുഭൂവാസികളായിക്കഴിയാനാണ് അവരിഷ്ടപ്പെടുക. അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും വളരെ കുറച്ചേ യുദ്ധത്തില്‍ പങ്കാളികളാവുകയുള്ളൂ. 21- സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും. 22- സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്." ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്. 23- സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല. 24- സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. 25- സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്. 26- വേദക്കാരില്‍ ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്ന് ഇറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ ചിലരെ നിങ്ങള്‍ കൊന്നൊടുക്കുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു. 27- അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലംപോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. 28- നബിയേ, നീ നിന്റെ ഭാര്യമാരോടു പറയുക: "ഇഹലോക ജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ! ഞാന്‍ നിങ്ങള്‍ക്കു ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം. 29- "അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്." 30- പ്രവാചക പത്നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട്. അല്ലാഹുവിന് അത് വളരെ എളുപ്പമാണ്. 31- നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും. അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്. 32- പ്രവാചക പത്നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. 33- നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. പഴയ അനിസ്ലാമിക കാലത്തെപ്പോലെ സൌന്ദര്യം വെളിവാക്കി വിലസി നടക്കാതിരിക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, അല്ലാഹുവെയും അവന്റെ ദൂതനേയും അനുസരിക്കുക. നബികുടുംബമേ, നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ പൂര്‍ണമായും ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 34- നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്. 35- അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. 36- അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ. 37- അല്ലാഹുവും നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക; അല്ലാഹുവെ സൂക്ഷിക്കുക." അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു. ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍ നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേററിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുക തന്നെ ചെയ്യും. 38- അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്. 39- അഥവാ, അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി. 40- മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു. 41- സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക. 42- കാലത്തും വൈകുന്നേരവും അവനെ കീര്‍ത്തിക്കുക. 43- അവനാണ് നിങ്ങള്‍ക്ക് കാരുണ്യമേകുന്നത്. അവന്റെ മലക്കുകള്‍ നിങ്ങള്‍ക്ക് കാരുണ്യത്തിനായി അര്‍ഥിക്കുന്നു. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കാനാണിത്. അല്ലാഹു സത്യവിശ്വാസികളോട് ഏറെ കരുണയുള്ളവനാണ്. 44- അവര്‍ അവനെ കണ്ടുമുട്ടുംനാള്‍ സലാം ചൊല്ലിയാണ് അവരെ അഭിവാദ്യം ചെയ്യുക. അവര്‍ക്കു മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്. 45- നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. 46- അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്. 47- സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക, അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് അതിമഹത്തായ അനുഗ്രഹങ്ങളുണ്ടെന്ന്. 48- സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും നീയൊട്ടും വഴങ്ങരുത്. അവരുടെ ദ്രോഹം അവഗണിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി. 49- വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നീട് അവരെ സ്പര്‍ശിക്കും മുമ്പായി വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ക്കായി ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് എന്തെങ്കിലും ജീവിതവിഭവം നല്‍കണം. നല്ല നിലയില്‍ അവരെ പിരിച്ചയക്കുകയും വേണം. 50- നബിയേ, നീ വിവാഹമൂല്യം നല്‍കിയ നിന്റെ പത്നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവുമുണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. 51- ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന്‍ തന്നെ. 52- ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൌന്ദര്യം നിന്നില്‍ കൌതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമസ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന്‍ തന്നെ. 53- വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ നിങ്ങള്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന്ന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന്‍ ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യം തന്നെ. 54- നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും നിശ്ചയമായും അല്ലാഹു എല്ലാം നന്നായറിയുന്നവനാണ്. 55- പിതാക്കന്മാര്‍, പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, തങ്ങളുടെ അടിമകള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ പ്രവാചക പത്നിമാര്‍ക്കു കുറ്റമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്. 56- അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക. 57- അല്ലാഹുവെയും അവന്റെ ദൂതനെയും ദ്രോഹിക്കുന്നവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. നന്നെ നിന്ദ്യമായ ശിക്ഷ അവര്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്. 58- സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും. 59- നബിയേ, നിന്റെ പത്നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. 60- കപടവിശ്വാസികളും, ദീനംപിടിച്ച മനസ്സുള്ളവരും, മദീനയില്‍ ഭീതിയുണര്‍ത്തുന്ന കള്ളവാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികള്‍ക്ക് അറുതി വരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് ഈ പട്ടണത്തില്‍ ഇത്തിരി കാലമേ നിന്നോടൊപ്പം കഴിയാനൊക്കുകയുള്ളൂ. 61- അവര്‍ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ കണ്ടെത്തിയാലും അവരെ പിടികൂടി വകവരുത്തും. 62- നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കണ്ടെത്താനാവില്ല. 63- ജനം അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: "അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ." അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത് വളരെ അടുത്തുതന്നെയായേക്കാം. 64- സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് കത്തിക്കാളുന്ന നരകത്തീ തയ്യാറാക്കിവെച്ചിട്ടുമുണ്ട്. 65- അവരവിടെ, എന്നെന്നും സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ ഒരു രക്ഷകനെയും സഹായിയെയും കണ്ടെത്താനാവില്ല. 66- അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: "ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ." 67- അവര്‍ വിലപിക്കും: "ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു. 68- "ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ; അവരെ നീ കൊടുംശാപത്തിനിരയാക്കേണമേ." 69- വിശ്വസിച്ചവരേ, നിങ്ങള്‍ മൂസാക്കു മനോവിഷമമുണ്ടാക്കിയവരെപ്പോലെയാകരുത്. പിന്നെ അല്ലാഹു അദ്ദേഹത്തെ അവരുടെ ദുരാരോപണങ്ങളില്‍നിന്ന് മോചിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെയടുത്ത് അന്തസ്സുള്ളവനാണ്. 70- വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക. 71- എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു. 72- തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ. 73- കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ അല്ലാഹു ശിക്ഷിക്കുന്നതിനു വേണ്ടിയാണിത്. സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. |