ആമുഖം നാമം |
എന്ന പ്രഥമ സൂക്തത്തിലെ نَصْر എന്ന പദം ഈ സൂക്തത്തിന്റെ നാമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം വിശുദ്ധ ഖുര്‍ആനിലെ അവസാന സൂറയാണിതെന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ് പ്രസ്താവിക്കുന്നു. അതായത് ഇതിനുശേഷം പൂര്‍ണ സൂറകളൊന്നും അവതരിച്ചിട്ടില്ല. *(ഇതിനുശേഷം ചില സൂക്തങ്ങള്‍ അവതരിച്ചിട്ടുണ്ടെന്ന് വിവിധ നിവേദനങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ നബിക്ക് ഏറ്റവും ഒടുവില്‍ അവതരിച്ച ഖുര്‍ആന്‍സൂക്തം ഏതാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അവസാനമവതരിച്ച ഖുര്‍ആന്‍സൂക്തം സൂറ അന്നിസാഇലെ അവസാന സൂക്തമായ يَسْتَفُتُونَكَ قُلِ اللهُ يُفْتِيكُمْ فِى الْكَلاَلَة... എന്ന വാക്യമാണെന്ന് ബറാഉബ്നു ആസ്വിബ് നിവേദനം ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു. പലിശ നിരോധിച്ചുകൊണ്ടുള്ള `ആയതുര്റിബാ`യാണ് ഏറ്റവും ഒടുവിലവതരിച്ച ഖുര്ആന്സൂക്തമെന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ് പ്രസ്താവിച്ചതായും ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഇമാം അഹ്മദ് , ഇബ്നുമാജ, ഇബ്നുമര്‍ദവൈഹി എന്നിവര്‍ ഉമറി(റ)ല്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള നിവേദനം ഇതിനെ ബലപ്പെടുത്തുന്നു. പക്ഷേ അതില്‍ ഉമര്‍(റ) പറയുന്നത് ഇതാണ്: അവസാന സൂക്തമെന്നല്ല, ഇത് അവസാനമവതരിച്ച സൂക്തങ്ങളില്‍ പെട്ടതാണ് എന്നത്രേ. അബൂഉബൈദ് തന്റെ ഫദാഇലുല്ഖുര്ആനില് ഇമാം സുഹ്രിയെയും ഇബ്നുജരീര്‍ തന്റെ തഫ്സീറില്‍ സഈദുബ്നുല്‍ മുസയ്യബിനെയും ഉദ്ധരിക്കുന്നു: ആയതുര്റിബയും ആയതുദ്ദൈനുമാണ് (സൂറ അല്‍ബഖറയിലെ 38,39 ഖണ്ഡികകള്‍) അവസാനം അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍.` നസാഇയും ഇബ്നുമര്‍ദവൈഹിയും ഇബ്നുജരീറും അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ മറ്റൊരു പ്രസ്താവന ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്: وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ... (അല്‍ബഖറ 281) എന്ന സൂക്തമാണ് ഖുര്‍ആനിലെ അവസാന സൂക്തം.` അല്ഫിര്യാബി തന്റെ തഫ്സീറില്‍, ഇബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു പ്രസ്താവനയില്‍, നബി (സ)യുടെ നിര്യാണത്തിന്ന് 81 ദിവസം മുമ്പാണീ സൂക്തമവതരിച്ചതെന്നുകൂടി കാണാം. എന്നാല്‍ ഇബ്നുഅബീഹാതിം ഉദ്ധരിക്കുന്ന സഈദുബ്നു ജുബൈറിന്റെ പ്രസ്താവനയിലുള്ളത്, ഈ സൂക്തത്തിന്റെ അവതരണവും പ്രവാചകന്റെ നിര്യാണവും തമ്മില്‍ 9 ദിവസത്തെ വിടവേ ഉണ്ടായിട്ടുള്ളൂ എന്നാണ്. ഇമാം അഹ്മദിന്റെ മുസ്നദും ഹാകിമിന്റെ അല്മുസ്തദ്റകും ഹ. ഉബയ്യുബ്നു കഅ്ബില്‍ നിന്നുദ്ധരിക്കുന്നതിങ്ങനെയാണ്: സൂറ അത്തൌബയിലെ 128 9:128, 129 9:129 സൂക്തങ്ങളാകുന്നു ഏറ്റവും ഒടുവില്‍ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍.)* മുസ്ലിമും നസാഇയും ത്വബറാനിയും ഇബ്നു അബീശൈബയും ഇബ്നു മര്ദവൈഹിയും ഉദ്ധരിച്ചതാണിത്. തിര്മിദിയും ബസ്സാറും ഇബ്നു അബീശൈബയും ബൈഹഖിയും അബ്ദുബ്നു ഹുമൈദും അബൂയഅ്ലയും ഇബ്നു മര്ദവൈഹിയും അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "ഈ സൂറ ഹജ്ജതുല്വിദാഇന്റെ സന്ദര്‍ഭത്തില്‍ അയ്യാമുത്തശ്രീഖിന്നിടയില് മിനായില്‍ അവതീര്‍ണമായതാകുന്നു. അതിനുശേഷമാണ് തിരുമേനിസ്വന്തം ഒട്ടകപ്പുറത്തു കയറി തന്റെ സുപ്രസിദ്ധമായ ഖുതുബ നിര്‍വഹിച്ചത്.`` ആ സന്ദര്‍ഭത്തില്‍ തിരുമേനി ചെയ്ത പ്രഭാഷണം ബൈഹഖി കിതാബുല്‍ ഹജ്ജില്‍ സര്റാഉബിന്തു നബ്ഹാനില്നിന്ന് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: "ഹജ്ജതുല് വിദാഇല് തിരുമേനി (സ) ഇങ്ങനെ പ്രസ്താവിക്കുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: ജനങ്ങളേ, ഈ ദിവസം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?` അവര്‍ ബോധിപ്പിച്ചു: അല്ലാഹുവും അവന്റെ റസൂലുമാകുന്നു ഏറ്റം അറിയുന്നത്`. തിരുമേനി പറഞ്ഞു: അയ്യാമുത്തശ്രീഖിലെ മധ്യദിവസമാണിന്ന്.` പിന്നെ അവിടുന്ന് ചോദിച്ചു: ഈ സ്ഥലം ഏതാണെന്ന് അറിയാമോ?` ആളുകള്‍ ബോധിപ്പിച്ചു: അല്ലാഹുവും അവന്റെ ദൂതനുമാകുന്നു ഏറ്റം അറിയുന്നത്.` തിരുമേനി പറഞ്ഞു: മശ്അറുല്‍ ഹറാമാണിത്.` തുടര്‍ന്ന് തിരുമേനി പ്രസ്താവിച്ചു: ഇതിനുശേഷം നിങ്ങളെ കണ്ടുമുട്ടാന്‍ കഴിയുമോ എന്നെനിക്കറിഞ്ഞുകൂടാ.` അറിഞ്ഞിരിക്കുക: നിങ്ങളുടെ രക്തവും അഭിമാനവും ഈ ദിവസവും ഈ സ്ഥലവും നിങ്ങള്‍ക്ക് എവ്വിധം പവിത്രമാണോ അവ്വിധം പരസ്പരം പവിത്രമാകുന്നു-നിങ്ങള്‍ നിങ്ങളുടെ റബ്ബിന്റെ സന്നിധിയില്‍ ഹാജരാവുകയും നിങ്ങളുടെ കര്‍മങ്ങള്‍ വിചാരണ നടത്തപ്പെടുകയും ചെയ്യുന്നതുവരെ. കേള്‍ക്കുവിന്‍, ഈ സന്ദേശം നിങ്ങളില്‍ അടുത്തുള്ളവര്‍ അകലെയുള്ളവര്ക്കെത്തിച്ചുകൊടുക്കണം. കേള്‍ക്കുവിന്‍, നിങ്ങള്‍ക്ക് ഞാന്‍ സന്ദേശമെത്തിച്ചുതന്നില്ലയോ?` അനന്തരം ഞങ്ങള്‍ മദീനയിലേക്കു മടങ്ങി അധികനാള്‍ കഴിയും മുമ്പ് തിരുമേനി (സ) നിര്യാതനായി.`` ഈ രണ്ടു നിവേദനങ്ങള്‍ ചേര്‍ത്തുവായിച്ചു നോക്കിയാല്‍ സൂറ അന്നസ്വ്റിന്റെ അവതരണത്തിനും തിരുമേനിയുടെ നിര്യാണത്തിനുമിടയില് മൂന്നുമാസത്തെയും കുറച്ചുദിവസത്തെയും വിടവുണ്ടായിരുന്നതായി മനസ്സിലാക്കാം. ചരിത്രദൃഷ്ട്യാ ഹജ്ജതുല്വിദാഇന്നും തിരുമേനിയുടെ ചരമത്തിനുമിടയില് ഇത്രതന്നെയേ കാലദൈര്ഘ്യമുണ്ടായിട്ടുള്ളൂ. ഈ സൂറ അവതരിച്ചപ്പോള്‍ തിരുമേനി പ്രസ്താവിച്ചതായി ഇബ്നുഅബ്ബാസില്‍നിന്ന് മുസ്നദ് അഹ്മദും ഇബ്നുജരീറും ഇബ്നു മുന്ദിറും ഇബ്നുമര്‍ദവൈഹിയും ഉദ്ധരിക്കുന്നു: എനിക്ക് എന്റെ വിയോഗവാര്‍ത്ത ലഭിച്ചിരിക്കുന്നു. എന്റെ സമയം പൂര്‍ത്തിയായിരിക്കുന്നു.` മുസ്നദ് അഹ്മദും ഇബ്നുജരീറും ത്വബറാനിയും നസാഇയും ഇബ്നുഅബീഹാതിമും ഇബ്നു മര്ദവൈഹിയും അബ്ദുല്ലാഹിബ്നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു നിവേദനം ഇങ്ങനെയാണ്: ഈ സൂറയുടെ അവതരണത്തിലൂടെ തിരുമേനി(സ), തനിക്ക് ഇഹലോകത്തോട് വിടപറയാന്‍ നേരമായി എന്ന വിവരം കിട്ടിയതായി മനസ്സിലാക്കി.` ഇബ്നു അബീഹാതിമും ഇബ്നു മര്ദവൈഹിയും ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുഹബീബ യില്നിന്ന് ഉദ്ധരിക്കുന്നു: "ഈ സൂറ അവതരിച്ചപ്പോള്‍ തിരുമേനി അരുള്‍ ചെയ്തു: ഇക്കൊല്ലം എന്റെ ചരമമുണ്ടാകും.`` അതുകേട്ട് ഹ. ഫാത്വിമ കരഞ്ഞു. തിരുമേനി അവരോട് പറഞ്ഞു: എന്റെ കുടുംബത്തില്‍ നിന്ന് നീതന്നെയാണ് ആദ്യം എന്റെ അടുത്തു വന്നുചേരുക. അതുകേട്ട് അവര്‍ ചിരിച്ചു.`` ഏതാണ്ടിതേ ആശയമുള്ള ഹദീസ് ബൈഹഖി ഇബ്നു അബ്ബാസില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബുഖാരിയും ഇബ്നുജരീറും ഇബ്നുഅബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: "ബദ്റില്‍ പങ്കെടുത്ത പ്രായംചെന്ന മഹാന്മാരോടൊപ്പം ഉമര്‍(റ) എന്നെ തന്റെ സഭയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ചിലര്‍ക്കിത് അരോചകമായിത്തോന്നി. അവര്‍ പറഞ്ഞു: `ഞങ്ങളുടെ കുട്ടികളും ഈ കുട്ടിയെപ്പോലെത്തന്നെയാണ്. ഇയാളെ മാത്രമായി നമ്മോടൊപ്പം സഭയില്‍ പങ്കെടുപ്പിക്കുന്നതെന്തിനാണ്?` (ഇങ്ങനെ പറഞ്ഞത് അബ്ദുര്റഹ്മാനിബ്നി ഔഫ് ആയിരുന്നുവെന്ന് ഇബ്നുജരീറും ബുഖാരിയും വ്യക്തമാക്കിയിട്ടുണ്ട്.) ഉമര്‍ പറഞ്ഞു: `വൈജ്ഞാനികമായി അദ്ദേഹത്തിനുള്ള സ്ഥാനം നിങ്ങള്‍ക്കറിയാമല്ലോ.` പിന്നീടൊരു ദിവസം അദ്ദേഹം വയോധികരായ ബദ്ര്നായകന്മാരെ വിളിപ്പിച്ചു. എന്നെയും വിളിപ്പിച്ചു. ഇന്ന് എന്നെ വിളിപ്പിച്ചത് അവരോടൊപ്പം എന്നെ സഭയില്‍ പങ്കെടുപ്പിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കാനായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. സംഭാഷണത്തിനിടയ്ക്ക് ഉമര്‍(റ) മുതിര്‍ന്നവരോട് ചോദിച്ചു: `സൂറ അന്നസ്വ്റിനെക്കുറിച്ച് നിങ്ങളെന്തു പറയുന്നു?` ചിലര്‍ പറഞ്ഞു: `അല്ലാഹുവിന്റെ സഹായമെത്തുകയും നാം വിജയം വരിക്കുകയും ചെയ്താല്‍ അല്ലാഹുവിനെ സ്തുതിക്കണമെന്നും അവനോട് പാപമോചനമര്ഥിക്കണമെന്നും അതില്‍ നാം കല്പിക്കപ്പെട്ടിരിക്കുന്നു.` ചിലര്‍ പറഞ്ഞു: `നഗരങ്ങളും കോട്ടകളും ജയിച്ചടക്കുക എന്നാണതിന്റെ താല്പര്യം.` ചിലര്‍ മിണ്ടാതിരുന്നു. അനന്തരം ഉമര്‍ ചോദിച്ചു: `ഇബ്നു അബ്ബാസ് , നിങ്ങളും ഇതുതന്നെയാണോ പറയുന്നത്?` ഞാന്‍: `അല്ല.` ഉമര്‍ ചോദിച്ചു: `പിന്നെ നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?` ഞാന്‍ ബോധിപ്പിച്ചു: റസൂല്‍ (സ) തിരുമേനിയുടെ ആയുസ്സിന്റെ അവധിയാണതിന്റെ താല്പര്യം. അതിലൂടെ തിരുമേനിയെ അറിയിച്ചിരിക്കുകയാണ്: ദൈവസഹായമെത്തുകയും വിജയസൌഭാഗ്യമുണ്ടാവുകയും ചെയ്താല്‍ അത് താങ്കളുടെ ആയുഷ്കാലം പൂര്‍ത്തിയായതിന്റെ ലക്ഷണമാകുന്നു. അതിനുശേഷം താങ്കള്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് പാപമോചനമര്‍ഥിക്കുകയും വേണം.` അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: നീ പറഞ്ഞതു തന്നെയാണ് എനിക്കും അറിയാവുന്നത്.`` ഒരു നിവേദനത്തില്‍ ഇപ്രകാരവും കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്: ബദ്ര്നായകന്മാരോട് ഉമര്‍(റ) പറഞ്ഞു: ഈ കുട്ടി ഈ സഭയില്‍ പങ്കെടുക്കുന്നതിനുള്ള ന്യായം നിങ്ങള്‍ കണ്ടുവല്ലോ. ഇനി നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താനാകുമോ?` (ബുഖാരി, മുസ്നദ് അഹ്മദ്, തിര്‍മിദി, ഇബ്നുജരീര്‍ , ഇബ്നു മര്‍ദവൈഹി, ബഗ്വി, ബൈഹഖി, ഇബ്നുല്‍ മുന്ദിര് ) ഉള്ളടക്കം മേലുദ്ധരിച്ച നിവേദനങ്ങളില്‍നിന്ന് മനസ്സിലാകുന്നതുപോലെ ഈ സൂറയിലൂടെ അല്ലാഹു അവന്റെ അന്തിമ ദൂതനെ ഇപ്രകാരമറിയിച്ചിരിക്കുകയാണ്: അറേബ്യയില്‍ ഇസ്ലാമിന്റെ വിജയം പൂര്‍ണമാവുകയും ആളുകള്‍ കൂട്ടംകൂട്ടമായി ദീനിലേക്കു വന്നുതുടങ്ങുകയും ചെയ്താല്‍, അതിന്നര്‍ഥം താങ്കളെ ഈ ലോകത്തേക്കയച്ചത് എന്തു ദൌത്യത്തിനുവേണ്ടിയാണോ അതു പൂര്‍ത്തിയായിരിക്കുന്നു എന്നാണ്. അനന്തരം തിരുമേനിയോട് അല്ലാഹുവിനെ സ്തുതിക്കുന്നതിലും ഭജിക്കുന്നതിലും ഏര്‍പ്പെടേണമെന്ന് കല്പിച്ചിരിക്കുന്നു. എന്തെന്നാല്‍ അവന്റെ അനുഗ്രഹത്താലാണ് താങ്കള്‍ ഇത്രയും മഹത്തായ ദൌത്യനിര്‍വഹണത്തില്‍ വിജയം വരിച്ചത്. ഈ സേവനം നിറവേറ്റുന്നതില്‍ താങ്കള്‍ക്ക് സംഭവിച്ചിരിക്കാവുന്ന ഓര്‍മത്തെറ്റുകളും പിശകുകളും വീഴ്ചകളും പൊറുത്തുതരാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. ഈ സൂറ ആഴത്തില്‍ പരിശോധിക്കുന്നവര്‍ക്ക് ഒരു പ്രവാചകനും ഒരു സാധാരണ ഭൌതികനേതാവും തമ്മില്‍ എത്ര വമ്പിച്ച അന്തരമാണുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരു ഭൌതികനേതാവ് താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന വിപ്ളവം നടത്തുന്നതില്‍ വിജയിച്ചാല്‍ അയാള്‍ക്കത് ഉത്സവം കൊണ്ടാടാനും തന്റെ നേതൃത്വത്തില്‍ ഊറ്റംകൊള്ളാനുമുള്ള അവസരമാണ്. ഇവിടെ അല്ലാഹുവിന്റെ ദൂതനെ നാം കാണുന്നതിങ്ങനെയാണ്: ചുരുങ്ങിയ ഇരുപത്തി മൂന്നു സംവത്സരക്കാലംകൊണ്ട് അദ്ദേഹം ഒരു ജനതയുടെ വിശ്വാസസങ്കല്‍പങ്ങളെയും സ്വഭാവസമ്പ്രദായങ്ങളെയും സംസ്കാര നാഗരികതകളെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- സൈനിക യോഗ്യതകളെയുമെല്ലാം അടിമുടി മാറ്റിമറിയ്ക്കുകയും അജ്ഞതയിലും അവിവേകത്തിലും മുങ്ങിക്കിടന്നിരുന്ന സമൂഹത്തെ ലോകം കീഴടക്കാനും ലോകജനതകള്‍ക്കു നേതൃത്വം നല്‍കാനും യോഗ്യരാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. പക്ഷേ അതിഗംഭീരമായ ഈ ദൌത്യം അദ്ദേഹത്തിന്റെ കൈകളാല്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹത്തോട് കല്പിച്ചത് ഉത്സവമാഘോഷിക്കാനല്ല, പ്രത്യുത അല്ലാഹുവിനെ സ്തുതിക്കാനും വാഴ്ത്താനും അവനോട് പാപമോചനമര്‍ഥിക്കാനുമാണ്. അദ്ദേഹമോ തികഞ്ഞ എളിമയോടെ ആ ആജ്ഞ പ്രാവര്‍ത്തികമാക്കുന്നതിലേര്‍പ്പെടുന്നു. ഹ. ആഇശ പ്രസ്താവിച്ചതായി മുസ്നദ്അഹ്മദും മുസ്ലിമും ഇബ്നുജരീറും ഇബ്നുമുന്ദിറും ഇബ്നു മര്ദവൈഹിയും നിവേദനം ചെയ്യുന്നു: നബി (സ) അവിടത്തെ വിയോഗത്തിനുമുമ്പ് سُبْحَانَكَ اللهُمَّ وَبِحَمْدِكَ أَسْتَغْفِرُكَ وَ أَتُوبُ إلَيْكَ (ചില നിവേദനങ്ങളില്‍ سُبْحَانَ اللهِ وَبِحَمْدِهِ أَسْتَغْفِرُ اللهَ وَأَتُوبُ إلَيْهِ എന്നാണുള്ളത്) എന്ന് ധാരാളമായി ഉരുവിടാറുണ്ടായിരുന്നു. ഞാന്‍ ബോധിപ്പിച്ചു: അങ്ങ് എന്തു വചനങ്ങളാണ് ഈ ഉരുവിട്ടുകൊണ്ടിരിക്കുന്നത്?` അവിടുന്ന് അരുളി: എനിക്ക് ഒരു ലക്ഷണം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അതു കണ്ടാല്‍ ഞാന്‍ ഈ വാക്യങ്ങളുരുവിടേണ്ടതുണ്ട്. അതത്രേ إذَا جَاءَ نَصْرُ اللهِ وَالْفَتْحُ. ബുഖാരിയും മുസ്ലിമും അബൂദാവൂദും നസാഇയും ഇബ്നുമാജയും ഇബ്നുജരീരും ഉദ്ധരിച്ചിട്ടുള്ള ചില നിവേദനങ്ങളില്‍ ആഇശ(റ) പറയുന്നു: തിരുമേനി അദ്ദേഹത്തിന്റെ റുകൂഇലും സുജൂദിലും سُبْحَانَكَ اللهُمَّ وَبِحَمْدِكَ اللهُمَّ اغُفِرْلِي എന്ന വാക്യങ്ങള്‍ ധാരാളമായി ഉരുവിട്ടിരുന്നു. ഇത് അദ്ദേഹം പറഞ്ഞ ഖുര്‍ആനിന്റെ (സൂറ അന്നസ്വ്റിന്റെ) വ്യാഖ്യാനമായിരുന്നു. ഹ. ഉമ്മുസലമ പ്രസ്താവിച്ചതായി ഇബ്നുജരീര്‍ ഉദ്ധരിക്കുന്നു: തിരുമേനി (സ)യുടെ ജീവിതത്തിന്റെ അവസാനകാലത്ത് ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും വരുമ്പോഴും പോകുമ്പോഴുമൊക്കെ തിരുവായില്‍നിന്ന് سُبْحَانَ اللهِ وَبِحَمْدِهِ എന്ന വചനം ഉതിര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ ചോദിച്ചു: തിരുദൂതരേ, അങ്ങെന്താണ് ഈ ദിക്റ് ധാരാളമായി ചൊല്ലുന്നുത്.` തിരുമേനി പറഞ്ഞു: `ഞാന്‍ അതു കല്പിക്കപ്പെട്ടിരിക്കുന്നു.` തുടര്‍ന്നവിടുന്ന് ഈ സൂറ ഓതുകയും ചെയ്തു. ഇബ്നു ജരീറും മുസ്നദ്അഹ്മദും ഇബ്നു അബീഹാതിമും ഹ. അബ്ദുല്ലാഹിബ്നു മസ്ഊദില്നിന്നു നിവേദനം ചെയ്യുന്നു. ഈ സൂറ അവതരിച്ചതോടെ റസൂല്‍ തിരുമേനി ഈ ദിക്റ് ധാരാളമായി ചൊല്ലിക്കൊണ്ടിരുന്നു: سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي، سُبْحَانَكَ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي إِنَّكَ أَنْتَ التَّوَّابُ الْغَفُورُ ഇബ്നു അബ്ബാസ് പ്രസ്താവിച്ചതായി നസാഇയും ത്വബറാനിയും ഇബ്നു അബീഹാതിമും ഇബ്നു മര്ദവൈഹിയും നിവേദനം ചെയ്യുന്നു: ഈ സൂറ അവതരിച്ച ശേഷം നബി(സ) പരലോകത്തിനു വേണ്ടിയുള്ള പ്രയത്നങ്ങളിലും അനുഷ്ഠാനങ്ങളിലും മുമ്പില്ലാത്ത വിധം നിരതനായിരുന്നു. |
സൂക്തങ്ങളുടെ ആശയം |
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. 1-അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; 2-ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; 3-നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. |