69 അല്‍ഹാഖ:

ആമുഖം
നാമം
അധ്യായത്തിലെ പ്രഥമ പദംതന്നെയാണ് അധ്യായനാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 
അവതരണകാലം
പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യകാലത്ത് അവതരിച്ചതാണ് ഈ സൂറ. മക്കാ  മുശ്രിക്കുകള്‍ പ്രവാചകന്റെ നേരെ എതിര്‍പ്പ് ആരംഭിച്ചുകഴിഞ്ഞ നാളുകളിലാണിതിന്റെ അവതരണമെന്നാണ് ഉള്ളടക്കത്തില്‍നിന്നു വ്യക്തമാകുന്നത്. എങ്കിലും അന്നത് അത്ര രൂക്ഷത പ്രാപിച്ചിരുന്നില്ല. മുസ്നദ് അഹ്മദില്‍  ഹ. ഉമറി(റ)ല്‍നിന്ന് ഇപ്രകാരമൊരു നിവേദനം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:  "ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് ഒരു ദിവസം നബി(സ)യെ ശകാരിക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ചു. പക്ഷേ, എനിക്കു മുമ്പ് തിരുമേനി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഞാനെത്തിയപ്പോള്‍ അവിടന്ന് സൂറ അല്‍ഹാഖ പാരായണം ചെയ്തുകൊണ്ട് നമസ്കാരം തുടങ്ങിയിരുന്നു. ഞാന്‍ പിന്നില്‍ ചെന്ന് അതു ശ്രദ്ധിച്ചു. ഖുര്‍ആനിലെ ഗാംഭീര്യമാര്‍ന്ന വചനങ്ങള്‍ എന്നില്‍ പരിഭ്രമമുളവാക്കി. ഖുറൈശികള്‍ പറയുംപോലെ ഇയാള്‍ ഒരു കവിയാണെന്ന് പെട്ടെന്ന് എനിക്കു തോന്നി. ഉടനെയാണ് പ്രവാചകന്‍ `ഇത് മാന്യനായ ഒരു ദൈവദൂതന്റെ വചനമാകുന്നു; കവിവചനമല്ല` എന്ന വാക്യം പാരായണം ചെയ്തത്. കവിയല്ലെങ്കില്‍ ജ്യത്സ്യന്‍തന്നെ എന്ന് അപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു. ഉടനെയാണ് തിരുവായില്‍ നിന്ന് ഇങ്ങനെ ഉതിര്‍ന്നത്: `ഇത് ജ്യോത്സ്യവചനവുമല്ല, നിങ്ങള്‍ തീരെ ചിന്തിക്കുന്നില്ല. ഇത് സര്‍വലോക നാഥങ്കല്‍നിന്ന് അവതരിച്ചതാകുന്നു.` ഇത് കേട്ടപ്പോള്‍ ഇസ്ലാം എന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിപ്പോയി. ഈ അധ്യായം ഹ. ഉമര്‍ ഇസ്ലാം സ്വീകരിക്കുന്നതിനു കുറച്ചു മുമ്പ് അവതരിച്ചതാണെന്ന് അദ്ദേഹത്തിന്റെ ഈ നിവേദനത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ സംഭവത്തിനു ശേഷവും വളരെക്കാലം അദ്ദേഹം ഇസ്ലാം അംഗീകരിക്കുകയുണ്ടായില്ല. ഇടയ്ക്കിടെ ചില സംഭവങ്ങളിലൂടെ ഇസ്ലാം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഒരിക്കല്‍ സ്വന്തം സഹോദരിയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ നിഷേധമനസ്സിന് അവസാനത്തെ പ്രഹരവുമേറ്റു. അതാണ് അദ്ദേഹത്തെ വിശ്വാസത്തിന്റെ മേഖലയിലെത്തിച്ചത്. (വിശദ വിവരങ്ങള്‍ക്ക് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം ഭാഗം സൂറ ത്വാഹയുടെയും അഞ്ചാം ഭാഗം സൂറ അല്‍വാഖിഅയുടെയും മുഖവുരകള്‍ നോക്കുക). 
ഉള്ളടക്കം
ഇതിന്റെ ആദ്യ റുകൂഇല്‍ പരലോക വര്‍ണനയാണ്. രണ്ടാം റുകൂഇല്‍ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നവതരിച്ചതാണെന്നും മുഹമ്മദ് നബി(സ) തികഞ്ഞ സത്യസന്ധനും വിശ്വസ്തനുമാണെന്നും വിശദീകരിക്കുന്നു. ഭൌതികലോകത്തിന്റെ അന്ത്യവും പാരത്രികലോകം നിലവില്‍ വരലും അനിവാര്യമായി സംഭവിക്കേണ്ട യാഥാര്‍ഥ്യം തന്നെയാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പ്രഥമ റുകൂഇന്റെ തുടക്കം. തുടര്‍ന്ന് 4 മുതല്‍ 12 വരെ  69:4 സൂക്തങ്ങളില്‍ പരലോകത്തെ നിഷേധിച്ച സമൂഹങ്ങളെല്ലാം ദൈവശിക്ഷയ്ക്ക് അര്‍ഹരാവുകതന്നെ ചെയ്തിട്ടുണ്ടെന്നു വിവരിക്കുന്നു. അനന്തരം 17-ാം  69:17 സൂക്തം വരെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുന്നതെങ്ങനെയെന്ന് വര്‍ണിക്കുന്നു. പിന്നെ 18 മുതല്‍ 27 വരെ 69:18 സൂക്തങ്ങളിലായി, ഈ ലോകത്ത് നിലവിലുള്ള ജീവിതത്തിനുശേഷം അല്ലാഹു മനുഷ്യന് മറ്റൊരു ജീവിതം നിശ്ചയിച്ചുവെച്ചിട്ടുള്ളതിന്റെ യഥാര്‍ഥ ലക്ഷ്യമെന്താണെന്നു വിശദീകരിക്കുകയാണ്. വിചാരണനാളില്‍ സകല മനുഷ്യരും അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാക്കപ്പെടുമെന്നും അവിടെ ആരുടെയും ഒരു രഹസ്യവും മറഞ്ഞിരിക്കുകയില്ലെന്നും താക്കീതു ചെയ്യുന്നു. ഓരോ മനുഷ്യന്റെ കരത്തിലും അവന്റെ കര്‍മരേഖ നല്‍കപ്പെടും. ഈ ലോകത്ത്, ഒരു നാള്‍ നാഥന്റെ മുന്നില്‍ വിചാരണയ്ക്കു വിധേയനാകേണ്ടിവരുമെന്ന കരുതലോടെ സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച് പാരത്രിക നന്മയ്ക്ക് ആവശ്യമായ മുന്നുപാധികളൊരുക്കിക്കൊണ്ട് ജീവിതം നയിച്ചവര്‍ തങ്ങളുടെ വിചാരണാഫലത്തില്‍ സന്തുഷ്ടരാവുകയും ശാശ്വതമായ സ്വര്‍ഗീയ ജീവിതത്താല്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. നേരെമറിച്ച്, അല്ലാഹുവിന്റെ അവകാശങ്ങളെ മാനിക്കാതെ. ജനങ്ങളോടുള്ള ബാധ്യതകള്‍ നിറവേറ്റാതെ താന്തോന്നികളായി ജീവിതം നയിച്ചവരാകട്ടെ, അവരെ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നു രക്ഷിക്കാനാര്‍ക്കുമാവില്ല. അവര്‍ നിത്യനരകത്തിലകപ്പെട്ടുപോകുന്നു. രണ്ടാമത്തെ റുകൂഇല്‍ മക്കാ മുശ്രിക്കുകളെ സംബോധന ചെയ്തുകൊണ്ടരുളുന്നു: ഈ ഖുര്‍ആന്‍ കവികളുടെയും ജ്യോത്സ്യന്റെയും വചനമാണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്. എന്നാല്‍, ഇത് അല്ലാഹു ഇറക്കിയ വചനങ്ങളാണ്. മഹാനായ ഒരു ദൈവദൂതന്റെ നാവിലൂടെയാണതവതീര്‍ണമാകുന്നത്. ഈ വചനങ്ങളില്‍ ഒരു പദം പോലും വെട്ടിക്കളയാനോ കൂട്ടിച്ചേര്‍ക്കാനോ ദൈവദൂതന് സ്വാതന്ത്യ്രമില്ല. അദ്ദേഹം സ്വന്തം വകയായി അതില്‍ വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അല്ലാഹു അദ്ദേഹത്തിന്റെ ജീവനാഡി ഛേദിച്ചുകളയും. ഇത് സത്യസാരവചനമാണ്. ഇതിനെ നിഷേധിക്കുന്നവരാരായാലും അവര്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും.
സൂക്തങ്ങളുടെ ആശയം
1-അനിവാര്യ സംഭവം!
2-എന്താണ് ആ അനിവാര്യ സംഭവം?
3-ആ അനിവാര്യ സംഭവമെന്തെന്ന് നിനക്കെന്തറിയാം?
4-സമൂദും ആദും ആ കൊടും വിപത്തിനെ 1 തള്ളിപ്പറഞ്ഞു.
5-എന്നിട്ടോ സമൂദ് ഗോത്രം കൊടും കെടുതിയാല്‍ നശിപ്പിക്കപ്പെട്ടു.
6-ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി.
7-ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു.
8-അവരുടേതായി വല്ലതും ബാക്കിയായത് നീ കാണുന്നുണ്ടോ?
9-ഫറവോനും അവനു മുമ്പുള്ളവരും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളും അതേ കുറ്റകൃത്യം തന്നെ ചെയ്തു.
10-അവരൊക്കെയും തങ്ങളുടെ നാഥന്റെ ദൂതനെ ധിക്കരിച്ചു. അപ്പോള്‍ അവന്‍ അവരെ കഠിന ശിക്ഷയാല്‍ പിടികൂടുകയായിരുന്നു.
11-പ്രളയം 2 പരിധി കടന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി രക്ഷിച്ചു.
12-ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും.
13-പിന്നെ കാഹളത്തില്‍ ഒരൂത്ത് ഊതപ്പെട്ടാല്‍.
14-ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് രണ്ടിനെയും ഒറ്റയടിക്ക് ഇടിച്ചു തരിപ്പണമാക്കിയാല്‍.
15-അന്നാണ് അനിവാര്യ സംഭവം നടക്കുക.
16-അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അന്നത് നന്നേ ദുര്‍ബലമായിരിക്കും.
17-മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ടുപേര്‍ 3 തങ്ങള്‍ക്കു മുകളിലായി ചുമക്കും. 4
18-അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞു കിടക്കുകയില്ല.
19-അപ്പോള്‍ കര്‍മപുസ്തകം 5 തന്റെവലതു കയ്യില്‍ കിട്ടിയവന്‍ പറയും: "ഇതാ എന്റെ കര്‍മപുസ്തകം; വായിച്ചു നോക്കൂ.
20-"എന്റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു."
21-അങ്ങനെ അവന്‍ സംതൃപ്തമായ ജീവിതത്തിലെത്തുന്നു.
22-ഉന്നതമായ സ്വര്‍ഗത്തില്‍.
23-അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും.
24-കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.
25-എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍!
26-എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍!
27-മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!
28-എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല.
29-എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു.
30-അപ്പോള്‍ കല്പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ.
31-പിന്നെ നരകത്തീയിലെറിയൂ.
32-എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ.
33-അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
34-അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.
35-അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല.
36-ഒരാഹാരവുമില്ല. വ്രണങ്ങളുടെ പൊറ്റയല്ലാതെ.
37-പാപികളല്ലാതെ അതു തിന്നുകയില്ല.
38-വേണ്ടാ, നിങ്ങള്‍ കാണുന്ന സകല വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
39-നിങ്ങള്‍ക്കു കാണാനാവാത്തവയെക്കൊണ്ടും.
40-തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്റെ വചനങ്ങളാണ്.
41-ഇത് കവിവാക്യമല്ല. നിങ്ങള്‍ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
42-ഇത് ജ്യോത്സ്യന്റെ വാക്കുമല്ല. നന്നെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ.
43-ഇത് ലോകനാഥനില്‍ നിന്ന് അവതീര്‍ണമായതാണ്.
44-പ്രവാചകന്‍ നമ്മുടെ മേല്‍ വല്ലതും കെട്ടിച്ചമച്ച് പറയുകയാണെങ്കില്‍.
45-അദ്ദേഹത്തിന്റെ വലംകൈ നാം പിടിക്കുമായിരുന്നു.
46-എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി മുറിച്ചു കളയുമായിരുന്നു.
47-അപ്പോള്‍ നിങ്ങളിലാര്‍ക്കും അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെ തടയാനാവില്ല.
48-ഉറപ്പായും ഇത് ഭക്തന്മാര്‍ക്ക് ഒരുദ്ബോധനമാണ്.
49-നിശ്ചയമായും നമുക്കറിയാം; നിങ്ങളില്‍ ഇതിനെ തള്ളിപ്പറയുന്നവരുണ്ട്.
50-തീര്‍ച്ചയായും അത്തരം സത്യനിഷേധികള്‍ക്കിത് ദുഃഖകാരണം തന്നെ.
51-നിശ്ചയമായും ഇത് സുദൃഢമായ സത്യമാണ്.
52-അതിനാല്‍ നീ നിന്റെ അത്യുന്നതനായ നാഥന്റെ നാമം കീര്‍ത്തിച്ചുകൊണ്ടിരിക്കുക.