54 അല്‍ഖമര്‍

ആമുഖം
നാമം
എന്ന പ്രഥമവാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടത്. ഖമര്‍ എന്ന പദമുള്ള സൂറ എന്ന് താല്‍പര്യം. 
ഇതില്‍ പരാമര്‍ശിക്കുന്ന ചന്ദ്രഭേദന സംഭവത്തില്‍നിന്ന് ഇതിന്റെ അവതരണകാലം നിര്‍ണിതമാകുന്നു. ഈ സംഭവം അരങ്ങേറിയത് ഹിജ്റക്ക് ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പ് വിശുദ്ധ മക്കയിലെ  മിനാ എന്ന സ്ഥലത്തായിരുന്നുവെന്ന കാര്യത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. 
ഉള്ളടക്കം
ഇതില്‍ മക്കാവാസികള്‍ പ്രവാചക സന്ദേശത്തോടനുവര്‍ത്തിച്ച ധിക്കാരത്തെക്കുറിച്ച് താക്കീതുചെയ്തിരിക്കുകയാണ്. ചന്ദ്രന്‍ പിളര്‍ന്ന അദ്ഭുതസംഭവം, പ്രവാചകന്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കുന്ന അന്ത്യനാള്‍ സമാഗതമാവുകതന്നെ ചെയ്യുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാകുന്നു. അതിന്റെ സമയം അടുത്തുകൊണ്ടിരിക്കുകയാണ്. ഗംഭീരമായ ചന്ദ്രഗോളം അവരുടെ കണ്‍മുമ്പില്‍ രണ്ടായിപ്പിളര്‍ന്നു. അതിന്റെ ഒരു തുണ്ടം പര്‍വതത്തിന്റെ ഒരറ്റത്തും മറ്റേ തുണ്ടം മറ്റേ അറ്റത്തുമായി കാഴ്ചക്കാര്‍ക്ക് കാണാന്‍ കഴിഞ്ഞു. പിന്നീട് ഈ രണ്ടു തുണ്ടങ്ങളും കൂടിച്ചേര്‍ന്നൊന്നായി. പ്രപഞ്ച വ്യവസ്ഥ ശാശ്വതമോ അനശ്വരമോ അല്ല എന്നും അത് താറുമാറായിപ്പോകുമെന്നും ഈ സംഭവം സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഹാഗോളങ്ങളും ഗ്രഹങ്ങളും പിളര്‍ന്നുപോകാം. ഉതിര്‍ന്നുവീഴാം. പരസ്പരം കൂട്ടിമുട്ടാം. ഇതെല്ലാം കൂടി ഒന്നിച്ചും സംഭവിക്കാം. അങ്ങനെയൊരു ചിത്രമാണ് അന്ത്യനാളിനെ വര്‍ണിച്ചുകൊണ്ട് ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത്. എന്നു മാത്രമല്ല, പ്രപഞ്ച വ്യവസ്ഥയുടെ തകര്‍ച്ചക്കു നാന്ദികുറിച്ചു കഴിഞ്ഞുവെന്നും അന്ത്യനാളിന്റെ സമയം അടുത്തിരിക്കുന്നുവെന്നും കൂടി അത് സൂചിപ്പിക്കുന്നുണ്ട്. ഈ നിലപാടിലൂടെയാണ് ഈ സംഭവത്തെ നിരീക്ഷിക്കുവാന്‍ നബി(സ) ജനങ്ങളോടുദ്ബോധിപ്പിച്ചിരിക്കുന്നത്. പക്ഷേ, സത്യനിഷേധികള്‍ ഇതിനെ ആഭിചാരകൃത്യമായി എണ്ണുകയും നിഷേധത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുകയായിരുന്നു. ഈ ധിക്കാരത്തിന്റെ പേരില്‍ അവരെ ആക്ഷേപിക്കുകയാണ് ഈ സൂറയില്‍. വചനമാരംഭിച്ചുകൊണ്ടരുളുന്നു: ഇക്കൂട്ടര്‍ മനസ്സിലാക്കിക്കൊടുക്കുന്നത് അംഗീകരിക്കുന്നില്ല. ചരിത്രത്തില്‍നിന്ന് പാഠം പഠിക്കുന്നില്ല. ദൃഷ്ടാന്തങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് നേരില്‍ കണ്ടാലും വിശ്വസിക്കുന്നില്ല. അന്ത്യനാള്‍ യഥാര്‍ഥത്തില്‍ നിലവില്‍വരികയും അവര്‍ ഖബ്റുകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വിചാരണാസഭയിലേക്ക് മണ്ടുകയും ചെയ്യുമ്പോഴായിരിക്കും ഇനിയവര്‍ വിശ്വസിക്കുക. അനന്തരം നൂഹ്ജനത, ആദ്വര്‍ഗം, ഥമൂദ്വര്‍ഗം, ലൂത്ത്ജനത, ഫറവോന്‍ പ്രഭൃതികള്‍ എന്നിവരുടെ ചരിത്രം സംക്ഷിപ്തവാക്കുകളില്‍ അനുസ്മരിച്ചുകൊണ്ട് ദൈവനിയുക്തരായ പ്രവാചകവര്യന്മാരുടെ താക്കീതുകളെ തള്ളിക്കളഞ്ഞതുമൂലം ഈ സമുദായങ്ങളെല്ലാം എന്തുമാത്രം വേദനാജനകമായ ശിക്ഷയാണ് അനുഭവിക്കേണ്ടിവന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഓരോ സമൂഹത്തിന്റെയും കഥ പറഞ്ഞശേഷം ഇപ്രകാരം ആവര്‍ത്തിച്ചുറപ്പിക്കുന്നുമുണ്ട്: ഉദ്ബോധനത്തിന്റെ ലളിതമായ രീതിയാണ് ഈ ഖുര്‍ആന്‍. ആരെങ്കിലും ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ട് സന്‍മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് മുന്‍പറഞ്ഞ സമുദായങ്ങള്‍ക്കുണ്ടായ ശിക്ഷയുടെ ദുര്‍ഗതി വരികയില്ല. ഈ ലളിതമായ ഉദ്ബോധനങ്ങള്‍ സ്വീകരിക്കുന്നതിനുപകരം ശിക്ഷ വന്നെത്താതെ വിശ്വസിക്കുകയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് എന്തുമാത്രം വലിയ മൌഢ്യമാണ്! ഇതേപ്രകാരം പൂര്‍വസമുദായങ്ങളുടെ ചരിത്രത്തില്‍നിന്ന് സാരഗര്‍ഭമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മക്കയിലെ നിഷേധികളെ അഭിമുഖീകരിച്ചുകൊണ്ടരുളുന്നു: ഏതൊരു കര്‍മരീതിയുടെ പേരിലാണോ ഇതര ജനവിഭാഗങ്ങള്‍ ശിക്ഷിക്കപ്പെട്ടത്, അതേ കരര്‍മരീതി നിങ്ങള്‍ അനുവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് വിചാരിക്കുന്നതെന്തുകൊണ്ടാണ്? മറ്റുള്ളവരോടുള്ള സമീപനം നിങ്ങളോടുണ്ടാവാതിരിക്കാന്‍ നിങ്ങള്‍ക്ക് സവിശേഷമായ വല്ല വരേണ്യതയുമുണ്ടോ? അതല്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്താല്‍ ശിക്ഷാര്‍ഹമാകുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ ശിക്ഷിക്കപ്പെടുന്നതല്ലെന്ന് നിങ്ങള്‍ക്ക് വല്ല മാപ്പുരേഖയും എഴുതിത്തന്നിട്ടുണ്ടോ? നിങ്ങളുടെ ഈ സംഘബലത്തില്‍ നിഗളിക്കുകയാണ് നിങ്ങളെങ്കില്‍ നോക്കിക്കൊള്ളുക, അടുത്തുതന്നെ നിങ്ങളുടെ ഈ സംഘബലം തോറ്റു തുന്നംപാടുന്നതു കാണാം. അതിലേറെ നിഷ്ഠുരമായ സമീപനമായിരിക്കും അന്ത്യനാളില്‍ നിങ്ങളോടനുവര്‍ത്തിക്കപ്പെടുക. അവസാനമായി, അവിശ്വാസികളെ ഓര്‍മിപ്പിക്കുന്നു: അന്ത്യദിനം നടപ്പില്‍വരുത്തുവാന്‍ അല്ലാഹുവിന് വിപുലമായ തയ്യാറെടുപ്പിന്റെയൊന്നും ആവശ്യമില്ല. അവന്‍ സംഭവിക്കട്ടെ എന്നു കല്‍പിച്ചാല്‍ ഇമവെട്ടുമ്പോഴേക്കും അതു സംഭവിച്ചിട്ടുണ്ടാകും. എന്നാല്‍, മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ പ്രാപഞ്ചിക വ്യവസ്ഥയെക്കുറിച്ചും മനുഷ്യവംശത്തെക്കുറിച്ചും ചില അലംഘ്യമായ നിശ്ചയങ്ങളുണ്ട്. ആ നിശ്ചയമനുസരിച്ച് അതിനു നിര്‍ണയിക്കപ്പെട്ടിട്ടുള്ള സമയത്തു മാത്രമേ അതു നിലവില്‍വരൂ. ആരുടെയെങ്കിലും വെല്ലുവിളി നേരിടുന്നതിനുവേണ്ടി നിശ്ചിത സമയത്തിനുമുമ്പ് അന്ത്യനാള്‍ സംഭവിക്കുക എന്നതൊന്നും ഉണ്ടാവില്ല. അതിന്റെ ആഗമനം കാണാത്തതിന്റെ പേരില്‍ നിങ്ങള്‍ ധിക്കാരനയം സ്വീകരിച്ചാല്‍ സ്വന്തം കര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരികയാണുണ്ടാവുക. നിങ്ങളുടെ ദുഷ്ചെയ്തികളുടെ കഥകളെല്ലാം അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ നിരന്നുകൊണ്ടേയിരിക്കുന്നുണ്ട്. നിങ്ങളുടെ വലുതോ ചെറുതോ ആയ യാതൊരു ചലനവും അതില്‍ സ്ഥിരപ്പെടാതെ ഒഴിഞ്ഞുപോയിട്ടില്ല.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന്‍ പിളര്‍ന്നു.
2-എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു. തുടര്‍ന്നു പോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.
3-അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.
4-തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന താക്കീതുകള്‍ അതിലുണ്ട്.
5-തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.
6-അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം.
7-പേടിച്ചരണ്ട കണ്ണുകളോടെ അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.
8-വിളിയാളന്റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: "ഇതൊരു ദുര്‍ദിനം തന്നെ."
9-ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.
10-അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: "ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ."
11-അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നു.
12-ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി. അങ്ങനെ, നിശ്ചയിക്കപ്പെട്ട കാര്യം നടക്കാനായി ഈ വെള്ളമൊക്കെയും സംഗമിച്ചു.
13-നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
14-അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
15-ഉറപ്പായും നാമതിനെ ഒരു തെളിവായി ബാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന ആരെങ്കിലുമുണ്ടോ?
16-അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്ന് അറിയുക.
17-ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
18-ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
19-അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍.
20-അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.
21-അപ്പോള്‍: എന്റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്നറിയുക.
22-ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
23-സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.
24-അങ്ങനെ അവര്‍ ചോദിച്ചു: "നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.
25-"നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്."
26-എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.
27-അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക.
28-അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.
29-അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു- അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.
30-അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
31-നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.
32-ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
33-ലൂത്വിന്റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.
34-നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്റെ കുടുംബമേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്റെ ഒടുവുവേളയില്‍ നാമവരെ രക്ഷപ്പെടുത്തി.
35-നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.
36-നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.
37-അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.
38-അതിരാവിലെത്തന്നെ സ്ഥായിയായ ശിക്ഷ അവരെ പിടികൂടിക്കഴിഞ്ഞിരുന്നു.
39-എന്റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.
40-ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?
41-ഫറവോന്റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വന്നെത്തിയിരുന്നു.
42-അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ പിടികൂടി. പ്രതാപിയും പ്രബലനുമായ ഒരുത്തന്റെ പിടികൂടല്‍പോലെ.
43-നിങ്ങളുടെ ഈ നിഷേധികള്‍ അവരെക്കാള്‍ മെച്ചമാണോ? അതല്ലെങ്കില്‍ വേദത്താളുകളില്‍ നിങ്ങളുടെ പാപമുക്തിക്കു വല്ല ഉപായങ്ങളുമുണ്ടോ?
44-അതല്ല; തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ?
45-എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും.
46-എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.
47-തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും.
48-ഇവരെ മുഖം നിലത്തുകുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം; അന്ന് അവരോട് പറയും: നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക.
49-എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.
50-നമ്മുടെ കല്പന ഒരൊറ്റ ഉത്തരവത്രെ. ഇമവെട്ടുമ്പോഴേക്കും അതു നടപ്പാവുന്നു.
51-നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
52-അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.
53-നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
54-സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
55-സത്യത്തിന്റെ ആസ്ഥാനത്ത്. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍.