84 അല്‍ഇന്‍ശിഖാഖ്

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ إنشَقَّتْ എന്ന പദത്തില്‍ നിന്നുള്ളതാണീ നാമം. إنشِقَاق പദമൂലമാകുന്നു. `പിളരല്‍` എന്നര്‍ഥം. ആകാശം പിളരുന്നതിനെ പരാമര്‍ശിക്കുന്ന സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം. 
അവതരണകാലം
ഇതും പ്രവാചകന്റെ മക്കാകാലഘട്ടത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാകുന്നു. ഈ സൂറ അവതരിക്കുമ്പോഴും അവിശ്വാസികള്‍ പ്രവാചകനെതിരെ മര്‍ദനപീഡനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനികാശയങ്ങളെ മക്കാവാസികള്‍ അടച്ചുനിഷേധിക്കുന്നുവെന്നു മാത്രം. ഒരിക്കല്‍ ഈ ലോകം അവസാനിച്ചുപോകുമെന്നും തങ്ങള്‍ ദൈവത്തിനു മുമ്പില്‍ വിചാരണയ്ക്ക് ഹാജരാകേണ്ടിവരുമെന്നും അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. 
ഉള്ളടക്കം
അന്ത്യനാളും പരലോകവുമാണിതിലെ പ്രമേയങ്ങള്‍. ആദ്യത്തെ അഞ്ചു സൂക്തങ്ങളില്‍ അന്ത്യനാളില്‍ സംജാതമാകുന്ന അവസ്ഥാവിശേഷങ്ങള്‍ വിവരിച്ചതോടൊപ്പം അത് യാഥാര്‍ഥ്യമാണെന്നതിനുള്ള തെളിവുനല്‍കുകയും ചെയ്തിരിക്കുന്നു. അന്ത്യനാളില്‍ ആകാശം പൊട്ടിപ്പിളരും. ഭൂമി നിമ്നോന്നതങ്ങളില്ലാത്ത നിരന്ന മൈതാനമായി പരന്നുകിടക്കും. ഭൂമിക്കകത്തുള്ളതെല്ലാം (മണ്‍മറഞ്ഞ മനുഷ്യരുടെ ശരീരഘടകങ്ങളും അവരുടെ കര്‍മങ്ങളുടെ സാക്ഷ്യങ്ങളും) അതു പുറത്തേക്കെറിയും. അതിനകത്ത് യാതൊന്നും അവശേഷിക്കുകയില്ല. അതുതന്നെയായിരിക്കും ആകാശത്തോടും ഭൂമിയോടും അവയുടെ നാഥന്‍ കല്‍പിക്കുക എന്നാണതിനു തെളിവായി പറയുന്നത്. രണ്ടും അവന്റെ സൃഷ്ടികളാകയാല്‍ അവയ്ക്കവന്റെ ആജ്ഞയെ ധിക്കരിക്കാനാവില്ല. തങ്ങളുടെ സ്രഷ്ടാവിന്റെ ആജ്ഞകളനുസരിക്കുക അവയുടെ കടമ തന്നെയാണ്. അനന്തരം 6 മുതല്‍ 19 വരെ സൂക്തങ്ങളില്‍ പറയുന്നു: മനുഷ്യന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും തന്റെ റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ട സ്ഥലത്തേക്ക് ഇച്ഛാപൂര്‍വമോ അനിച്ഛാപൂര്‍വമോ ചെല്ലേണ്ടി വരുകതന്നെ ചെയ്യും. പിന്നെ മര്‍ത്ത്യര്‍ രണ്ടു വിഭാഗമായി വേര്‍തിരിക്കപ്പെടുന്നു. കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കുന്നവരാണൊരു വിഭാഗം. അവര്‍ രൂക്ഷമായ വിചാരണയ്ക്ക് വിധേയരാകാതെ മാപ്പു നല്‍കപ്പെടുന്നു. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. തങ്ങള്‍ എങ്ങനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നവര്‍ക്കു തോന്നും. പക്ഷേ, അവര്‍ മരിക്കുകയില്ല; നരകത്തില്‍ എറിയപ്പെടുകയായിരിക്കും ചെയ്യുക. അല്ലാഹുവിന്റെ മുന്നില്‍ ഒരിക്കലും ഹാജരാകേണ്ടിവരില്ല എന്ന തെറ്റിദ്ധാരണയില്‍ ആണ്ടുപോയതാണ് അവരുടെ ദുരന്തത്തിന് കാരണം. അവരുടെ റബ്ബ് അവരുടെ എല്ലാ കര്‍മങ്ങളും കാണുന്നുണ്ടായിരുന്നു. സ്വകര്‍മങ്ങള്‍ വിചാരണാവിധേയമാകുന്നതില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടാന്‍ യാതൊരു ന്യായവുമുണ്ടായിരുന്നില്ല. അവര്‍ ഭൌതികജീവിതത്തില്‍നിന്ന് പടിപടിയായി പാരത്രിക രക്ഷാശിക്ഷകളിലേക്കെത്തുക എന്നത് അസ്തമയാനന്തരം അന്തിച്ചെമപ്പ് പ്രത്യക്ഷപ്പെടുന്നതുപോലെ, പകലിനുശേഷം രാവെത്തുകയും അതില്‍ മനുഷ്യനും ജന്തുക്കളും അവയുടെ പാര്‍പ്പിടങ്ങളിലേക്കണയുകയുംചെയ്യുന്നതുപോലെ, ബാലചന്ദ്രന്‍ വളര്‍ന്നു പൌര്‍ണമിയായിത്തീരുന്നതുപോലെ ഉറപ്പുള്ള കാര്യമാകുന്നു. അവസാനമായി, ഖുര്‍ആന്‍ കേട്ടിട്ട് അതിനു മുമ്പില്‍ തലകുനിക്കുന്നതിനു പകരം അതിനെ തളള്ളിപ്പറയാന്‍ ധൃഷ്ടരാകുന്ന അവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പും വിശ്വാസം കൈക്കൊണ്ട് സച്ചരിതരാകുന്നവര്‍ക്ക് അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന ശുഭവാര്‍ത്തയും നല്‍കിയിരിക്കുന്നു.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ആകാശം പൊട്ടിപ്പിളരുമ്പോള്‍!
2-അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
3-ഭൂമി പരത്തപ്പെടുമ്പോള്‍-
4-അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും.
5-അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.
6-അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
7-എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ;
8-അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
9-അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.
10-എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;
11-അവന്‍ "നാശമേ"യെന്ന് വിലപിച്ചു കൊണ്ടിരിക്കും.
12-ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും.
13-തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു.
14-താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്.
15-എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു.
16-ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്.
17-രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും.
18-ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍.
19-നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
20-എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ?
21-ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല.
22-എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.
23-അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
24-അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.
25-സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.